ഉപവാസം (Fasting) ന്യൂജനറേഷന് മനസ്സിലാകാത്ത വാക്കാണ്; പൊതുവിൽ, അധികമാളുകൾ ഇഷ്ടപ്പെടാത്ത കാര്യവും.
ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ ഉപവാസം സഹായിക്കുമെന്ന് വേദ പുസ്തകവും വൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. പ്രാർത്ഥന അനേകരിൽ വിരസതയും മടുപ്പും ഉളവാക്കുന്ന കാര്യമാണ്. പ്രാർത്ഥനയോടൊപ്പം ഹൃദയം സഞ്ചാരിക്കാറില്ല. അന്യ വിചാരങ്ങളും നെഗറ്റീവ് ചിന്തകളും പ്രാർത്ഥനാ ചൈതന്യത്തെ നശിപ്പിക്കാറുണ്ട്. അതു മാറി കിട്ടാൻ ഒരു വഴി പങ്കുവയ്ക്കുന്നു. ഈ നോമ്പ് കാലത്ത് ഒരു ദിവസം ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഒരു നിത്യാരാധന ചാപ്പലിലോ വീട്ടിലെ പ്രാർത്ഥനാ-മുറിയിൽ ഇരുന്ന് ഒരു അധ്യായം ബൈബിൾ വായിക്കുക. കോപം, അസൂയ തുടങ്ങി ഏതെങ്കിലും ഒരു ആസക്തി മാറി കിട്ടാൻ വ്യക്തിപരമായി പ്രാർത്ഥിക്കുക. അതിനു പറ്റുന്നില്ലെങ്കിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ശാന്തതയിൽ ദൈവസ്വരം കേൾക്കാൻ കഴിയും. ആത്മീയ ആനന്ദത്തിൽ മനസ്സ് തുടിക്കും. ” ഉപവാസം, ദാനധർമ്മം, നീതി എന്നിവയോട് കൂടിയാവുമ്പോൾ പ്രാർത്ഥന നല്ലതാണ് ” (തോബിത് 12:8)
ഭക്ഷണം മനുഷ്യൻറെ അടിസ്ഥാന ആവശ്യം ( Basic need) ആണ്. അതിനെ നിയന്ത്രിച്ചാൽ മറ്റു വികാരങ്ങളെയും നിയന്ത്രിക്കാൻ കഴിയും. ഭക്ഷണം ത്യജിക്കുന്നതോടൊപ്പം ആരുമറിയാതെ ചില പരിത്യാഗങ്ങൾ ഈ നോമ്പുകാലത്ത് പരിശീലിക്കാവുന്നതാണ്. തലയണ ഉപേക്ഷിക്കുക , മുട്ടുകുത്തി കരങ്ങൾ വിരിച്ച് പ്രാർത്ഥിക്കുക, ലളിത വസ്ത്രം ധരിക്കുക, യാത്രകളും സൽക്കാരങ്ങളും കുറയ്ക്കുക, ചാരി ഇരിക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ. അതുവഴി ആത്മാവ് നിർമ്മലമാകും, മനസ്സിന് ബലം കൂടും, ക്ഷമിക്കാനും സഹിക്കാനും തോറ്റു കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും കൃപ ലഭിക്കും. മനസ്സിൽ ആന്തരിക ആനന്ദം ( Inner Joy) എപ്പോഴും അനുഭവിക്കാൻ സാധിക്കും.
കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം നടന്ന ബോസ്നിയയിലെ മെഡ്ജുഗോറി തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമുള്ള സ്ഥലമാണ്. പോയിട്ടില്ലാത്തവർ പോകുന്നത് നല്ലതാണ്. അവിടെ കാലു കുത്തുന്ന നിമിഷം അനുതാപത്തിന്റെ കണ്ണീർ വീഴാൻ തുടങ്ങും. വ്യക്തിപരമായ പ്രാർത്ഥനയുടെ പ്രത്യേക കൃപ കിട്ടുമെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. മെഡ്ജിഗോറിയിൽ മറിയം പഠിപ്പിച്ച ഉപവാസമാണ് കണ്ണുകളുടെ ഉപവാസം. മലിനമായ നോട്ടങ്ങളെയും സോഷ്യൽ മീഡിയയിലെ കാഴ്ചകളെയും നോമ്പുകാലത്ത് നിയന്ത്രിക്കണം. മൊബൈൽ ഉപേക്ഷിക്കുക പ്രായോഗികമല്ല. എന്നാൽ ഇൻസ്റ്റാഗ്രാമിനോടും ഫേസ്ബുക്കിനോടും നോമ്പുകാലത്ത് നോ (No) പറഞ്ഞാൽ ദൈവത്തെ കാണാൻ ആന്തരിക നേത്രങ്ങൾ തുറന്നു കിട്ടും. ഒപ്പം കണ്ണുകളിൽ അലിവും ആർദ്രതയും നിറയും, മറ്റുള്ളവരുടെ വേദനയും ആവശ്യവും തിരിച്ചറിയാൻ കൃപ ലഭിക്കും. നമുക്ക് ആവശ്യമുള്ളവരുടെ അടുത്തേക്ക് ഓടുന്നത് കുറച്ചു നമ്മെ ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകാൻ കഴിയും.
ഉപവസിക്കുമ്പോൾ നാം ദൈവത്തെ മുറുകെ പിടിക്കുന്നു അപ്പോൾ ദൈവം നമ്മെയും മുറുകെ പിടിക്കും. കുട്ടികൾ പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ ഭക്ഷണം ത്യജിച്ച് പള്ളിയിലെത്തി മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്. ചെറിയ ത്യാഗത്തിനും വിലയുണ്ട്. ഒരു മദ്യപാനിയുടെ മാനസാന്തരത്തിനായി ചായ ഉപേക്ഷിച്ച ഒരു സിസ്റ്ററിനെ അറിയാം . അഞ്ചുവർഷം കഴിഞ്ഞപ്പോൾ മദ്യപാനി ലഹരി ഉപേക്ഷിച്ചു. ഈ നോമ്പുകാലത്ത് കുട്ടികളോട് ചോക്ലേറ്റ് ഉപേക്ഷിക്കാൻ പറയാമോ?

പ്രാർത്ഥന ഉപവാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപവസിക്കുക എന്ന വാക്കിന് കൂടെ ഇരിക്കുക എന്നാണ് അർത്ഥം. ദൈവത്തിൻറെ കൂടെ ഇരിക്കണം പള്ളിയിൽ പോകാൻ ആവില്ലെങ്കിൽ വചനം വായിച്ചു കൊണ്ട് ഇരുന്നാൽ മതി. Fasting without prayer forms gastritis.
ഉപവാസം നമ്മെ ആരോഗദൃഢഗാത്രരാക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. നമ്മുടെ തലച്ചോറിൽ നിന്നും നാല് തരത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ആൽഫ, ബീറ്റ, തീറ്റ, ഡെൽറ്റ. ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ആൽഫ വൈദ്യുതി ഉണ്ടാകും. ഇന്ദ്രിയങ്ങൾ അപ്പോൾ ശാന്തമാകും . അതുവഴി സമചിത്തത ഉണ്ടാകുന്നു. മാനസിക സംഘർഷങ്ങൾ കുറഞ്ഞാൽ ബ്ലഡ് പ്രഷർ, അൾസർ, ആസ്മ, ത്വക്ക് രോഗങ്ങൾ ഇവ ഉണ്ടാകില്ല.
ഉപവാസത്തിലൂടെ ദഹനവും വിസർജനവും നന്നായി നടക്കും. വിസർജനം കുറയുമ്പോഴാണ് രോഗങ്ങൾ കൂടുന്നത്. ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, നാലുനേരം ഭക്ഷിക്കുന്നവർ ദ്രോഹി എന്നിങ്ങനെ ഭാരതീയ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്നേഹവും ആത്മപരിത്യാഗവും പുലർത്തി ഈ നോമ്പുകാലം ഫലദായകമാക്കാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.
“മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ചു ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന്
എൻറെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു”
( 1 കോറി 9:27)



