ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട കരോളിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവെച്ച് ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കുവാൻ ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് സാധിച്ചു. മുപ്പതിലധികം വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ഉച്ചഭക്ഷണം നൽകുകയും, അനാഥരെ സ്വീകരിച്ച് അവർക്ക് അഭയകേന്ദ്രവും നൽകുന്ന നവജീവൻ ട്രസ്റ്റ് നിലനിൽക്കുന്നത് പലരുടെയും സഹായഹസ്തം മൂലമാണ്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫിലിപ്പ് പതിയിൽ എന്നിവർ ചേർന്ന് ചാരിറ്റി തുക നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിന് കൈമാറി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് പി യു തോമസ് നന്ദി അർപ്പിച്ചു.

 

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.