യുകെയിലെ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സർവ്വശക്തനായ ദൈവത്തെ ആരാധിക്കുവാൻ സ്വന്തമായി ഒരു ദൈവാലയം കൂടാതെ നല്ലൊരു പാരീഷ് ഹാളും വൈദിക മന്ദിരവും. വർഷങ്ങൾ ആയിട്ടുള്ള നിരന്തരമായ പ്രാർത്ഥനയുടെയും പ്രവർത്തിയുടെയും ഫലമാണ് ഈ ശനിയാഴ്ച ലിവർപൂൾ ദേശത്ത് സാധ്യമാകുന്നത്.
ദൈവാലയത്തിന്റെ പ്രഥമമായ ലക്ഷ്യം ദൈവ ആരാധന തന്നെയാണ്. സ്തുതി ഗീതങ്ങളാലും, ആരാധന ഗീതങ്ങളാലും, അനുതാപത്തിന്റെയും അനുരഞ്ജനയും കൃതജ്ഞതയുടെയും പ്രാർത്ഥനകൾക്ക് ഉറവിടമാണ് ദൈവാലയം.
ക്രിസ്തുവിൻറെ ശരീര രക്തങ്ങൾ സ്വീകരിക്കുമ്പോൾ മറ്റുള്ളവരിൽ ക്രിസ്തു ദർശനം സാധ്യമാകുവാനും, പരസ്പര സ്നേഹത്തിലും, സൗഹൃദത്തിലും സമുദായം വളരുവാനും ദൈവാലയം ഉപകരിക്കും.
സുവിശേഷവൽക്കരണത്തിന്റെ ഉറവിടമാകുകയാണ് ദൈവാലയം ലഭിക്കുക വഴി. വചനം പഠിക്കുവാനും അത് അനുസരിച്ച് ജീവിക്കുവാനും ദൈവാലയത്തിൽ നിന്ന് ലഭിക്കുന്ന പഠനം വഴി ഉപകരിക്കും.
ഇടവക എന്നുള്ളത് സാമൂഹിക സമ്പർക്കത്തിനുള്ള വേദി അല്ല. പകരം ദൈവത്തിൻറെ ഭവനമാണ്. അതിവിശുദ്ധമായ സ്ഥലമാണ് ദൈവാലയം. അതിനാൽ തന്നെ അതിൻറെ പവിത്രതയോടെ തന്നെ കാത്തുസൂക്ഷിക്കുവാൻ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാണ്. .
കൂദാശകൾ പരികർമ്മം ചെയ്യുന്നതു വഴി / അവ സ്വീകരിക്കുന്നത് വഴി ക്രിസ്തുവാകുന്ന മുന്തിരിച്ചടിയുടെ ശാഖകളായി നാം മാറ്റപ്പെടുന്നു.
നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും. മുന്തിരി ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.
(യോഹ 15.4-5)
ഫാ. മാത്യൂസ് വലിയ പുത്തൻപുര
ചീഫ് എഡിറ്റർ