വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ എഴുതിയ കാലം കാലഹരണപ്പെട്ടു. ലാൻഡ് ഫോൺ പയ്യെ നിശ്ചലമാകുന്നു. ഐഫോണും ആൻഡ്രോയിഡ് ഫോണുകളും ജീവിതത്തിൻറെ ഗതി നിർണയിക്കുന്ന ഘടകമായി മാറുകയാണ്. സോഷ്യൽ മീഡിയ ആപ്പുകൾ പ്രചുര പ്രചാരം ആയതുകൊണ്ട് , വ്യക്തികളുടെ ഫോൺ സ്ക്രീൻ ടൈം വളരെയധികം ആയി വർദ്ധിച്ചു.
ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി “റീച്ച്” കൂട്ടാൻ വേണ്ടി എന്തും കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ഒപ്പം റീൽസിൽ മുഴുകി ഇരുന്ന് ജീവിതത്തിൻറെ നല്ലൊരു സമയവും നഷ്ടപ്പെടുത്തുന്ന മാനവ സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്.
മത്സ്യം മാംസാദികൾ ഉപേക്ഷിച്ചു ദൈവ സന്നിധിയിൽ അനുതാപത്തോടും പ്രാർത്ഥനയോടുകൂടി നോമ്പുകാലത്തെ വരവേൽറ്റ ഒരു ജനത – ആ ജനത സൗഭാഗ്യങ്ങൾ വന്നുചേർന്നപ്പോൾ തനിക്ക് ലഭിച്ച ആത്മീയ ചൈതന്യ ഉറവിടമായ ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പഠനങ്ങളെയും തമസ്കരിക്കുന്ന ജനതയായി മാറുകയാണ്.
വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സഭാ അധികാരികളെയും സഭ നേയും അകാരണമായി വിമർശിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. പക്ഷേ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ അതിന് വിഘാതമായിരിക്കുന്നവരെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നവരുടെ എണ്ണം വളരെയധികം. ഈ നോമ്പുകാലത്ത് സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുക എന്ന മുഖമുദ്ര ഏറ്റെടുക്കുവാൻ ഓരോരുത്തരും തയ്യാറായാൽ അർത്ഥസമ്പുഷ്ടമായ നോമ്പുകാലമായി മാറ്റപ്പെടും.
അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിനു പകരം പുസ്തകരൂപത്തിലുള്ള ബൈബിൾ വായിച്ച് മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല കുട്ടികൾക്ക് മാതൃകയും ആകും. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ബൈബിൾ വായന ഈ നോമ്പുകാലത്ത് ശീലിക്കുക. ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുന്ന സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണപ്പെടുന്ന ഒരു ഉപകാരമില്ലാത്ത ചർച്ചകളിൽ നിന്നും ഒഴിവാക്കുക.
വാരാന്ത്യങ്ങളിൽ 24 മണിക്കൂർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. വൈഫൈ , ഡേറ്റ ഇൻറർനെറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തു ഇതിനോടുള്ള അഭിനിവേശം കുറയ്ക്കുവാൻ സാധിക്കും. സ്ക്രീൻ ടൈം കുറച്ച് കുട്ടികളോടും, പങ്കാളിയോടും ചേർന്നിരുന്ന്സംസാരിക്കുക, നല്ല പുസ്തകം വായിച്ച് അതിനെക്കുറിച്ച് ചർച്ച ചെയ്യുക ,സീരിയൽ, സിനിമ, റീൽസ് ഭ്രമം ഉപേക്ഷിക്കുക.നോമ്പുകാലം അത് ദൈവമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുവാൻ ഉപകാരപ്പെടുന്ന ആത്മീയപരമായ കാര്യങ്ങളിൽ വ്യാപൃതരാവുക. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിച്ച് വിഷാദരോഗത്തിന് അടിമയാകാതെ ആത്മീയ ചൈതന്യത്തിൽ വളരുവാൻ ആത്മീയമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സാധ്യമാകും.
കുടുംബ ബന്ധം ഊഷ്മതമാക്കുവാനും അതുവഴി സന്തോഷവും സമാധാനവും സാധ്യമാകുവാനും ഈ നോമ്പുകാലത്ത് ഡിജിറ്റൽ ഫാസ്റ്റിംഗ് വഴി സാധ്യമാകട്ടെ.



