ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’:ഒരുക്കങ്ങൾ സജീവം

ലണ്ടൻ: യുകെയിലെ ക്നാനായ മിഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയതല കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’-ന്റെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. മിഷൻ, നാഷണൽ കോർഡിനേറ്റർമാരുടെ പ്രഥമ ഓൺലൈൻ യോഗത്തിൽ മത്സരക്രമങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തു.

​നമ്മുടെ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള വലിയൊരു വേദിയായി ഈ കലോത്സവം മാറും. പ്രവാസലോകത്ത് വളരുന്ന യുവതലമുറയ്ക്ക് ക്നാനായ സംസ്‌കാരത്തിന്റെ വേരുകൾ തിരിച്ചറിയാനും, വരുംതലമുറകളിലേക്ക് ഈ പൈതൃകം അഭിമാനപൂർവ്വം പകർന്നുനൽകാനും ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണ്. നമ്മുടെ സമുദായത്തിന്റെ തനിമ നിലനിർത്തുന്നതിനും ഐക്യം ദൃഢമാക്കുന്നതിനും ‘തെക്കൻസ് ഫെസ്റ്റ് 2026’ ഒരു വലിയ ചുവടുവെപ്പായിരിക്കും.

​കലോത്സവ വിവരങ്ങൾ:

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നിങ്ങളുടെ മിഷൻ കോർഡിനേറ്റർമാരുമായി (Mission Coordinators) ഉടൻ ബന്ധപ്പെടുക. യുകെയിലെ ക്നാനായ പൈതൃകം ആഘോഷമാക്കാൻ ഒരുങ്ങുന്ന ഈ കലോത്സവത്തിനായി വലിയ ആവേശത്തോടെയാണ് മിഷനുകൾ കാത്തിരിക്കുന്നത്.

ഡിജിറ്റൽ ഉപവാസം കാലഘട്ടത്തിന്റെ ആവശ്യം

വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ എഴുതിയ കാലം കാലഹരണപ്പെട്ടു. ലാൻഡ് ഫോൺ പയ്യെ നിശ്ചലമാകുന്നു. ഐഫോണും ആൻഡ്രോയിഡ് ഫോണുകളും ജീവിതത്തിൻറെ ഗതി നിർണയിക്കുന്ന ഘടകമായി മാറുകയാണ്. സോഷ്യൽ മീഡിയ ആപ്പുകൾ പ്രചുര പ്രചാരം ആയതുകൊണ്ട് , വ്യക്തികളുടെ ഫോൺ സ്ക്രീൻ ടൈം വളരെയധികം ആയി വർദ്ധിച്ചു.

ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി “റീച്ച്” കൂട്ടാൻ വേണ്ടി എന്തും കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ഒപ്പം റീൽസിൽ മുഴുകി ഇരുന്ന് ജീവിതത്തിൻറെ നല്ലൊരു സമയവും നഷ്ടപ്പെടുത്തുന്ന മാനവ സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്.

മത്സ്യം മാംസാദികൾ ഉപേക്ഷിച്ചു ദൈവ സന്നിധിയിൽ അനുതാപത്തോടും പ്രാർത്ഥനയോടുകൂടി നോമ്പുകാലത്തെ വരവേൽറ്റ ഒരു ജനത – ആ ജനത സൗഭാഗ്യങ്ങൾ വന്നുചേർന്നപ്പോൾ തനിക്ക് ലഭിച്ച ആത്മീയ ചൈതന്യ ഉറവിടമായ ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പഠനങ്ങളെയും തമസ്കരിക്കുന്ന ജനതയായി മാറുകയാണ്.

വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സഭാ അധികാരികളെയും സഭ നേയും അകാരണമായി വിമർശിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. പക്ഷേ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ അതിന് വിഘാതമായിരിക്കുന്നവരെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നവരുടെ എണ്ണം വളരെയധികം. ഈ നോമ്പുകാലത്ത് സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുക എന്ന മുഖമുദ്ര ഏറ്റെടുക്കുവാൻ ഓരോരുത്തരും തയ്യാറായാൽ അർത്ഥസമ്പുഷ്ടമായ നോമ്പുകാലമായി മാറ്റപ്പെടും.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിനു പകരം പുസ്തകരൂപത്തിലുള്ള ബൈബിൾ വായിച്ച് മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല കുട്ടികൾക്ക് മാതൃകയും ആകും. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ബൈബിൾ വായന ഈ നോമ്പുകാലത്ത് ശീലിക്കുക. ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുന്ന സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണപ്പെടുന്ന ഒരു ഉപകാരമില്ലാത്ത ചർച്ചകളിൽ നിന്നും ഒഴിവാക്കുക.

വാരാന്ത്യങ്ങളിൽ 24 മണിക്കൂർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. വൈഫൈ , ഡേറ്റ ഇൻറർനെറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തു ഇതിനോടുള്ള അഭിനിവേശം കുറയ്ക്കുവാൻ സാധിക്കും. സ്ക്രീൻ ടൈം കുറച്ച് കുട്ടികളോടും, പങ്കാളിയോടും ചേർന്നിരുന്ന്സംസാരിക്കുക, നല്ല പുസ്തകം വായിച്ച് അതിനെക്കുറിച്ച് ചർച്ച ചെയ്യുക ,സീരിയൽ, സിനിമ, റീൽസ് ഭ്രമം ഉപേക്ഷിക്കുക.നോമ്പുകാലം അത് ദൈവമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുവാൻ ഉപകാരപ്പെടുന്ന ആത്മീയപരമായ കാര്യങ്ങളിൽ വ്യാപൃതരാവുക. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിച്ച് വിഷാദരോഗത്തിന് അടിമയാകാതെ ആത്മീയ ചൈതന്യത്തിൽ വളരുവാൻ ആത്മീയമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സാധ്യമാകും.

കുടുംബ ബന്ധം ഊഷ്മതമാക്കുവാനും അതുവഴി സന്തോഷവും സമാധാനവും സാധ്യമാകുവാനും ഈ നോമ്പുകാലത്ത് ഡിജിറ്റൽ ഫാസ്റ്റിംഗ് വഴി സാധ്യമാകട്ടെ.

പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാലാമത് പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി സമാപിച്ചു. യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നായി അനേകം ഭക്തജനങ്ങൾ വിശ്വാസപൂർവ്വം തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ക്നാനായ കാത്തലിക് മിഷൻസ് യുകെയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദികരും ദിവ്യബലിയിലും പുറത്തു നമസ്കാര ശുശ്രൂഷയിലും പങ്കുചേർന്നു.

