
ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയുടെ പുറത്ത് ചരിത്രപ്രസിദ്ധമായ കൽകുരിശിങ്കൽ മൂന്നു നോമ്പിനോട് അനുബന്ധിച്ച് വർഷങ്ങളായി നടത്തി വരുന്ന പ്രാർത്ഥനാ രീതിയാണ് ‘പുറത്തു നമസ്കാരം’. കാലാകാലങ്ങളായി വിവിധ ഇടവകകളിൽ നിന്ന് അനേകായിരം ജനങ്ങൾ മുത്തിയമ്മയുടെ മടിത്തട്ടിൽ വന്ന് പ്രാർത്ഥനാപൂർവ്വം ആചരിച്ച് പോരുന്ന ഈ പ്രാർത്ഥനാ രീതിയ്ക്ക് ക്നാനായക്കാരുടെ ഇടയിൽ വലിയ പ്രാധാന്യമാണുള്ളത്.

മൂന്നുനോമ്പും പുറത്തു നമസ്കാരവും.
1599 കടുത്തുരുത്തി സന്ദർശിച്ച മെനേസീസ് മെത്രാപ്പൊലീത്തായുടെ സെക്രട്ടറി ഗുവെയായുടെ യാത്രാവിവരണത്തിൽ നിനിവേക്കാരുടെ ഉപവാസമെന്നും മൂന്നു നോമ്പെന്നും പേരുള്ള ഒരു ഉപവാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കേരള സഭയിൽ വലിയ നോമ്പിന് മുൻപ് ആചരിച്ചിരുന്ന മൂന്നു ദിവസത്തെ നോമ്പാണ് ഇതിലെ പ്രതിപാദ്യം. പേത്തൂർത്തായ്ക്ക് മുമ്പ് മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ആചരിക്കപ്പെടുന്ന മൂന്നു നോമ്പിനോട് ചേർന്നാണ് ‘പുറത്തു നമസ്കാരം’ നടത്തപ്പെടുന്നത്. സുറിയാനിയിലുള്ള കാനോന നമസ്കാരത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു നമസ്കാരത്തിന് ഉപയോഗിക്കുന്നത്.
മൂന്നു നോമ്പിന്റെ ഉത്ഭവം
AD 570 നും 581 ഇടയ്ക്ക് നിനിവെ, ബേസ്ഗർമയി, അത്തൂർ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗ് ബാധയുണ്ടാവുകയും ജനങ്ങൾ മോചനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. പ്ലേഗിൽ നിന്നും മോചിതരായതിൻ്റെ നന്ദിയായി എല്ലാ വർഷവും ഈ ആചരണം തുടരണമെന്ന് അവർ തീരുമാനിച്ചു. ഒരു ജനം ദൈവ കാരുണ്യത്തിനു വേണ്ടി നടത്തുന്ന രോദനവും, യാചനയും ആണ് മൂന്നു നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിത നവീകരണത്തിനും ഉദ്ദേശിച്ചുള്ള ഒരവസരമായിട്ടാണ് പിതാക്കന്മാർ മൂന്നു നോയമ്പിനെ ദർശിക്കുന്നത്.

കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്തു നമസ്കാരം
ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്നു നോയമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിൽ വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹ പ്രാർത്ഥനയാണ് പുറത്തു നമസ്കാരം. സീറോ മലബാർ സഭയിൽ സുറിയാനി ആരാധന ക്രമം നിലനിന്നിരുന്നപ്പോൾ പുറത്തു നമസ്കാരവും സുറിയാനിയിൽ തന്നെയായിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തർജിമ ചെയ്ത് ഉപയോഗിച്ചുവരുന്ന ഭക്തിനിർഭരവും പ്രാർത്ഥനാസമ്പുഷ്ടവും അർത്ഥപൂർണ്ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്ഠാനത്തിൽ സംബന്ധിക്കുവാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ വന്നെത്താറുണ്ട്. ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാം കുടിയേറ്റ സ്ഥലമായ മടമ്പം പള്ളിയിലും തിരുനാളിനോടനുബന്ധിച്ച് പുറത്തു നമസ്കാരം നടത്തി വരുന്നു. കൂടാതെ ക്നാനായക്കാർ കുടിയേറിയ രാജ്യങ്ങളിലൊക്കെ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, കാരണവന്മാരുടെ പ്രാർത്ഥനാ ശൈലിയും നിലനിർത്തുന്നതിൻ്റെ ഭാഗമായി ഈ പ്രാർത്ഥനാ രീതി നടത്തി വരുന്നുണ്ട്. UK യിൽ മുൻവർഷങ്ങളിൽ 2023-ഇൽ ബെർമിങ്ഹാമിലും, 2024-ഇൽ ലിവർപൂളിലും, 2025-ഇൽ ഷെഫീൽഡിൽ വച്ചും പുറത്തുനമസ്കാരം നടന്നിരുന്നു. ഇത്തവണ 2026 February 14, ശനിയാഴ്ച നമ്മുടെ 15 ക്നാനായ മിഷനുകളും ഒന്നുചേർന്ന് (St. Pius X Knanaya Catholic Church Liverpool, Webster St, Litherland, Liverpool L21 8JH) നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
പഴയ നിയമചരിത്രത്തിൽ നിനിവെ നിവാസികൾ ദൈവ കോപത്തിൽ നിന്നും, ശിക്ഷയിൽ നിന്നും യൗനാൻ പ്രവാചകൻ്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി രക്ഷ നേടിയ ഹൃദയസ്പർശിയായ ചിത്രം നാം കാണുന്നു. ദൈവഹിതം അനുവർത്തിക്കുന്നതിൽ നിന്ന് ഓടിയകന്ന പ്രവാചകനെ ദൈവകരം അനുധാവനം ചെയ്യുകയും മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ ശേഷം വീണ്ടും നിനിവെയിലേക്ക് അദ്ദേഹത്തെ നയിക്കുകയും തൻ്റെ ദൗത്യനിർവഹണത്തിനായി സഹായിക്കുകയും ചെയ്ത ദൈവത്തിൻ്റെ അതിവിശിഷ്ടമായ പരിപാലനാവൈഭവവും നമുക്ക് ദൃശ്യമാകുവാൻ ഈ പ്രാർത്ഥനാശുശ്രൂഷ സഹായിക്കട്ടെ!



