Skip to content

വലിയനോമ്പിലേക്കുള്ള പ്രവേശനം — വിഭൂതി തിങ്കളിന്റെ ആത്മീയ സന്ദേശം

സീറോ മലബാർ പാരമ്പര്യത്തിൽ വലിയനോമ്പിന്റെ ആരംഭം അടയാളപ്പെടുത്തുന്ന ദിനമാണ് വിഭൂതി തിങ്കൾ. വിശ്വാസികൾ ശിരസ്സിൽ ചാരം പൂശി വിനയത്തോടും അനുതാപത്തോടും കൂടി ആത്മീയ പുതുക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്ന ദിനമാണിത്. ഉപവാസത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ ദിവസം, ദൈവസന്നിധിയിലേക്കുള്ള കൂടുതൽ അടുപ്പത്തിനായി നമ്മെ ക്ഷണിക്കുന്നു.

“പേതൃത്താ” ഞായറിന്‍റെ പിറ്റേ ദിവസമായ തിങ്കളാഴ്ചയാണ് പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് നോമ്പ് ആരംഭിക്കുന്നത്. വിഭൂതി തിങ്കൾ, കരിക്കുറി തിരുനാൾ, കുരിശുവര പെരുനാൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആചരണം മനുഷ്യജീവിതത്തിന്റെ നിസ്സാരതയും ദൈവകൃപയിലുള്ള ആശ്രയത്വവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്‌ച ആശീർവദിച്ച കുരുത്തോല കത്തിച്ചുണ്ടാക്കുന്ന ചാരമാണ് നെറ്റിയിൽ പൂശുന്നത്. അഗ്നിയിൽ കത്തിയ കുരുത്തോലപോലെ ദൈവസ്‌നേഹത്തിന്റെ അഗ്നിയാൽ നമ്മളും ആകർഷിതരായി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വഴിയിലൂടെ ആത്മീയ പരിവർത്തനത്തിലേക്കു നയിക്കപ്പെടണമെന്ന് ഈ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഓരോ വിഭൂതി തിരുനാളും നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു — ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സമ്പത്തുകളും എല്ലാം നശ്വരമാണ്. മനുഷ്യൻ ഒടുവിൽ ശൂന്യകയ്യോടെ മടങ്ങേണ്ടവനാണ്; നമ്മുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും താൽക്കാലികമാണെന്ന് നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുവചനം പറയുന്നു: “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കുതന്നെ നീ മടങ്ങും.”

നെറ്റിയിൽ വരയ്ക്കുന്ന ചാരക്കുരിശ് യേശുവിലേക്കുള്ള വഴിയെ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു അടയാളമാണ്. ലോകബന്ധങ്ങൾ ശാശ്വതമല്ലെന്നും ഒടുവിൽ യേശുവിലേക്കാണ് നാം മടങ്ങേണ്ടതെന്നും അത് ഓർമ്മപ്പെടുത്തുന്നു. മനസ്താപത്തോടും എളിമയോടും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവത്തോടൊത്തു ജീവിക്കാനുള്ള ക്ഷണമാണ് ഈ തിരുനാൾ.

നോമ്പുകാലത്തിലേക്കു കടക്കുമ്പോൾ അതിന്റെ യഥാർത്ഥ ചൈതന്യം മറക്കാതിരിക്കാം. ദൈവത്തോടൊപ്പം വസിക്കാനുള്ള സമയമാണ് ഇത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് മനസ്തപിക്കാനും പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്കു മടങ്ങിവരാനും ഉള്ള അവസരമാണ് ഇത്. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ തുടരുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ ആത്മാവ്.

അനുതാപം എന്നത് ദൈവസാന്നിധ്യത്തിൽ കൂടെയിരുന്നു “ചൂടുപിടിക്കുക” എന്നതുപോലെയാണ്. മോശയ്ക്കു മുള്‍പടര്‍പ്പിൽ പ്രത്യക്ഷപ്പെട്ടതും അപ്പസ്തോലന്മാരുടെമേൽ അഗ്നിനാവായി വന്നതുമായ ദൈവസാന്നിധ്യത്തിൽ തുടരുമ്പോൾ നമ്മുടെ ഉള്ളിലെ പാപത്തിന്റെ അശുദ്ധി ഉരുകിനശിക്കുകയും ആദിമ പരിശുദ്ധി വീണ്ടെടുക്കപ്പെടുകയും ചെയ്യും.

ഈ വലിയനോമ്പുകാലം എല്ലാവർക്കും അനുഗ്രഹപ്രദവും ആത്മീയ പുതുക്കലിനും കാരണമാകട്ടെ.

NR സിറ്റി, തിരൂർ ഇടവകളിൽ ‘വാഴ്‌വിന്റെ’ വെളിച്ചം വീശി!

2025ൽ നടത്തപെട്ട വാഴ്‌വിന്റെ ‘വീടൊരുക്കം വാഴ്‌വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ

വിശുദ്ധ വാരം: കത്തോലിക്കാ സഭയിലെ ഏറ്റവും പവിത്രമായ ദിനങ്ങൾ

കത്തോലിക്കാ സഭയുടെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ കാലയളവാണ് വിശുദ്ധ വാരം (Holy Week). ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെയുള്ള

അടക്കം തെക്കൻ ടൈംസ് 29-മത് ലക്കം.

ഫാ ടോം പുത്തെൻപുരക്കലിന്റെ നോമ്പുകാല ലേഖനം, വാഴ്‌വിന്റെ വെളിച്ചം രണ്ട് ഭവനങ്ങളുടെ നിർമ്മാണം ആരംഭിച്ചു, കുട്ടികളുടെയും ടീനേജസിന്റെ ക്യാമ്പ് – റിജോയിസ് വിശദമായ വാർത്തകളും