ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാഴ്‌വ് 2023 ന് ഗംഭീര പരിസമാപ്തി.

UK ക്നാനായ മിഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ ക്നാനായ കുടുംബ സംഗമം -വാഴ്‌വ് 2023- ന് ഗംഭീര പരിസമാപ്തി. ഏപ്രിൽ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിൻ്റെ മണ്ണിലാണ് UKയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്. ക്നാനായ സമുദായത്തിൻ്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ സാന്നിധ്യം വാഴ്‌വ് 2023 ന് ആവേശമായി. 5 വർഷങ്ങൾക്ക് ശേഷം UK യിൽ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.

പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം UK യിലെ മുഴുവൻ ക്നാനായ വൈദികരും സഹകാർമ്മികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ലീജിയൺ ഓഫ് മേരി, മിഷൻ ലീഗ്, തിരുബാല സഖ്യം എന്നീ സംഘടനകൾക്ക് ഓദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ UK യിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ ഡീക്കൻ അനിൽ ലൂക്കോസ് ഒഴുകയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, MP മൈക്ക് കേയ്ൻ, KCC അതി രൂപതാ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറത്ത്, എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.

ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്നാനായ തനിമയും പാമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ മാഞ്ചെസ്റ്ററിലെ Audacious church ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി. വരും വർഷങ്ങളിലും ഇതുപോലുള്ള ഒത്തുചേരൽ സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു.

നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്‌വ് 2023 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.

Publicity and Media committee