കത്തോലിക്കാ സഭയിൽ വിവാഹം ഒരു പവിത്ര കൂദാശയാണ്. വിവാഹിതരാകുന്നത് രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതമായി മാറുന്നതാണ് എന്നതാണ് സഭയുടെ ദർശനം. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും, ഭാര്യാ-ഭർത്തൃ സ്നേഹത്തിൽ ആധാരിതമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ് ഈ കൂദാശ. അതുകൊണ്ടുതന്നെ, സഭയിലെ ഏറ്റവും ശ്രേഷ്ഠമായ കൂദാശകളിലൊന്നായി വിവാഹം കണക്കാക്കപ്പെടുന്നു. ഈ കൂദാശയിൽ പങ്കെടുക്കുമ്പോൾ, ദൈവസന്നിധിയിൽ ഏറ്റവും മാന്യവും പവിത്രവുമായ വസ്ത്രധാരണം ഉണ്ടാകണമെന്ന് സഭാ മാതാവ് ആഗ്രഹിക്കുന്നു.
ആധുനിക ഫാഷന്റെ അതിപ്രസരം പലപ്പോഴും ദൈവീകതയും കൂദാശയുടെ ഗൗരവവും മറക്കുന്ന നിലപാടുകളിലേക്ക് വധൂവരന്മാരെ നയിക്കുന്നതായി കാണപ്പെടുന്നു. സഭ പഠിപ്പിക്കുന്നത് വിവാഹ വസ്ത്രധാരണം മാന്യതയും വിനയവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നതാണ്. പല ഇടവകകളിലും, പ്രത്യേകിച്ച് കത്തീഡ്രൽ ദേവാലയങ്ങളിൽ, വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇതിനകം നിലവിലുണ്ട്. വിവാഹത്തിന് മുമ്പേ തന്നെ, വിവാഹത്തെയും വിവാഹ വസ്ത്രത്തെയും സംബന്ധിച്ച് ഇടവക വൈദികനോട് വ്യക്തത വരുത്തേണ്ടത് വധൂവരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.
സഭയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രധാരണം വൈദികർക്കും പങ്കെടുക്കുന്ന വിശ്വാസികൾക്കും വേദനയുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ആ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി, മുറിവുകൾ ഒഴിവാക്കാനായി വൈദികരും ബന്ധുമിത്രാദികളും പലപ്പോഴും നിശബ്ദത പാലിക്കുകയാണ്. ദുഃഖകരമായി, ആ നിശബ്ദതയെ ചിലർ ഇന്ന് ദുരുപയോഗം ചെയ്യുന്നു.
വെസ്റ്റേൺ സ്റ്റൈൽ സ്ട്രാപ്പ്‌ലെസ് ഗൗണുകൾ ധരിക്കുന്ന സാഹചര്യത്തിൽ, ഷോൾ, ബൊലേറോ മുതലായവ ഉപയോഗിച്ച് ഷോൾഡറുകൾ കവർ ചെയ്യേണ്ടതാണ്. Neckline & Back പൂർണ്ണമായും മൂടിയിരിക്കണം. വിവാഹാനന്തര ആഘോഷങ്ങൾ നടക്കുന്ന ഹാളുകളിൽ വധൂവരന്മാർക്ക് ഇഷ്ടമുള്ള വസ്ത്രധാരണം തിരഞ്ഞെടുക്കാം. എന്നാൽ, വിവാഹം നടക്കുന്നത് ദൈവസന്നിധിയിലായതിനാൽ, ഭയഭക്തിയോടെയും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുകയും വസ്ത്രധാരണം നടത്തുകയും ചെയ്യണം.
ഇന്നും ഈസ്റ്റേൺ ചർച്ചിലെ ചില സഭകൾ വിവാഹ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകാനും, മറ്റുള്ളവരുടെ മുന്നിൽ “മോഡി” കാട്ടാനുമായി നടത്തുന്ന അനാവശ്യ പ്രകടനങ്ങൾ ഇനി അവസാനിക്കേണ്ടതാണ്. അതിന് വേണ്ടി, ഓരോ ഇടവകയും വ്യക്തവും കൃത്യവുമായ വിവാഹ വസ്ത്ര നിർദ്ദേശങ്ങൾ തയ്യാറാക്കി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
ഫാ. മാത്യൂസ് വലിയ പുത്തൻപുര
ചീഫ് എഡിറ്റർ



