രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം പറയുന്നു: തിരുക്കർമ്മഗീതത്തെക്കുറിച്ചുള്ള തിരുസഭാപാരമ്പര്യം ഒരു അമൂല്യ നിക്ഷേപമാണ്. സംഗീതം മറ്റേതു കലയെക്കാളും കൂടുതൽ സഭയിൽ വിലമതിക്കപ്പെടുന്നു. ഈ ശ്രേഷ്ഠതയ്ക്കുള്ള പ്രധാന കാരണം വാക്കുകളിൽ അന്തർലീനമായിരിക്കുന്ന വിശുദ്ധ ഗീതം ആഘോഷമായ തിരുക്കർമ്മത്തിന്റെ അഭേദ്യവും അപരിത്യാജ്യവുമായ ഒരു ഘടകമായിത്തീരുന്നു എന്നതാണ്” (SC, 112). തുടർന്ന് ഈ അദ്ധ്യായം ഇങ്ങനെ വ്യക്തമാക്കുന്നു:

അതുകൊണ്ട് പ്രാർത്ഥനയെ കൂടുതൽ ആസ്വാദ്യമാക്കിക്കൊണ്ടോ, ഹൃദയൈക്യം പോഷിപ്പിച്ചുകൊണ്ടോ, തിരുക്കർമ്മങ്ങൾ കൂടുതൽ സാഘോഷമാക്കിക്കൊണ്ടോ എത്ര ഗാഢമായി തിരുക്കർമ്മങ്ങളോട് വിശുദ്ധഗീതം ബന്ധപ്പെട്ടു നിൽക്കുന്നുവോ അത്രമാത്രം അത് പവിത്രമായിത്തീരുന്നു (ibid.).

വിശുദ്ധ പത്താം പിയൂസ് പാപ്പാ “ഇന്റർ സൊള്ളിച്ചിത്തൂദിനെസ്” (Inter sollicitudines) എന്ന മോത്തു പ്രൊപ്രിയോ രേഖയിൽ മുൻപുതന്നെ വ്യക്തമാക്കിയിരുന്നതുപോലെ (1903 നവംബർ 22), ആരാധനാക്രമത്തിൽ സംഗീതത്തിന്റെ “ശുശ്രൂഷാപരമായ ദൗത്യം” സ്ഥിരീകരിക്കുകയും കൂടുതൽ ആഴത്തിൽ വ്യക്തമാക്കുകയും ചെയ്യുന്ന, കൗൺസിൽ പ്രബോധനത്തിന്റെ കാതൽ ഇവിടെ നമുക്ക് കണ്ടെത്താം. യഥാർത്ഥത്തിൽ, സംഗീതം ആരാധനാക്രമപരമായ ആഘോഷത്തിന്റെ വെറും അലങ്കാരമല്ല, ആരാധനാക്രമപ്രവർത്തനത്തിന്റെ ഭാഗമാണ്. ആരാധനാക്രമത്തിൽ പാടുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുക എന്നാൽ, ആഘോഷിക്കപ്പെടുന്ന രഹസ്യത്തിൽ സജീവമായ പങ്കാളിത്തത്തോടെ, സ്വന്തം ഹൃദയത്തെ സഹോദരീസഹോദരന്മാരുടെയും ദൈവത്തിന്റെയും ഹൃദയവുമായി ഏകോപിപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക എന്നതാണ്. “കാന്താരെ അമാന്തിസ് എസ്ത് (Cantare amantis est)”, അതായത് «പാടുന്നത് സ്നേഹിക്കുന്നവന്റെ സ്വഭാവമാണ്» (Sermo 336, 1) എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ, സംഗീതം പ്രത്യേകമായ രീതിയിൽ പ്രാർത്ഥനയുടെ വൈകാരികമായ മാനത്തെ പ്രകടിപ്പിക്കുന്നു. കൃപയിൽ, ദൈവത്തിന്റെ ഇടപെടലിനായി ഹൃദയത്തെ തുറക്കുന്നതിനും, അതിനാൽ രൂപാന്തരപ്പെടാനും സഹായിക്കുന്നതായതുകൊണ്ടുതന്നെ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. ഗാനം കൂട്ടായ്മയ്ക്കും പ്രോത്സാഹനം നൽകുന്നു. ശബ്ദങ്ങളുടെ സ്വരലയത്തിലൂടെ വ്യക്തികൾക്കിടയിലെ വ്യത്യാസങ്ങളെ മറികടന്നും, എല്ലാവരെയും ദൈവസ്തുതിയിൽ ഒരുമിപ്പിച്ചുകൊണ്ടും, അത് മനസ്സുകളുടെ ഐക്യത്തിനായി സംഭാവന ചെയ്യുന്നു. അങ്ങനെ അത് സഭയുടെ ഒരു എപ്പിഫനിയായി, അതായത് സഭയുടെ സ്വഭാവത്തിൽ തന്നെയുള്ള കൂട്ടായ്മയുടെ ഇന്ദ്രിയഗോചരമായ പ്രകടനമായി മാറുന്നു.