മനോഹരമായ അലങ്കരിച്ച ക്നാനായക്കാരുടെ സ്വന്തം ഇടവക ദൈവാലയത്തിൽ രാവിലെ കൃത്യം പത്തുമണിക്ക് ആരാധന ആരംഭിച്ചു. തുടർന്ന് തിരുവസ്ത്രങ്ങൾ അണിഞ്ഞ് വൈദികർ പ്രദിക്ഷണമായി അൾത്താരയെ നമിച്ചു ദിവ്യബലിയിലേക്ക് പ്രവേശിച്ചു. മതബോധന കമ്മീഷൻ ചെയർമാൻ ഫാ. ഷഞ്ചു കൊച്ചു പറമ്പിൽ ആയിരുന്നു മുഖ്യ കാർമികൻ.

ക്നാനായ കാത്തലിക് മിഷൻസ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സജി തോട്ടം, ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഫാ. ജോസ് തേക്ക്നിൽക്കുന്നതിൽ, ഫാ. ജിൻസ് കണ്ടക്കാട്, ഫാ. ജിബിൻ പാറടിയിൽ, ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. എൽബിൻ തിരുനെല്ലിക്കുന്നേൽ, ഫാ. ടോം പുത്തൻപുരയ്ക്കൽ എന്നിവർ സഹ കാർമികരായിരുന്നു.

പുറത്തു നമസ്കാരത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഗായകസംഘം. ടോമി പടപ്പുരക്കലിന്റെ നേതൃത്വത്തിൽ യുവജനങ്ങളും മുതിർന്നവരും ചേർന്ന് സംഘഗാനം ലൈവ് ഓർക്കിസ്ട്ര ആയി നടത്തപ്പെട്ടു. ഹൃദ്യവും മനോഹരമായ ഗാനങ്ങൾ മനസ്സിനെ ആർദ്രമാക്കി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. സുനി പടിഞ്ഞാറേക്കര പുറത്തു നമസ്കാരത്തിന് നേതൃത്വം നൽകി.

15 ക്നാനായ മിഷനുകളിൽ നിന്നുമായി ഏകദേശം 500-ലധികം ആളുകളാണ് പുറത്തു നമസ്കാരത്തിന് എത്തിച്ചേർന്നത്. ഭക്തിസാന്ദ്രമായ ചടങ്ങുകൾ ഭയഭക്തി ബഹുമാനത്തോടെ ഏവരും പങ്കുചേരുകയും തിരുക്കർമ്മങ്ങൾക്ക് ശേഷം കടുത്തുരുത്തി മുത്തിയമ്മയുടെ തിരുസ്വരൂപം വണങ്ങി നേർച്ചകൾ അർപ്പിക്കുകയും ചെയ്തു.

സ്നേഹ വിരുന്നോടെ സമാപിച്ച പുറത്ത് നമസ്കാരം അടുത്തവർഷം വീണ്ടും കാണാം എന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അനുഗ്രഹം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി.

അഭി മാത്യു മൂലക്കാട്ട് പിതാവിന്റെ ഇടയലേഖനം

ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,

“ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടി നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻ അടുക്കലേക്ക് തിരിച്ചു വരുവിൻ” (ജോയേൽ 2:12). നോമ്പുകാലത്തേക്കു പദമൂന്നുന്ന നമുക്കു ജോയേൽ പ്രവാചകൻ്റെ ഈ വാക്കുകൾ പ്രചോദനമാകട്ടെ. എല്ലാ വർഷവും ദൈവജനത്തിന് അനേകം നന്മകളുടെയും ദൈവകൃപയുടെയും വാഗ്ദാനവുമായിട്ടാണ് നോമ്പുകാലം കടന്നുവരുന്നത്. എക്കാലത്തെയുംപോലെ ഇന്നു നാം ജീവിക്കുന്ന സാഹചര്യങ്ങളിലും തിന്മയുടെ ശക്തികൾ പടർന്നു കയറാൻ ശ്രമിക്കുന്നതു നാം കാണുന്നുണ്ട്. യുദ്ധങ്ങളും അധികാരമോഹങ്ങളും അവയ്ക്കെല്ലാം കൂട്ടുനിൽക്കുന്ന സ്വാർത്ഥതയും അഴിമതിയും, ധൂർത്തും, അഹന്തയുമെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്നു. അഭയാർഥികളും ആലംബഹീനരുമെല്ലാം ആശ്വാസത്തിനായി കേഴുന്നു. ധാർമ്മിക മൂല്യങ്ങൾ തിരസ്ക്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നു. നവീകരണ പരിശ്രമങ്ങൾ പലതും ഫലപ്രാപ്തിയിലെത്തുന്നില്ല, ഒരുതരം നിസംഗത എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. കാരണം, സ്വയം നവീകരണത്തിലൂടെയല്ലാതെ ആർക്കും ലോകത്തെയോ മറ്റുള്ളവരെയോ നവീകരിക്കാനാവില്ല.

നമ്മിൽ യാഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ ആത്മാവിലും ഹൃദയത്തിലുമാണ് അത് ആദ്യം സംഭവിക്കേണ്ടത്. നമ്മുടെ പ്രലോഭനങ്ങളെയും വീഴ്‌ചകളെയും തിന്മകളെയും സത്യസന്ധതയോടെ നോക്കിക്കാണാൻ നാം പരിശ്രമിക്കണം. ദൈവനിഷേധം, കോപം, നിസ്സംഗത, സ്വാർത്ഥത, വിശ്വാസവഞ്ചന, അശുദ്ധി, പാപബന്ധനങ്ങൾ തുടങ്ങിയവയും ഇവയോട് ചേർന്നുപോകുന്ന മറ്റു ദുശീലങ്ങളും ഗൗരവമായ പാപസാഹചര്യങ്ങളാണ് സൃഷ്ടിക്കുക. ശരിയായ രീതിയിൽ ഇവയെ നിയന്ത്രിക്കുന്നില്ലെങ്കിൽ നമ്മുടെ ആധ്യാത്മിക ജീവിതത്തെയും അതുവഴി പൊതുസമൂഹത്തെയും ശ്വാസംമുട്ടിക്കുന്ന കളകളും മുള്ളുകളുമായി അവ വളർന്നു കൊണ്ടേയിരിക്കും. സങ്കീർത്തനം പറയുന്നതുപോലെ ‘എൻ്റെ പാപങ്ങൾ ഞാനറിയുന്നു, അവ എപ്പോഴും എൻ്റെ കണ്മുൻപിലുണ്ട്’ (സങ്കീ 51,3). നോമ്പാചരണത്തിന്റെ കൃപയും വിശുദ്ധീകരണവും ഇവിടെ നമുക്കനിവാര്യമാണ്. അവയിലൂടെ നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും മെച്ചപ്പെടുത്താനാവശ്യമായ എല്ലാ ഉപകരണങ്ങളും നമുക്ക് ലഭിക്കുന്നു. ഇവയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ നാം തീർച്ചയായും പരിശ്രമിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുത്” (2 കോറി 6:1) എന്ന പൗലോസ് അപ്പസ്തോലൻ്റെ വാക്കുകൾ നോമ്പിൻ്റെ ആരംഭത്തിൽ നമുക്ക് പ്രചോദനമാകട്ടെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന തിന്മയുടെ ശക്തികളെപ്പറ്റിയും അവയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആത്മാവിൻ്റെ ഫലങ്ങളെപ്പറ്റിയും ഗലാത്യർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്ന വാക്കുകൾ (ഗലാ 5:20-23) ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി ക്രൂശിച്ചുകൊണ്ട് നോമ്പുകാലം ഫലപ്രദമായി ആചരിക്കാൻ നമുക്കു ശക്തി നൽകും.

