ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും കഠിനാധ്വാനവും കുടുംബത്തിൻറെ പിന്തുണയും ഒന്നുകൊണ്ടുമാത്രമെന്ന് ജിജോമോൾ ഫിനിൽ കളത്തിക്കോട്.

അറുനൂറ്റിമംഗലം ഇടവക പൂതൃക്കയിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ജനിച്ച ജിജോ മോൾ പ്രാഥമിക വിദ്യാഭ്യാസം പെരുവ ഗവൺമെൻറ് സെക്കൻഡറി സ്കൂളിലും പ്രീഡിഗ്രി തലയോലപ്പറമ്പ് ഡി ബി കോളേജിലും ആയിരുന്നു. ന്യൂഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിൽ നിന്നും നേഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ന്യൂഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. സി. യു. നേഴ്സ് ആയിട്ടായിരുന്നു.

തുടർന്ന് ഒമാനിലും ജോലി ചെയ്ത ജിജോമോൾ 1998ൽ ഞിഴൂർ ഇടവക കളത്തിക്കോട്ട് ഫിനിലുമായി വിവാഹിതയായി. തുടർന്ന് ഭർത്താവിനോടൊപ്പം ദുബായിലെ Al-Mafraq ഹോസ്പിറ്റലിലെ കാർഡിയോതോറസിക്കിലെ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു. 2003ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫിനിൽ & ജിജോമോൾ അഡാപ്റ്റേഷന് ശേഷം 2003-ൽ Royal Brompton and Harefield ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം ആരംഭിച്ചു. തുടർന്ന് 2006 ൽ സീനിയർ സ്റ്റാഫ് നേഴ്സ് ( ബാൻഡ് 6) ആയി .

 

2014 ൽ നഴ്സിംഗ് ഡിപ്ലോമയിൽ നിന്നും നഴ്സിംഗ് ഡിഗ്രി Buckinghamshire new university-യിൽ നിന്നും കരസ്ഥമാക്കി. പ്രൊഫഷണൽ രംഗത്തും വിദ്യാഭ്യാസരംഗത്തും ജിജോ മോൾക്ക് വഴിത്തിരിവായത് 2016ൽ ട്രെയിനി അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചത് മുതലാണ്. കൂടുതൽ ട്രെയിനിങ്ങുകൾ ചെയ്യുവാനും പഠിക്കുവാനും ഗവേഷണം നടത്തുവാനും സാധിച്ചു. അതുവഴി 2017 ൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചു.

2020 ൽ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നും അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 2023 ൽ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷനായി ഉയർത്തപ്പെടുകയും കൂടാതെ OSCE എക്സാമിനർ ഫോർ അഡ്വാൻസ് അസസ് മെൻറ് കൂടിയാണ് ജിജോമോൾ ഫിനിൽ. ജീവിതയാത്രയിൽ ചെറുപ്പം മുതൽ പരിശീലിച്ച കുടുംബ പ്രാർത്ഥനയ്ക്ക് എന്നും മുൻതൂക്കം നൽകുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കൂടാതെ ദൈവാശ്രയ ബോധം എപ്പോഴും കൂടെ ഉള്ളതിനാലും ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് ഡിപ്ലോമയിൽ നിന്നും എംഎസ്സി നേടുവാനും ഇന്ന് ബാൻഡ് 5 ൽ നിന്നും ബാൻഡ് 8 ആകുവാനും സാധ്യമായത്. സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ അംഗം കൂടിയായ ഫിനിൽ ജിജോമോൾ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- നോബിൾ, ജെഫ്, ജൂവൽ.