വാഴ്‌വ് 2025 തെക്കൻ ടൈംസ് ബഹുവർണ്ണ സപ്ലിമെൻറ് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പ്രകാശനം ചെയ്തു.

2024 ഡിസംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക ദ്വൈവാരിക ആയ തെക്കൻ ടൈംസ് വാഴ് വ് 2025 അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻറ് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് പ്രകാശനം ചെയ്തു. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര ആദ്യ പ്രിന്റഡ് കോപ്പി അഭിവന്ദ്യ കൊച്ചുപിതാവിന് നൽകുകയും തുടർന്ന് കൊച്ചു പിതാവ് ഔദ്യോഗികമായി പ്രകാശനം നിർവഹിക്കുകയും ചെയ്തു കാനൻ മോറിസ് ഗോർഡൻ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.

Vazhvu 2025 Souvenir Released by His Excellency Mar Joseph Pandarasseril

വാഴ്‌വിന്റെ സമഗ്രമായ വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രിന്റഡ് കോപ്പി എല്ലാ മിഷനിലേക്കും ഈയാഴ്ച തന്നെ എത്തിക്കുകയും എല്ലാ കുടുംബങ്ങളിലേക്കും കോപ്പികൾ കഴിവതും വേഗം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇതാദ്യമായിട്ടാണ്
വാഴ്‌വിന്റെ ഒരു സപ്ലിമെൻറ് എല്ലാ ഭവനങ്ങളിലും പ്രിന്റഡ് കോപ്പിയായി എത്തിക്കുന്നത്. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുരയുടെ അക്ഷീണമായ പ്രവർത്തനവും എഡിറ്റോറിയൽ ബോർഡിൻറെ കൂട്ടായ പ്രവർത്തനം കൂടി ഒത്തുചേർന്നപ്പോൾ ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഇടവക പ്രവർത്തനങ്ങൾ ഭംഗിയായി വിശ്വാസികളിലേക്ക് എത്തിക്കുവാൻ ചുരുങ്ങിയ കാലയളവിൽ തെക്കൻ ടൈംസിന് സാധിച്ചു. ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിച്ചത് വഴി തെക്കൻ ടൈംസി്ന് പൊൻതൂവൽ ആകുകയാണ്

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്‌നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 34 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ ഹൗസിൽ വച്ച് ജൂൺ 12 മുതൽ 14 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്‌സിൽ പങ്കെടുത്തത്. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളർച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തപ്പെട്ടത്.

ഈ ആധുനിക കാലഘട്ടത്തിൽ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ ക്രൈസ്‌തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികൾ തമ്മിലുള്ള പരസ്‌പര സ്നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വർഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചർച്ചകളും, ക്‌നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ നടത്തിയ ക്ലാസും ഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്‌സിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. ജോഷി കൂട്ടുങ്കൽ, ഡോ. ഡേവിസ് കുര്യൻ, ഡോ. ബിനുമോൾ ഡേവിസ്, ഷാജി ചരമേൽ, ഷെറി ബേബി, മേബിൾ അനു, മിലി രഞ്ജി, സിജിമോൻ സിറിയക്ക്, സിജു സൈമൺ, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഇടവകയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ

ക്രിസ്തു സ്ഥാപിച്ച സഭയെ സ്നേഹിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുക വഴി സുവിശേഷ പ്രഘോഷണതിൽ പങ്കാളികളാവുകയാണ് ഓരോരുത്തരും. ക്രിസ്തുവിന് വേണ്ടി ജീവിക്കുക ക്രിസ്തുവായി മാറുക എന്ന് ലക്ഷ്യത്തിലാണ് ഓരോരുത്തരും സഞ്ചരിക്കേണ്ടത്.

ഇടവകയെ സ്നേഹിക്കാതെ, ഇടവകയിൽ ശുശ്രൂഷ ചെയ്യാതെ മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്നത് ദൈവസന്നിധിയിൽ നീതീകരണമില്ല. ഇടവകയോട് സ്നേഹം വേണമെന്നുള്ള കാര്യത്തിൽ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ , ജീവിത സാക്ഷ്യങ്ങളിൽ ദർശിക്കുന്നുണ്ട്. ഏത് പ്രേഷിത പ്രവർത്തനത്തിനും വിശുദ്ധ പൗലോസ് യാത്ര പുറപ്പെടുമ്പോൾ തൻറെ സഭയായ അന്ത്യോക്യൻ സഭയിൽ നിന്നും തുടങ്ങുകയും ശുശ്രൂഷയ്ക്ക് ശേഷം അന്ത്യോക്യൻ സഭയിൽ വന്ന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നത് ബൈബിളിൽ നാം കാണുന്നുണ്ട്