അമിതമായ മദ്യപാനവും അടക്കക്കുറവായ വസ്ത്രധാരണവും വിവിധ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഢംബരവും ധൂർത്തും അനുഷ്ഠാനങ്ങളുമെല്ലാം അന്യർക്ക് ഇടർച്ച നൽകുന്ന ആത്മീയ പാപ്പരത്വത്തിന്റെ നഗ്‌നമായ പ്രദർശനമായി മാറുന്നു എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ഈ ജൂബിലി വർഷത്തിൽ ലാളിത്യത്തിന്റെയും ക്രൈസ്തവ സ്നേഹാനുഭവത്തിന്റെയും മാതൃകയായ ഈ വിശുദ്ധന്റെ ജീവിത മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊള്ളാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. നോമ്പുകാലമെന്നു കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഒരു കാലഘട്ടമാണ് അതെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതിലുപരി ദൈവത്തോടൊത്തുള്ള ഒരു തീർത്ഥാടനത്തിന്റെ കാലമാണത്. നമ്മുടെ ജീവിതയാത്രയിൽ തടസ്സങ്ങൾ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ജീവൻ നൽകിയ ദൈവത്തിന്റെ സ്വരം വ്യക്തമായി ശ്രവിക്കാനും അനുധാവനം ചെയ്യാനുമുള്ള സുവർണ കാലഘട്ടമാണിത്. ഈ യാത്രയിൽ നമ്മെ സഹായിക്കാൻ തിരുസഭ അവളുടെ അനുഭവ ജ്ഞാനത്തിൽനിന്നും നമുക്ക് നൽകുന്ന മൂന്നു പരമ്പരാഗത ഉപകരണങ്ങളാണ് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിലേക്ക് തിരിയുമ്പോൾ അത് മറ്റുള്ളവരിലേക്കും തുറക്കുന്നു എന്നും നിസ്സംഗത ഒഴിവാക്കി നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തിലും സ്നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള നല്ല അവസരമാണ് നോമ്പുകാലം എന്നും വി. ജോൺ പോൾ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പയുടെ വാക്കുകളിൽ ‘അത്യാവശ്യങ്ങളിലേക്കു മടങ്ങാനുള്ള ഒരു കാലഘട്ടമാണ് നോമ്പുകാലം’. നമ്മുടെ ഹൃദയങ്ങൾ മൃദുലമാക്കാൻ ദൈവത്തിനു നാം വിട്ടുകൊടുക്കുന്ന അവസരമാണ് മാനസാന്തരം. പ്രാർത്ഥനയിലൂടെ നാം വീണ്ടും ദൈവത്തെ ശ്രവിക്കുന്നു. നമ്മെ ഭാരപ്പെടുത്തുന്നവയിൽനിന്നു മോചിതരാകാൻ ഉപവാസം സഹായിക്കുന്നു. ദാനധർമ്മത്തിലൂടെ നമ്മുടെ സഹോദരങ്ങളെ, വിശിഷ്യാ ക്ലേശിതരെയും വിസ്മരിക്കപ്പെട്ടവരെയും നാം വീണ്ടും കണ്ടെത്തുന്നു.

ആത്മാവിന്റെ നിശ്വാസമാണ് പ്രാർത്ഥന. എല്ലാ ദിവസവും വിശിഷ്യാ നോമ്പുകാലത്ത് കുറച്ചുസമയം ദൈവതിരുമുമ്പിൽ നിശബ്ദരായിരിക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ ആവശ്യങ്ങളുടെ പട്ടിക അവതരിപ്പിക്കാനല്ല ദൈവത്തിൻ്റെ സ്വരം ശ്രവിക്കാൻ ഈ സമയം മാറ്റി വയ്ക്കുക. സാധിക്കുന്നവരെല്ലാം അനുദിന ബലിയിൽ പങ്കുചേരുന്നതും പ്രാർത്ഥനാ ജീവിതത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

നോമ്പുകാലം ഒരു യഥാർത്ഥ ത്യാഗമാണ്. നമ്മൾ ആസ്വദിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ശക്തമായ പ്രതിബദ്ധതയും ആത്മനിയന്ത്രണവും ആവശ്യമാണ്. ശാരീരികമായ വിശപ്പ് ഉളവാക്കുന്ന ഉപവാസം ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന സത്യം നമ്മെ അനുസ്‌മരിപ്പിക്കാൻ സഹായിക്കും. നമ്മുടെ ജീവിതത്തിലെ അനേകം മേഖലകളെ വിശുദ്ധീകരിക്കാൻ ഉപവാസത്തിനു ശക്തിയുണ്ട്. ഭക്ഷണപാനീയങ്ങളിൽ നിന്ന് മാത്രമല്ല, നമ്മെ അടിമകളാക്കാൻ പരിശ്രമിക്കുന്ന എല്ലാറ്റിനെയും ബോധപൂർവം നിയന്ത്രിക്കുമ്പോൾ മാത്രമേ ഉപവാസം ശരിയായ ഫലം നല്‌കുകയുള്ളു. പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും സൽഫലമാണ് ദാനധർമ്മം. നമ്മുടെ പരിത്യാഗത്തിലൂടെ മിച്ചം വയ്ക്കുന്നവ സ്നേഹത്തിൽ പകർന്നു നൽകപ്പെടണം. ഏകാന്തരിലും ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ദൈവത്തെ ദർശിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയും ഉപവാസവും ഉപരിപ്ലവം മാത്രമായിരിക്കും. ദൈവസ്നേഹത്തിൻ്റെ ആഴങ്ങളെ അനുഭവിച്ചറിയാൻ ഈശോയുടെ തിരുഹൃദയസ്നേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ ‘അവൻ നമ്മെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്) എന്ന ചാക്രികലേഖനവും ഈ സ്നേഹം എപ്രകാരമാണ് ദരിദ്രരോടുള്ള സ്നേഹത്തിലൂടെ പ്രകാശിതമാകുന്നതെന്നു കാണിക്കാൻ, ലെയോ പതിനാലാമൻ മാർപ്പാപ്പ നൽകിയ ‘ഞാൻ നിന്നെ സ്നേഹിച്ചു’ (ഡിലെക്സിത് തേ) എന്ന അപ്പസ്തോലിക ലേഖനവും നമ്മുടെ നോമ്പുകാല വായനയ്ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. അർത്ഥപൂർണ്ണമായ നോമ്പാചരണത്തിൻ്റെ നല്ല ഫലങ്ങൾ നാം സ്വീകരിക്കുന്നത് ഒരുക്കത്തോടെയുള്ള അനുരഞ്ജന കൂദാശയിലൂടെയാണ്.

