Skip to content

സ്നേഹത്തിനും കാരുണ്യത്തിനും പ്രചോദനം നല്‍കുന്ന ക്രിസ്മസ്

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും സന്ദേശം നല്‍കുന്ന മഹത്തായ ആഘോഷത്തിന്റെ രാവാണ് ക്രിസ്മസ്. പരസ്പരം ക്ഷമിക്കുവാനും സഹായിക്കുവാനും ഒന്നിപ്പിക്കുവാനും ദാരിദ്ര്യമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന കര്‍ത്താവിന്റെ ആഹ്വാനവുമാണ് ക്രിസ്മസ്. ദൈവത്തില്‍ നിന്നും അകന്ന മനുഷ്യനെ വീണ്ടടുക്കുന്നതിനായി മനുഷ്യനായി അവതരിച്ച മിശിഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യമാണ്.

ലോകം ഇന്ന് കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഭീതി നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭീകരവാദവും വര്‍ഗ്ഗീയവാദവുമൊക്കെ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ലോകചരിത്രം പല ആവര്‍ത്തി നമുക്ക് മനസ്സിലാക്കിത്തന്നിട്ടും വീണ്ടും മനുഷ്യന്‍ നാശത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇവിടെ ഈശോയുടെ ജനനം ഒരു തിരിഞ്ഞു നോട്ടത്തിന് നമുക്ക് ഇടനല്‍കണം. സ്വാഭാവികമായും നാം ചിന്തിക്കുന്നത് ലോകം ഇങ്ങനെ ആയതില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കുമല്ലോ. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍, നന്മയുടെ രശ്മികള്‍ ലോകത്തില്‍ പ്രസരിപ്പിക്കുവാന്‍ നമ്മുടെ കൊച്ചു ജീവിതത്തിലൂടെയും സാധിക്കും എന്ന് നാം വിസ്മരിക്കരുത്. വീട്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവയുടെ പ്രാധാന്യവും ഈ ക്രിസ്മസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ വലിയ ഊഷ്മളത ക്രിസ്മസ് നമുക്ക് നല്‍കുന്നുണ്ട്. സമ്പത്ത് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളുടെ ഈ ഹൃദ്യതയാണ്. സമ്പത്ത് നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് നേടാനുള്ള വ്യഗ്രതയില്‍ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്യമാകുന്നത് കുടുംബ ബന്ധങ്ങളാണ്. ഇന്നും ഈശോയുടെ ജനനം അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന് കാരണമാകുന്നെങ്കില്‍ അത് സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാമായി തീരുവാനുള്ള ദൈവത്തിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ്. ഈശോ ജനിച്ചപ്പോള്‍ അത് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു സന്തോഷിക്കുന്ന ധന്യ മുഹൂര്‍ത്തമായി മാറി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടി. ഇപ്രകാരം നമ്മുടെ ജീവിതവും സാന്നിദ്ധ്യവും മറ്റുള്ളവര്‍ക്ക് സന്തോഷപ്രദമാക്കാന്‍ നമുക്കാകണം. നമ്മുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നാം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അത് ആ ഭവനത്തിലുള്ളവര്‍ക്ക് സന്തോഷത്തിനിടനല്‍കുന്നു. ആ സന്തോഷം നമ്മള്‍ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസരിക്കുന്നു. ഇങ്ങനെ ഒരോ കുടുംബവും ക്രിസ്തീയ സന്തോഷത്തിന്റെ വാഹകരാകുമ്പോള്‍ ലോകം മുഴുവന്‍ നന്മകൊണ്ട് നിറയുകയും തിന്മയുടെ ശക്തികള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.

ഈശോ ജനിക്കുന്നത് ഇല്ലായ്മയുടെ പുല്‍ക്കൂട്ടിലാണ്. പക്ഷെ ആ ഇല്ലായ്മകളുടെ നടുവിലും ദൈവം തുറക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ സമൃദ്ധവും വിശാലവുമാണ്. അതിലൂടെ അകത്ത് പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുന്നു. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും ആടുമാടുകള്‍ക്കുമെല്ലാം അതിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുന്നു. അനാദിമുതലേ ദൈവം വിഭാവനം ചെയ്ത് മനുഷ്യനായി ഒരുക്കി നല്‍കിയ പറുദീസായുടെ അനുഭവത്തിലേയ്ക്ക് തിരിച്ചെത്താന്‍ ക്രിസ്മസ്സിലൂടെ വീണ്ടും സാധിച്ചു എന്നതാണ് ക്രിസ്മസിന്റെ പ്രാധാന്യം. യു.കെയിലെ പ്രിയ ക്നാനായ ജനമേ, സ്നേഹത്തിലും കൂട്ടായ്മയിലും ഒരൊറ്റ ജനമായി മുന്നേറാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്ന ഒരുമയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് നമുക്ക് ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ആയിരിക്കാം. നിങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന തെക്കന്‍ ടൈംസ് എന്ന ബുള്ളറ്റിനും അതുപോലെ നിങ്ങള്‍ ഈ വര്‍ഷത്തില്‍ തുടക്കം കുറിച്ച എല്ലാ സംരംഭങ്ങള്‍ക്കും പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്, ബൈബിള്‍ കൈയ്യെഴുത്ത് പ്രസിദ്ധീകരണം, വാഴ്‌വ് – 2025, ബൈബിള്‍ വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനാശംസകളും ഞാന്‍ നേരുന്നു. ഇതിലൂടെയെല്ലാം ക്രിസ്തു നിങ്ങളില്‍ ജനിക്കട്ടെ എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ക്രിസ്മസ്സിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.

മാര്‍ മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

തെക്കൻ ടൈംസ് 31-മത് ലക്കം

വാഴ്‌വ് 2026 സ്നേഹ ദീപ പ്രയാണം, എൻട്രി പാസ് കിക്കോഫ് വാർത്തകളും ചിത്രങ്ങളും തെക്കൻ ഫെസ്റ്റ് വിപുലമായ വാർത്തകളും ചിത്രങ്ങളും, ലിജിയൻ ഓഫ് മേരി

Saint Alphonsa

My name is Alphonsa, and I am named after Saint Alphonsa, whose faith and strength inspire me. Carrying

Asher Mathew Wins National-Level Bible Quiz Award 🏆

Cardiff: Bringing great joy and pride to the St. Anthony’s Knanaya Catholic Proposed Mission (Wales), mission member Asher