മാതാവിനെയും മാതൃസ്‌നേഹത്തെയും ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനമാവശ്യമില്ലെങ്കിലും വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തില്‍ മാതൃദിനം വിവിധ രാജ്യങ്ങളിൽ പ്രത്യേകമായി ആചരിക്കുന്നു. ഇംഗ്ലണ്ടിൽ നോമ്പ് കാലത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്. രണ്ട് പതിറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന പദം “മദര്‍’ ആയിരുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ജീവിത വിജയത്തിലും മാതാവിന് അനല്‍പ്പമായ പങ്കുണ്ട്. മാതൃസ്‌നേഹം അനുഭവിക്കാത്ത വ്യക്തികളില്ല. മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എന്നും കുട്ടികളാണ്. ആധുനിക യുഗത്തിൽ മക്കൾ മാതാപിതാക്കൾക്ക് തിരികെ സ്നേഹം നൽകുന്നത് ചിന്താവിഷയമാണ്.
ഇംഗ്ലണ്ടിൽ മദറിങ് ഞായറാഴ്ചയിൽ നിന്നുമാണ് മദേഴ്സ് ഡേയിലേക്ക് മാറ്റപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ വലിയ നോമ്പിന്റെ ആരംഭിച്ച അതിമനോഹരമായ ക്രിസ്തീയ പാരമ്പര്യം തുളുമ്പുന്ന മദറിങ് സൺഡേ എന്നുള്ളത് മാമോദിസ മുങ്ങിയ ഇടവക പള്ളിയോ, മാതൃ ഇടവകയോ, അതുമല്ലെങ്കിൽ കത്തീഡ്രൽ ദേവാലയമോസന്ദർശിക്കുന്ന പാരമ്പര്യമാണ് മദറിങ് സൺഡേ. പിന്നീട് കാലക്രമത്തിൽ അമേരിക്കയിൽ അമ്മമാരെ ആദരിക്കുന്ന പ്രത്യേക ദിനം വന്നുചേരുകയും പ്രചുര പ്രചാരം നേടുകയും ചെയ്യുക വഴി ഇംഗ്ലണ്ടിലെ മദറിങ് സൺഡേ മദേഴ്സ് ഡേ ആചരണം കൂടിയായി മാറി.
മാതൃദേവാലയത്തെയും മാതൃത്വത്തെയും ഒരേപോലെ വിശേഷാൽ ദിനത്തിൽ ആദരിക്കുകയും തിരുസഭയുടെ മക്കൾ എന്ന നിലയിൽ സഭയോട് ചേർന്ന് സഭാ പഠനങ്ങളിൽ വിശ്വസ്തത പുലർത്തി നീതിപൂർവമായ ജീവിതമാണ് ഓരോ ക്രിസ്ത്യാനിയും നിർവഹിക്കേണ്ടത്.
അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഈ വലിയ നോമ്പു കാലഘട്ടത്തിൽ നമ്മുടെ ഇടവകയാകുന്ന ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കുചേർന്ന് സഭാ മാതാവിനോടൊപ്പം ക്രിസ്തുവിൻറെ പ്രബോധനങ്ങൾ കൂടുതൽ പഠിക്കുവാനും ധ്യാനിക്കുവാനും ഒപ്പം നമ്മുടെ വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളെ ബഹുമാനിച്ച് ആദരിച്ച് സ്നേഹം പകർന്നു നൽകി ജീവിതത്തെ ധന്യമാക്കാം.
മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്
ഫാ. മാത്യൂസ് വലിയ പുത്തൻപുര
ചീഫ് എഡിറ്റർ