നമ്മിൽ പലരും അനാവശ്യമായ കുറ്റബോധവും ജീവിത ഭാരങ്ങളും വഹിച്ചു തളരുന്നവരാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വിമോചിപ്പിച്ചു നമ്മെ സ്വതന്ത്രരാക്കാൻ ആഗ്രഹിക്കുന്ന ദൈവതിരുമുമ്പിൽ പശ്ചാപത്തോടെ നാം അണയുമ്പോൾ ലഭിക്കുന്ന ആശ്വാസം അവർണ്ണനീയമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്കു ആശ്വാസം നല്കാം” (മത്താ 11:28) എന്നാണല്ലോ ഈശോ നമ്മോട് പറയുന്നത്.

ഇവിടെ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് പാപമെന്ന യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാവുക; പാപത്തെക്കാൾ വലിയ തിന്മയാണ് പാപബോധമില്ലായ്‌മ. വിശുദ്ധ പൗലോസ് അപ്പസ്തോലൻ റോമക്കാർക്കെഴുതിയ ലേഖനത്തിൻ്റെ ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ധൂർത്തപുത്രൻ്റെ കഥയിൽ തൻ്റെ ദൈന്യാവസ്ഥയിൽ അവനു സുബോധമുണ്ടായി എന്ന് കർത്താവു നമ്മോട് പറയുന്നു (ലൂക്ക 15). ആ സുബോധമാണല്ലോ അവനെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവർത്തനത്തിലേക്കും അതുവഴി അനുരഞ്ജനത്തിലേക്കും നയിച്ചത്. “അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്” (സങ്കീ 119:105) എന്നുപറയുന്ന സങ്കീർത്തകനോടൊപ്പം നമുക്കും ദൈവപ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനും നമ്മിലുള്ള തിന്മയുടെ യാഥാർഥ്യം അംഗീകരിക്കാനും സാധിച്ചാൽ മാത്രമേ അനുരഞ്ജനകൂദാശക്ക് യോഗ്യതയോടെ അണയാനും പാപബന്ധനങ്ങളിൽ നിന്ന് മോചിതരാകാനും സാധിക്കൂ.

നാം അനുസ്മരിക്കേണ്ട രണ്ടാമത്തെ കാര്യം അനുരഞ്ജനവേദി ഒരു കുറ്റവിചാരണ മുറിയല്ല. പ്രത്യുത, നമുക്കായി കുരിശിൽ മരിച്ച നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഹൃദയരക്തം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കഴുകി വെണ്മയാക്കുന്ന കരുണ്യത്തിന്റെ വേദിയാണത്. അനുതാപത്തോടെ അനുരഞ്ജന കൂദാശയ്ക്കണയുന്ന ഓരോ വ്യക്തിയും ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്കും സന്തോഷത്തിലേക്കുമാണ് പ്രവേശിക്കുക. പാപഭാരത്താൽ വലയുന്നവരുടെ ഹൃദയത്തിൽ നിരാശ നിറയ്ക്കാൻ നിരന്തരം പരിശ്രമിക്കുന്ന സാത്താന്റെ എല്ലാ പ്രയത്നങ്ങളും ഫലശൂന്യമാക്കുന്ന ഈ കൂദാശയിൽനിന്നും ആളുകളെ അകറ്റി നിർത്താനുള്ള പിശാചിൻ്റെ കുതന്ത്രങ്ങളിൽ വീഴാതെ ദൈവകാരുണ്യത്തിന്റെ അനുഭവത്തിലേക്ക് മടങ്ങി വരാനും വിശുദ്ധിയുടെ പാതയിൽ മുന്നേറാനും അനുരഞ്ജനകൂദാശ വഴിയൊരുക്കുന്നു. പുത്രനെന്ന അംഗീകാരത്തിന് താൻ അർഹനല്ലെങ്കിലും പിതാവിൻ്റെ ഭവനത്തിലെ ദാസനായെങ്കിലും സ്വീകരിക്കപ്പെടുമായിരിക്കും എന്ന പ്രതീക്ഷയോടെ പിതൃഭവനത്തിലേക്കു മടങ്ങിയെത്തിയ ധൂർത്തപുത്രന് ലഭിച്ച സ്വീകരണം അനുരഞ്ജനകൂദാശയെ പ്രത്യാശയോടെ സമീപിക്കാൻ നമ്മെ സഹായിക്കുന്നു. മനസ്തപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവകരുണയ്ക്കായി യാചിക്കുമ്പോൾ മനം മടുക്കുന്നവർക്കും ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതുന്നവർക്കും പ്രത്യാശയും പ്രതീക്ഷയും നല്കപ്പെടുന്നു. “നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല. അവന്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത്” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ മറക്കാതിരിക്കാം.

പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു.

എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽനിന്നും 2026 ഫെബ്രുവരി മാസം 6-ാം തീയതി,

+ മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

വലിയ നോമ്പ്: ഉപവാസം, പ്രാർത്ഥന, ദാനധർമ്മം

വലിയ നോമ്പ് ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും കാലഘട്ടമാണ്. ഈസ്റ്ററിന്റെ മഹിമയിലേക്ക് നമ്മെ ഒരുക്കുന്ന ഈ വിശുദ്ധ ദിവസങ്ങൾ, വെറും ആചാരപരമായ അനുഷ്ഠാനങ്ങൾക്കല്ല; മറിച്ച് ആത്മാവിന്റെ പുതുക്കലിനും ഹൃദയത്തിന്റെ ശുദ്ധീകരണത്തിനുമാണ്.

ഇന്നത്തെ ലോകം ആഡംബരവും അതിവേഗവും സ്വാർത്ഥതയും നിറഞ്ഞ ഒരു ജീവിതശൈലിയിലേക്ക് നമ്മെ നയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വലിയ നോമ്പ് നമ്മെ നിർത്തി ചിന്തിക്കാൻ വിളിക്കുന്നു. “ഞാൻ ആരാണ് ? എന്റെ ജീവിതത്തിന്റെ ദിശ എന്താണ് ? ദൈവവുമായി എന്റെ ബന്ധം എങ്ങനെയാണ് ?” എന്ന ചോദ്യങ്ങളിലേക്കാണ് ഈ കാലം നമ്മെ നയിക്കുന്നത്.

ഉപവാസം: നിയന്ത്രണത്തിന്റെ പാഠം

ഉപവാസം വെറും ഭക്ഷണം ഒഴിവാക്കലല്ല. അത് ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ആത്മീയ പരിശീലനമാണ്. നമുക്ക് ആവശ്യമില്ലാത്ത ആഡംബരങ്ങൾ ഒഴിവാക്കി, ലാളിത്യത്തിലേക്ക് തിരിയുമ്പോൾ ഹൃദയം ദൈവസന്നിധിയിലേക്ക് കൂടുതൽ തുറക്കപ്പെടുന്നു. ശരീരത്തിന്റെ ശബ്ദം കുറയുമ്പോൾ ആത്മാവിന്റെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയും.