എട്ടാമത് എസ്ര മീറ്റിൽ 465 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. ലോകമെങ്ങും അറിയപ്പെടുന്ന വചന ശുശ്രൂഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എസ്രാ മീറ്റ് ധ്യാനം നയിക്കുവാൻ എത്തിയതിന്റെ പിന്നിൽ ക്നാ ഫയർ മിനിസ്ട്രിയുടെ ശക്തമായ മധ്യസ്ഥ പ്രാർത്ഥനയാണ്. ഫാ. ജോസ് തേക്ക് നിൽക്കുന്നതിൽ സ്പിരിച്ചൽ ഡയറക്ടർ ആയ ക്നാ ഫയർ മിനിസ്ട്രിയുടെ പ്രധാന ശുശ്രൂഷകർ ഡെന്നിസ് ജോസഫ്, മാത്യു തോമസ്, ബിജോയ് മുണ്ടുപാലം, മിലി രഞ്ജി, ഷൈനി ഫ്രാൻസിസ് എന്നിവരാണ്.

തികഞ്ഞ അച്ചടക്കം കൃത്യമായ ഓർഗനൈസേഷൻ, ശക്തമായ പ്രാർത്ഥന എന്നിവയെല്ലാം എസ്ര മീറ്റിന്റെ പ്രത്യേകതയായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിൽ സന്തോഷവും ആനന്ദവും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും പ്രദാനം ചെയ്ത എസ്ര മീറ്റിന് ടീം അംഗങ്ങൾ എല്ലാ മഹത്വവും ക്രിസ്തുവിന് നൽകുന്നു.

യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്‍പൂള്‍ അതിരൂപത ലിതര്‍ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്‍ണ്ണമായും സൗജന്യമായി ദീര്‍ഘകാലത്തയ്ക്ക് ലിവര്‍പൂളിലെ ക്‌നാനായ മിഷനുവേണ്ടി നല്‍കിയതോടെയാണ് വര്‍ഷങ്ങളായുള്ള യു.കെയിലെ ക്‌നാനായമക്കളുടെ പ്രാര്‍ത്ഥനയും ആഗ്രഹവും സഫലമായത്. ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരവും നാമമാത്രമായ വാടകയ്ക്ക് പള്ളിയുടെ ഉപയോഗത്തിനായി ഇതോടൊപ്പം ലഭിച്ചത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കി. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയില്‍ ക്‌നാനായ മിഷനുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയില്‍ ഒരു പ്രധാന നാഴികക്കല്ലായി പുതിയ ദൈവാലയത്തിന്റെ ലഭ്യത മാറും. അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി യു.കെയിലെ ലിവര്‍പൂളില്‍ ഒരു ദൈവാലയം ലഭിക്കുന്നത് യൂറോപ്പില്‍ ആകമാനമുള്ള ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറുന്നു.

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതിനുമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ കത്തോലിക്കാ സഭ സ്ഥാപിച്ചു നല്‍കിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും ചേര്‍ന്ന് ദൈവാലയങ്ങളില്‍ ഒത്തുകൂടി ഏകമനസ്സോടെ ദൈവത്തെ ആരാധിച്ചതിലൂടെയാണ് സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളായി സംരക്ഷിക്കുവാന്‍ നമുക്ക് സാധിച്ചത്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളും ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും കൈക്കാരന്മാരായിരുന്ന ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ സ്വപ്ന സാക്ഷാത്കാരത്തില്‍ ഏറെ നിര്‍ണ്ണായകമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി. മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെയും വികാരി ജനറാളായിരുന്ന സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെയും ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അക്ഷീണ പരിശ്രമങ്ങളുമാണ് ഇപ്രകാരം ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിലേയ്ക്കും നയിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറെക്കര അനുസ്മരിച്ചു. ദൈവാലയത്തിന്റെയും മറ്റും ചെറിയ നവീകരണ പ്രവര്‍ത്തനത്തിന് ശേഷം ദൈവാലയത്തിന്റെ പുനര്‍ കൂദാശ നടത്തപ്പെടുന്നതാണ്.

.

ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ വനിതാ ദിനത്തിൽ  വനിതകളെ ആദരിച്ചു

വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു  ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ .

സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം . വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ കുടുംബം  തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ്‌ വനിതാ ദിനം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായ് ത്രീ കൗണ്ടി ഹോളി കിങ്‌സ്  ക്നാനായ മിഷനിലെ വനിതകളെ  ഞായാറാഴ്ച കുർബാനയ്ക്കു ശേഷം പൂക്കൾ നൽകി ആദരിച്ചു. ക്നാനായ വനിതകൾ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും നൽകുന്ന കരുത്തു വിവരണാതീതമാണെന്നു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ പറഞ്ഞു

https://www.facebook.com/CatholicKnanayaMissionsUK

സെന്റ് തോമസ് ക്നാനായ മിഷനിൽ  ക്നാനായ കുടിയേറ്റ അനുസ്മരണം

         ചരിത്രപ്രധാനമായ കഥകൾ ഉറങ്ങുന്ന  യോർക് ഷെയറിലെ  സെന്റ് തോമസ് ക്നാനായ മിഷനിൽ ഇടവക വികാരി ഫാ. ജോഷി കൂട്ടുങ്കലിന്റെ കാർമികത്വത്തിൽ 09/03/25 ൽ നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ക്നാനായ കുടിയേറ്റ ദിനാചരണം നടത്തി. ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന  മെനോറയിലെ തിരികൾ  ഫാദർ ജോഷി, കൈകാരന്മാർ, അക്കൗണ്ടന്റ്, ഓഡിറ്റർ, കാറ്റിക്കിസം  ഹെഡ് ടീച്ചർ, കാറ്റിക്കിസം വിദ്യാർത്ഥി പ്രതിനിധി  എന്നിവർ ചേർന്ന് തെളിയിച്ചപ്പോൾ ക്നാനായ പ്രാർത്ഥന ഗാനമായ  – മാർത്തോമൻ – ഇടവകജനം ഒന്നുചേർന്നു  ആലപിച്ചു.

         വിശുദ്ധ കുർബാനയെ തുടർന്ന് പുതുതലമുറയ്ക്ക്  ക്നാനായ  കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ  മരിയ ജോയിച്ചൻ &  ജോയൽ ജോയിച്ചൻ എന്നിവർ ചേർന്ന് വ്യക്തവും സരസവും ആയ രീതിയിൽ  നടത്തിയ  ഇന്ററാക്റ്റീവ് സെഷൻ ഇടവക ജനത്തിന്റെ ശ്രദ്ധയാകർഷിച്ചു.  മക്കളെ ഇതിന് പ്രാപ്തരാക്കിയ ജോയിച്ചൻ  & സാലി  ചാണാശ്ശേരിൽ ദമ്പതികളെ ഫാ. ജോഷി പ്രത്യേകം അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും, മറ്റു ക്നാനായ പാട്ടുകൾ ഒന്നുചേർന്നു പാടിയതും, ഫോട്ടോ സെഷന്നും കൂടിയായപ്പോൾ ക്നാനായ കുടിയേറ്റ ദിനം അവിസ്മരണീയമായി.

https://www.facebook.com/CatholicKnanayaMissionsUK

ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

യു.കെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിൻ്റെ സഭാസംവിധാനമായ ക്നാനായ കാത്തലിക് മിഷൻസ് യു.കെ യ്ക്ക് പുതിയ ലോഗോ നിലവിൽ വന്നു. യു.കെയിലെ ക്നാനായ കത്തോലിക്കരുടെ അചഞ്ചലമായ സഭാവിശ്വാസത്തെയും കുടിയേറ്റ ജനതയുടെ പാരമ്പര്യ അനുഷ്ഠാനങ്ങളെയും ആവിഷ്കരിക്കുന്നതരത്തിലാണ് ലോഗോ വിഭാവനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ സാംസ്കാരിക പ്രതീകവും എൻജിനിയറിംഗ് വിസ്മയവുമായ ലണ്ടൻ ബ്രിഡ്ജ് കുടിയേറ്റ നാടിനെ പ്രതീകവൽക്കരിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിൻ്റെയും ബന്ധങ്ങളുടെയും പ്രതീകവുമാണ്. തെംസ് നദിയിലൂടെ കത്തോലിക്കാ തിരുസഭയുടെ പേപ്പൽ പതാകയും വഹിച്ചു നീങ്ങുന്ന പായ്ക്കപ്പൽ AD-345 ലെ കൊടുങ്ങല്ലൂർ കുടിയേറ്റത്തെയും ക്നാനായക്കാരുടെ തുടർ കുടിയേറ്റങ്ങളെയും സൂചിപ്പിക്കുന്നു. പായ്ക്കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്ന പരിശുദ്ധ തിരുഹൃദയം വിശ്വാസ സമൂഹത്തെ നമ്മുടെ കർത്താവിൻ്റെ തിരുഹൃദയത്തോടു ചേർത്തു വച്ച് നിരന്തരം വിശുദ്ധീകരിക്കുന്നതിൻ്റെ സൂചനയാണ്. പായ്ക്കപ്പലിൻ്റെ മുൻപിലായി തന്നെ സ്ഥാപിച്ചിരിക്കുന്ന മാർതോമാ കുരിശ് ക്നാനായക്കാരുടെ സുറിയാനി പാരമ്പര്യത്തേയും സീറോമലബാർ റീത്തിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രഭാകിരണം ചൊരിയുന്ന പ്രാവ് ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സംരക്ഷണമൊരുക്കുന്ന പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ലോഗായിൽ ആലേഖനം ചെയ്തിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാമാതാവിൻ്റെ കിരീടത്തിലെ പന്ത്രണ്ടു താരകങ്ങളായ ഇസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ടു ക്രിസ്തുശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. വചനാധിഷ്ഠിത ജീവിതത്തിൻ്റെ പ്രാധാന്യം ഉത്ഘോഷിക്കുന്നതാണ് തുറന്നുവച്ച വിശുദ്ധ വേദപുസ്തകം. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് യു.കെ ക്നാനായ മിഷൻ്റെ മോട്ടോ ആയ ‘വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമയോടെ’ എന്ന പ്രഖ്യാപിത വാചകമാണ്.