ആരാധനാക്രമപരമായ കർമ്മങ്ങളുടെ അവിഭാജ്യഘടകമെന്ന നിലയിലുള്ള തിരുക്കർമ്മഗീതത്തിന്റെ ആഴമേറിയ ദൈവശാസ്ത്രപരമായ പ്രാധാന്യത്തിൽ നിന്ന് ചില ആവശ്യകതകൾ ഉരുത്തിരിയുന്നു. അവയിൽ ആദ്യത്തേത്, കാലികമായ പ്രവണതകൾക്കോ രചയിതാക്കളുടെ പ്രത്യേക അഭിരുചികൾക്കോ അതീതമായി, ആഘോഷത്തിന്റെ ഓരോ നിമിഷത്തിനും ഏറ്റവും അനുയോജ്യമായതെന്താണോ അതിനെ എല്ലാ തലങ്ങളിലും അത് പ്രതിഫലിപ്പിക്കണം എന്നതാണ്. തിരുക്കർമ്മഗീതത്തിന്റെ ആകാരം, പ്രത്യേകിച്ച് അതിന്റെ ഈണപരമായ വശം, ഒരേസമയം ഉന്നതവും ലളിതവും ഉയർന്ന സംഗീതനിലവാരമുള്ളതുമായിരിക്കണം. മുഴുവൻ സമൂഹവും ചേർന്ന് പാടാൻ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിൽ, അത് എളുപ്പത്തിൽ ആലപിക്കാവുന്നതും ആയിരിക്കണം (cf. SC, 121).

അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ  മാർ തോമസ് ആനിമൂട്ടിൽ

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ 24 നു കോട്ടയം രൂപത മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ് മേജർ സെമിനാരിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രിൽ 13-ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുളിഞ്ഞാൽ പള്ളി വികാർ ഇൻചാർജായി നിയമിക്കപ്പെട്ടു.

അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽനിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി. പിന്നീട് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പേഴ്‌സണൽ സെക്രട്ടറിയായും ചാൻസിലറായും പ്രവർത്തിച്ചു. 1998-ൽ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറായും മലബാർ റീജിയൻ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ൽ അമേരിക്കയിലെ കാലിഫോണിയയിലുള്ള യു.സി.എൽ.എ യൂണിവേഴ്സിറ്റിയിൽനിന്നും ചാപ്ളയൻസിയിൽ ഡിപ്ളോമ സമ്പാദിച്ചു.

ലോസാഞ്ചൽസ്, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എൻ.എ സ്പിരിച്വൽ അഡ്വൈസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

2008-ൽ കാരിത്താസ് ആശുപത്രിയുടെ ഫിനാൻസ് ഡയറക്ടറായി ചാർജെടുത്തു. ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വർഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടർന്ന് ഉഴവൂർ ഫൊറോന പള്ളിവികാരിയായി അഞ്ചു വർഷവും കടുത്തുരുത്തി ഫൊറോന പള്ളി വികാരിയായി ഒൻപതുമാസവും സേവനമനുഷ്ഠിച്ചു.

2025 ഫെബ്രുവരി മുതൽ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെലുസായി പ്രവർത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ധന്യൻ മാർ മാക്കിൽ പിതാവിൻറെയും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റേയും പ്രമോട്ടർ ഓഫ് ജസ്റ്റീസായും പ്രവർത്തിക്കുന്നു.

9 വർഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.

പയ്യാവൂർ ടൗൺ പള്ളി ഇടവക ആനിമൂട്ടിൽ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിയാമ്മ പുന്നച്ചൻ പുന്നോടത്ത് (റിട്ട. അധ്യാപി ക), ചാക്കോ തിരൂർ, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേൽ (വാതിൽമട).

Photo Courtesy- Apnades