പ്രാർത്ഥന: ദൈവസന്നിധിയിലേക്കുള്ള പാലം

പ്രാർത്ഥന ദൈവത്തോടുള്ള ജീവൻമയമായ സംഭാഷണമാണ്. വലിയ നോമ്പ് നമ്മെ കൂടുതൽ പ്രാർത്ഥിക്കാൻ ക്ഷണിക്കുന്നു — വ്യക്തിപരമായും കുടുംബമായും സമൂഹമായും. ദൈവവചനധ്യാനം, വിശുദ്ധ കുർബാന, ക്രൂശുവഴി തുടങ്ങിയ ആത്മീയാനുഭവങ്ങൾ നമ്മെ ആത്മീയമായി വളർത്തുന്നു. പ്രാർത്ഥനയിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ഹൃദയത്തെ പുതുക്കുന്ന അനുഗ്രഹമായി മാറുന്നു.

ദാനധർമ്മം: സ്നേഹത്തിന്റെ സാക്ഷ്യം

ഉപവാസവും പ്രാർത്ഥനയും ദാനധർമ്മത്തിലൂടെ പൂർണ്ണത പ്രാപിക്കുന്നു. നമ്മുടെ കൈവശമുള്ളത് പങ്കുവെക്കുമ്പോൾ ദൈവസ്നേഹം പ്രവർത്തിയിൽ പ്രകടമാകുന്നു. ദരിദ്രർക്കും ആവശ്യമുള്ളവർക്കും സഹായം നൽകുന്നത് വെറും ദാനം മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ പ്രകടനമാണ്. കരുണയും പങ്കിടലും വലിയ നോമ്പിന്റെ യഥാർത്ഥ ആത്മാവാണ്.

ആത്മപരിഷ്കാരത്തിലേക്കുള്ള ക്ഷണം

വലിയ നോമ്പ് നമ്മെ കുറ്റബോധത്തിലല്ല, പ്രത്യാശയിലേക്കാണ് നയിക്കുന്നത്. മാനസാന്തരത്തിലൂടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ് ഇത്. ഉപവാസം, പ്രാർത്ഥന, ദാനധർമ്മം — ഈ മൂന്നു സ്തംഭങ്ങൾ നമ്മുടെ ആത്മീയ ജീവിതത്തെ ഉറപ്പിക്കുന്ന അടിസ്ഥാനങ്ങളാണ്.

ഈ വലിയ നോമ്പ് നമുക്ക് വെറും ഒരു ആചാരകാലമായി കടന്നുപോകാതിരിക്കട്ടെ. മറിച്ച് അത് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധങ്ങളെയും മാറ്റുന്ന ഒരു അനുഭവമായി മാറട്ടെ. അതുവഴി, പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് പുതുക്കപ്പെട്ട ഹൃദയത്തോടെ പ്രവേശിക്കാൻ നമുക്ക് കഴിയട്ടെ.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

കേട്ടിട്ടുണ്ടോ, മെഡ്ജുഗോറി ഉപവാസം

ഉപവാസം (Fasting) ന്യൂജനറേഷന് മനസ്സിലാകാത്ത വാക്കാണ്; പൊതുവിൽ, അധികമാളുകൾ ഇഷ്ടപ്പെടാത്ത കാര്യവും.

ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ ഉപവാസം സഹായിക്കുമെന്ന് വേദ പുസ്തകവും വൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. പ്രാർത്ഥന അനേകരിൽ വിരസതയും മടുപ്പും ഉളവാക്കുന്ന കാര്യമാണ്. പ്രാർത്ഥനയോടൊപ്പം ഹൃദയം സഞ്ചാരിക്കാറില്ല. അന്യ വിചാരങ്ങളും നെഗറ്റീവ് ചിന്തകളും പ്രാർത്ഥനാ ചൈതന്യത്തെ നശിപ്പിക്കാറുണ്ട്. അതു മാറി കിട്ടാൻ ഒരു വഴി പങ്കുവയ്ക്കുന്നു. ഈ നോമ്പ് കാലത്ത് ഒരു ദിവസം ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഒരു നിത്യാരാധന ചാപ്പലിലോ വീട്ടിലെ പ്രാർത്ഥനാ-മുറിയിൽ ഇരുന്ന് ഒരു അധ്യായം ബൈബിൾ വായിക്കുക. കോപം, അസൂയ തുടങ്ങി ഏതെങ്കിലും ഒരു ആസക്തി മാറി കിട്ടാൻ വ്യക്തിപരമായി പ്രാർത്ഥിക്കുക. അതിനു പറ്റുന്നില്ലെങ്കിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ശാന്തതയിൽ ദൈവസ്വരം കേൾക്കാൻ കഴിയും. ആത്മീയ ആനന്ദത്തിൽ മനസ്സ് തുടിക്കും. ” ഉപവാസം, ദാനധർമ്മം, നീതി എന്നിവയോട് കൂടിയാവുമ്പോൾ പ്രാർത്ഥന നല്ലതാണ് ” (തോബിത് 12:8)

ഭക്ഷണം മനുഷ്യൻറെ അടിസ്ഥാന ആവശ്യം ( Basic need) ആണ്. അതിനെ നിയന്ത്രിച്ചാൽ മറ്റു വികാരങ്ങളെയും നിയന്ത്രിക്കാൻ കഴിയും. ഭക്ഷണം ത്യജിക്കുന്നതോടൊപ്പം ആരുമറിയാതെ ചില പരിത്യാഗങ്ങൾ ഈ നോമ്പുകാലത്ത് പരിശീലിക്കാവുന്നതാണ്. തലയണ ഉപേക്ഷിക്കുക , മുട്ടുകുത്തി കരങ്ങൾ വിരിച്ച് പ്രാർത്ഥിക്കുക, ലളിത വസ്ത്രം ധരിക്കുക, യാത്രകളും സൽക്കാരങ്ങളും കുറയ്ക്കുക, ചാരി ഇരിക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ. അതുവഴി ആത്മാവ് നിർമ്മലമാകും, മനസ്സിന് ബലം കൂടും, ക്ഷമിക്കാനും സഹിക്കാനും തോറ്റു കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും കൃപ ലഭിക്കും. മനസ്സിൽ ആന്തരിക ആനന്ദം ( Inner Joy) എപ്പോഴും അനുഭവിക്കാൻ സാധിക്കും.

കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം നടന്ന ബോസ്നിയയിലെ മെഡ്ജുഗോറി തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമുള്ള സ്ഥലമാണ്. പോയിട്ടില്ലാത്തവർ പോകുന്നത് നല്ലതാണ്. അവിടെ കാലു കുത്തുന്ന നിമിഷം അനുതാപത്തിന്റെ കണ്ണീർ വീഴാൻ തുടങ്ങും. വ്യക്തിപരമായ പ്രാർത്ഥനയുടെ പ്രത്യേക കൃപ കിട്ടുമെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. മെഡ്ജിഗോറിയിൽ മറിയം പഠിപ്പിച്ച ഉപവാസമാണ് കണ്ണുകളുടെ ഉപവാസം. മലിനമായ നോട്ടങ്ങളെയും സോഷ്യൽ മീഡിയയിലെ കാഴ്ചകളെയും നോമ്പുകാലത്ത് നിയന്ത്രിക്കണം. മൊബൈൽ ഉപേക്ഷിക്കുക പ്രായോഗികമല്ല. എന്നാൽ ഇൻസ്റ്റാഗ്രാമിനോടും ഫേസ്ബുക്കിനോടും നോമ്പുകാലത്ത് നോ (No) പറഞ്ഞാൽ ദൈവത്തെ കാണാൻ ആന്തരിക നേത്രങ്ങൾ തുറന്നു കിട്ടും. ഒപ്പം കണ്ണുകളിൽ അലിവും ആർദ്രതയും നിറയും, മറ്റുള്ളവരുടെ വേദനയും ആവശ്യവും തിരിച്ചറിയാൻ കൃപ ലഭിക്കും. നമുക്ക് ആവശ്യമുള്ളവരുടെ അടുത്തേക്ക് ഓടുന്നത് കുറച്ചു നമ്മെ ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകാൻ കഴിയും.

ഉപവസിക്കുമ്പോൾ നാം ദൈവത്തെ മുറുകെ പിടിക്കുന്നു അപ്പോൾ ദൈവം നമ്മെയും മുറുകെ പിടിക്കും. കുട്ടികൾ പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ ഭക്ഷണം ത്യജിച്ച് പള്ളിയിലെത്തി മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്. ചെറിയ ത്യാഗത്തിനും വിലയുണ്ട്. ഒരു മദ്യപാനിയുടെ മാനസാന്തരത്തിനായി ചായ ഉപേക്ഷിച്ച ഒരു സിസ്റ്ററിനെ അറിയാം . അഞ്ചുവർഷം കഴിഞ്ഞപ്പോൾ മദ്യപാനി ലഹരി ഉപേക്ഷിച്ചു. ഈ നോമ്പുകാലത്ത് കുട്ടികളോട് ചോക്ലേറ്റ് ഉപേക്ഷിക്കാൻ പറയാമോ?

പ്രാർത്ഥന ഉപവാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപവസിക്കുക എന്ന വാക്കിന് കൂടെ ഇരിക്കുക എന്നാണ് അർത്ഥം. ദൈവത്തിൻറെ കൂടെ ഇരിക്കണം പള്ളിയിൽ പോകാൻ ആവില്ലെങ്കിൽ വചനം വായിച്ചു കൊണ്ട് ഇരുന്നാൽ മതി. Fasting without prayer forms gastritis.

ഉപവാസം നമ്മെ ആരോഗദൃഢഗാത്രരാക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. നമ്മുടെ തലച്ചോറിൽ നിന്നും നാല് തരത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ആൽഫ, ബീറ്റ, തീറ്റ, ഡെൽറ്റ. ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ആൽഫ വൈദ്യുതി ഉണ്ടാകും. ഇന്ദ്രിയങ്ങൾ അപ്പോൾ ശാന്തമാകും . അതുവഴി സമചിത്തത ഉണ്ടാകുന്നു. മാനസിക സംഘർഷങ്ങൾ കുറഞ്ഞാൽ ബ്ലഡ് പ്രഷർ, അൾസർ, ആസ്മ, ത്വക്ക് രോഗങ്ങൾ ഇവ ഉണ്ടാകില്ല.

ഉപവാസത്തിലൂടെ ദഹനവും വിസർജനവും നന്നായി നടക്കും. വിസർജനം കുറയുമ്പോഴാണ് രോഗങ്ങൾ കൂടുന്നത്. ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, നാലുനേരം ഭക്ഷിക്കുന്നവർ ദ്രോഹി എന്നിങ്ങനെ ഭാരതീയ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്നേഹവും ആത്മപരിത്യാഗവും പുലർത്തി ഈ നോമ്പുകാലം ഫലദായകമാക്കാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.

“മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ചു ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന്

എൻറെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു”

( 1 കോറി 9:27)

തെക്കൻ ടൈംസ് 28 മത് ലക്കം.

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ നോമ്പുകാല ഇടയ ലേഖനം, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ ലേഖനങ്ങൾ, പുറത്തു നമസ്കാരം പ്രത്യേക ഫോട്ടോ ഫീച്ചർ, എന്താണ് ഡിജിറ്റൽ ഫാസ്റ്റിംഗ്? തെക്കൻസ് ഫെസ്റ്റ് കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നു. മതബോധനം: ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടാം. വൈറലായി എഡിറ്റോറിയലും വൈവാഹിക പംക്തിയും, വിവിധ മിഷനുകളുടെ നിരവധിയായ വാർത്തകളും ലേഖനങ്ങളും അടക്കം തെക്കൻ ടൈംസ് 28 മത് ലക്കം.

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന്

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നും, മാസ്സ് സെന്ററുകളിൽ നിന്നുമായി ഒട്ടേറെ കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ വാഴ്‌വിൽ പങ്കെടുത്തത്. സഭാപിതാക്കൻമാരോടും വൈദികരോടും ചേർന്നു അർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ദിവ്യബലിയിലും, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന പ്രത്യേക സെഷനുകളിലും, നയനമനോഹരമായ കലാപരിപടികളിലും പങ്കെടുക്കുവാൻ യുകെയിലെ എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സെപ്റ്റംബർ 26-ന് നടക്കുന്ന വാഴ്‌വ് 2026-ലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. നിങ്ങളുടെ അവധികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ..

തെക്കൻസ് ഫെസ്റ്റ്; ക്നാനായ കലോത്സവം ഏപ്രിൽ 18-ന്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop Milner College-ൽ സംഘടിപ്പിക്കുന്ന ഈ കലോത്സവം ക്നാനായ കത്തോലിക്ക വിശ്വാസികളുടെ സാംസ്കാരിക സംഗമമായി മാറും .