പുറത്ത് നമസ്കാരം ഷെഫീൽഡിൽ ഫെബ്രുവരി 22 ന്

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിങ്കൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള പുറത്ത് നമസ്കാരം ക്നാനായക്കാർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പ്രചുരപ്രചാരം നേടിയ പ്രാർത്ഥനയാണ്. ക്നാനായ കാത്തലിക് മിഷൻസ്, യു.കെയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാർത്ഥനാനുഭവം കൊണ്ടും ശ്രദ്ധ നേടിയ പുറത്തു നമസ്കാര പ്രാർത്ഥന ഈ വർഷം ഫെബ്രുവരി 22 ന് ഷെഫീൽഡിലുള്ള സെന്റ് പാട്രിക്ക് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 11 മണിക്ക് അർപ്പിക്കപ്പെടുന്ന വി.കുർബാനയെ തുടർന്ന് പുറത്ത് നമസ്കാരം എന്ന ഭക്തിസാന്ദ്രമായ പ്രാർത്ഥന നടത്തപ്പെടും.

യോനാ പ്രവാചകനിലൂടെ ദൈവം നൽകിയ കല്പന അനുവർത്തിച്ച് നിനവേ നിവാസികൾ തപസ്സും ഉപവാസവും എടുത്ത് പ്രാർത്ഥിച്ച് ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷനേടുന്ന ഹൃദയസ്പർശിയായ ചരിത്രം പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവഹിതം അവഗണിച്ച് ഓടിപ്പോകുന്ന യോനാ പ്രവാചകൻ മൂന്നുനാൾ മത്സ്യത്തിന്റെ ഉള്ളിൽ കഴിഞ്ഞതിന്റെ അനുസ്മരണവും ഓർമ്മപുതുക്കലും കൂടിയാണ് ഈ മൂന്ന് നോയമ്പ് ആചരണം. വലിയ നോയമ്പിന് മുന്നോടിയായി കടുത്തുരുത്തി വലിയ പള്ളിയുടെ കൽക്കുരിശിനു താഴെ നടത്തപ്പെടുന്ന ക്നാനായക്കാരുടെ തനത് പ്രാർത്ഥനാരീതിയായ പുറത്ത് നമസ്കാര പ്രാർത്ഥനയിൽ ജാതിഭേദമെന്യേ അനേകം ആളുകളാണ് എല്ലാ വർഷവും പങ്കാളികളാകുന്നത്. ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളും അനുതാപ സങ്കീർത്തനങ്ങളുമാണ് പുറത്തു നമസ്കാര പ്രാർത്ഥനയെ ഏവർക്കും പ്രിയങ്കരമാക്കി തീർക്കുന്നത്. നാഥാ കനിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുവാനും വലിയ നോമ്പിലേയ്ക്ക് ഒരുക്കത്തോടെ പ്രവേശിക്കുവാനും ഈ വരുന്ന ഫെബ്രുവരി 22 ന് ഷെഫീൽഡിൽ നടക്കുന്ന പുറത്തു നമസ്കാര പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥനാചൈതന്യത്തിൽ നിറയുവാനും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.