മത്സരങ്ങൾ മിഷനുകളുടെയും മാസ്സ് സെൻററുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക. ഓരോ മത്സരാർത്ഥിക്കും പരമാവധി രണ്ട് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. പൊതുവായ മത്സര ഇനങ്ങളിൽ പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഓരോ വ്യക്തിഗത ഇനത്തിലും ഒരു മിഷൻ/മാസ്സ് സെന്ററിൽ നിന്ന് പരമാവധി രണ്ട് മത്സരാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. അതുപോലെ ഓരോ ഗ്രൂപ്പ് ഇനത്തിലും ഒരു മിഷൻ/മാസ്സ് സെൻററിൽ നിന്ന് ഒരു ടീമിന് മാത്രം പങ്കെടുക്കാം. നിരവധി സിംഗിൾ, ഗ്രൂപ്പ് കലാമത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പങ്കെടുക്കുന്നവർക്ക് വൈവിധ്യമാർന്ന അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളുടെ വിശദമായ നിയമാവലികളും വിവരങ്ങളും കലോത്സവ മാർഗ്ഗനിർദ്ദേശ പട്ടികയിൽ ലഭ്യമാണ്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഈ കലോത്സവം സംഘടിപ്പിക്കുന്നത്. ഈസ്റ്റർ അവധിക്കാലം പരിശീലനത്തിനും തയ്യാറെടുപ്പിനും അനുകൂലമാകുന്നത് പങ്കെടുക്കുന്നവർക്ക് ഗുണകരമാണ്. ഏപ്രിൽ 18-ന് കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനായി ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ബെന്നി മാവേലിൽ, സോജൻ മുകളേൽ വടക്കേതിൽ, ഷെറി ബേബി, മേബിൾ അനു എന്നിവർ കോർഡിനേറ്റർസ് ആയ കമ്മിറ്റി സജീവമായി പ്രവർത്തിച്ചുവരുന്നു.

“Thekkans Fest” – Official Title for Knanaya Kalolsavam 2026

Philip Pathiyil
Holy Kings Knanaya Catholic Proposed Mission
Three County

Hearty congratulations to Philip Pathiyil of the Holy Kings Knanaya Catholic Proposed Mission, Three Counties, for suggesting “Thekkans Fest” as the official title for the upcoming Knanaya Kalolsavam 2026, scheduled to be held on 18 April 2026 in Birmingham.

Your thoughtful and creative contribution adds a unique identity to this grand cultural celebration. Once again, congratulations, Philip Pathiyil, and thank you for being part of this memorable initiative.

ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്

പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

ദൈവം അവിടുത്തെ വചനത്തിലൂടെ ചൊരിയുന്ന അനുഗ്രങ്ങൾ പ്രാപിക്കുവാനും, ഈ വരുന്ന വലിയ നോമ്പിൽ നമ്മുടെ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാനും എല്ലാവരെയും ഈ ബൈബിൾ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വലിയനോമ്പിലേക്കുള്ള പ്രവേശനം — വിഭൂതി തിങ്കളിന്റെ ആത്മീയ സന്ദേശം

സീറോ മലബാർ പാരമ്പര്യത്തിൽ വലിയനോമ്പിന്റെ ആരംഭം അടയാളപ്പെടുത്തുന്ന ദിനമാണ് വിഭൂതി തിങ്കൾ. വിശ്വാസികൾ ശിരസ്സിൽ ചാരം പൂശി വിനയത്തോടും അനുതാപത്തോടും കൂടി ആത്മീയ പുതുക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്ന ദിനമാണിത്. ഉപവാസത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ ദിവസം, ദൈവസന്നിധിയിലേക്കുള്ള കൂടുതൽ അടുപ്പത്തിനായി നമ്മെ ക്ഷണിക്കുന്നു.

“പേതൃത്താ” ഞായറിന്‍റെ പിറ്റേ ദിവസമായ തിങ്കളാഴ്ചയാണ് പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് നോമ്പ് ആരംഭിക്കുന്നത്. വിഭൂതി തിങ്കൾ, കരിക്കുറി തിരുനാൾ, കുരിശുവര പെരുനാൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആചരണം മനുഷ്യജീവിതത്തിന്റെ നിസ്സാരതയും ദൈവകൃപയിലുള്ള ആശ്രയത്വവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്‌ച ആശീർവദിച്ച കുരുത്തോല കത്തിച്ചുണ്ടാക്കുന്ന ചാരമാണ് നെറ്റിയിൽ പൂശുന്നത്. അഗ്നിയിൽ കത്തിയ കുരുത്തോലപോലെ ദൈവസ്‌നേഹത്തിന്റെ അഗ്നിയാൽ നമ്മളും ആകർഷിതരായി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വഴിയിലൂടെ ആത്മീയ പരിവർത്തനത്തിലേക്കു നയിക്കപ്പെടണമെന്ന് ഈ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഓരോ വിഭൂതി തിരുനാളും നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു — ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സമ്പത്തുകളും എല്ലാം നശ്വരമാണ്. മനുഷ്യൻ ഒടുവിൽ ശൂന്യകയ്യോടെ മടങ്ങേണ്ടവനാണ്; നമ്മുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും താൽക്കാലികമാണെന്ന് നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുവചനം പറയുന്നു: “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കുതന്നെ നീ മടങ്ങും.”

നെറ്റിയിൽ വരയ്ക്കുന്ന ചാരക്കുരിശ് യേശുവിലേക്കുള്ള വഴിയെ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു അടയാളമാണ്. ലോകബന്ധങ്ങൾ ശാശ്വതമല്ലെന്നും ഒടുവിൽ യേശുവിലേക്കാണ് നാം മടങ്ങേണ്ടതെന്നും അത് ഓർമ്മപ്പെടുത്തുന്നു. മനസ്താപത്തോടും എളിമയോടും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവത്തോടൊത്തു ജീവിക്കാനുള്ള ക്ഷണമാണ് ഈ തിരുനാൾ.

നോമ്പുകാലത്തിലേക്കു കടക്കുമ്പോൾ അതിന്റെ യഥാർത്ഥ ചൈതന്യം മറക്കാതിരിക്കാം. ദൈവത്തോടൊപ്പം വസിക്കാനുള്ള സമയമാണ് ഇത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് മനസ്തപിക്കാനും പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്കു മടങ്ങിവരാനും ഉള്ള അവസരമാണ് ഇത്. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ തുടരുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ ആത്മാവ്.

അനുതാപം എന്നത് ദൈവസാന്നിധ്യത്തിൽ കൂടെയിരുന്നു “ചൂടുപിടിക്കുക” എന്നതുപോലെയാണ്. മോശയ്ക്കു മുള്‍പടര്‍പ്പിൽ പ്രത്യക്ഷപ്പെട്ടതും അപ്പസ്തോലന്മാരുടെമേൽ അഗ്നിനാവായി വന്നതുമായ ദൈവസാന്നിധ്യത്തിൽ തുടരുമ്പോൾ നമ്മുടെ ഉള്ളിലെ പാപത്തിന്റെ അശുദ്ധി ഉരുകിനശിക്കുകയും ആദിമ പരിശുദ്ധി വീണ്ടെടുക്കപ്പെടുകയും ചെയ്യും.

ഈ വലിയനോമ്പുകാലം എല്ലാവർക്കും അനുഗ്രഹപ്രദവും ആത്മീയ പുതുക്കലിനും കാരണമാകട്ടെ.

വിശ്വാസ പരിശീലനത്തിന്റെ കരുത്തരായ അമരക്കാർ

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മതബോധന ഡിപ്പാർട്ട്മെൻറ്. സന്മാർഗ ജീവിതവും ബൈബിൾ അധിഷ്ഠിതമായ ജീവിതവും സഭാ ജീവിതവും ചെറുപ്പം മുതലേ മനസ്സിലാക്കി കൊടുക്കുവാനും സഭാ സമുദായ സ്നേഹത്തിൽ വളർന്നുവരുവാനും ഉപകരിക്കുന്ന വേദപാഠം 15 ക്നാനായ മിഷനുകളിലും വിശുദ്ധ കുർബാന സെൻററുകളിലും ഭംഗിയായി നടത്തപ്പെടുന്നു. മതബോധന കമ്മീഷൻ ചെയർമാൻ ഫാദർ ഷഞ്ചു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ 15 ക്നാനായ കാത്തലിക് മിഷനുകളിലെയും ഹെഡ് ടീച്ചർമാരെ ഈ ലക്കം തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നു.

പുതുവത്സര സമ്മാനം; രണ്ട് വൈദികർ കൂടി യുകെയിലേക്ക്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജസ്വലപ്പെടുത്തതിനും ആയി രണ്ട് നവ വൈദികർ കൂടി സേവനമനുഷ്ഠിക്കുവാൻ എത്തി. ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ ന്യൂക്യാസിൽ അധിഷ്ഠിതമായി സേവനമനുഷ്ഠിക്കും. ഫാ. ടോം പുത്തെൻപുരക്കൽ മാഞ്ചസ്റ്റർ കേന്ദ്രമായിട്ടായിരിക്കും സേവനമനുഷ്ഠിക്കുക.

രണ്ടു വൈദികർക്കും എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഫാ. എൽബിൻ പടിഞ്ഞാറേക്കര സുനിയച്ചന്റെ അഭാവത്തിൽ മാഞ്ചസ്റ്റർ പാരീഷ് കൗൺസിൽ അംഗങ്ങളും പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാ. സിൽജോ ആവണിക്കുന്നേൽ ചേർന്ന് സ്വീകരിച്ചു.

ഫാ. ടോമിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ലിവർപൂൾ, മാഞ്ചസ്റ്റർ മിഷൻസ് പാരിഷ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി. ഫെബ്രുവരി 14-ന് ലിവർപൂളിൽ നടത്തപ്പെടുന്ന പുറത്തു നമസ്കാരത്തിന് പുതുതായി വന്ന രണ്ടു വൈദികരെയും ഫാ. സുനി പടിഞ്ഞാറേക്കര പൊതുവായി പരിചയപ്പെടുത്തും.

ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ മിഷനിൽ ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണം നടത്തി

ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയായിരുന്ന ധന്യൻ മാർ മാത്യു മാക്കീലിന്റെ 112ാം ചരമവാർഷികം ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ കാത്തോലിക് പ്രൊപോസ്ഡ് മിഷനിൽ ഭക്തിപൂർവ്വം ആചരിച്ചു.

ക്നാനായ കത്തോലിക്കാ വിശ്വാസികൾക്ക് എന്നും അഭിമാനവും മാതൃകയുമായ ധന്യൻ മാക്കീൽ പിതാവിനോടുള്ള പ്രാർത്ഥനയും അനുസ്മരണവും വഴി സഭയോടും സമുദായത്തോടുള്ള അഗാധമായ സ്നേഹവും കരുതലും മനസ്സിലാക്കാൻ പുതിയ തലമുറയ്ക്ക് ഇതൊരു വലിയ അവസരമായി മാറി.

ക്നാനായ സമുദായത്തിന് അഭിമാനം.സിബിസിഐ വൈസ് പ്രസിഡൻറ് മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതക്കും ക്നാനായ സമുദായത്തിനും അഭിമാനമായി മാർ മാത്യു മൂലക്കാട്ട് പിതാവ്. അഖിലേന്ത്യ മെത്രാൻ സമിതിയുടെ ഭരണസമിതിയിൽ എത്തുന്ന ആദ്യത്തെ ക്നാനായ കത്തോലിക്ക മെത്രാനാണ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്. സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് മെമ്പറായ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ സീനിയർ മെത്രാപ്പോലീത്തയാണ്. സഭാതലത്തിൽ വിവിധ മേഖലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ച മാർ മാത്യു മൂലക്കാട്ട് പിതാവ് തൻറെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വം കൂടിയാണ്.

ദൈവശാസ്ത്രത്തിലും സഭാ ശാസ്ത്രത്തിലും വളരെയധികം വിജ്ഞാനം ഉള്ള മാർ മാത്യു മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ ബെനഡിക്ടൻ സന്യാസ വ്രതം സ്വീകരിച്ച മെത്രാപ്പോലീത്തയും കൂടിയാണ്.

അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ അഖിലേന്ത്യാ തലത്തിലുള്ള ഈ ഉന്നതസ്ഥാനത്തിന് ക്നാനായ സമുദായ മക്കൾ ആനന്ദിക്കുന്നതിനോടൊപ്പം പിതാവിൻറെ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും ലഭിക്കുവാൻ പ്രാർത്ഥിക്കുകയും വലിയ പിതാവിന് യുകെ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ആശംസകൾ!

വിവാഹ വസ്ത്രധാരണം: മാന്യതയും പവിത്രതയും

കത്തോലിക്കാ സഭയിൽ വിവാഹം ഒരു പവിത്ര കൂദാശയാണ്. വിവാഹിതരാകുന്നത് രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതമായി മാറുന്നതാണ് എന്നതാണ് സഭയുടെ ദർശനം. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും, ഭാര്യാ-ഭർത്തൃ സ്നേഹത്തിൽ ആധാരിതമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ് ഈ കൂദാശ. അതുകൊണ്ടുതന്നെ, സഭയിലെ ഏറ്റവും ശ്രേഷ്ഠമായ കൂദാശകളിലൊന്നായി വിവാഹം കണക്കാക്കപ്പെടുന്നു. ഈ കൂദാശയിൽ പങ്കെടുക്കുമ്പോൾ, ദൈവസന്നിധിയിൽ ഏറ്റവും മാന്യവും പവിത്രവുമായ വസ്ത്രധാരണം ഉണ്ടാകണമെന്ന് സഭാ മാതാവ് ആഗ്രഹിക്കുന്നു.

ആധുനിക ഫാഷന്റെ അതിപ്രസരം പലപ്പോഴും ദൈവീകതയും കൂദാശയുടെ ഗൗരവവും മറക്കുന്ന നിലപാടുകളിലേക്ക് വധൂവരന്മാരെ നയിക്കുന്നതായി കാണപ്പെടുന്നു. സഭ പഠിപ്പിക്കുന്നത് വിവാഹ വസ്ത്രധാരണം മാന്യതയും വിനയവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നതാണ്. പല ഇടവകകളിലും, പ്രത്യേകിച്ച് കത്തീഡ്രൽ ദേവാലയങ്ങളിൽ, വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇതിനകം നിലവിലുണ്ട്. വിവാഹത്തിന് മുമ്പേ തന്നെ, വിവാഹത്തെയും വിവാഹ വസ്ത്രത്തെയും സംബന്ധിച്ച് ഇടവക വൈദികനോട് വ്യക്തത വരുത്തേണ്ടത് വധൂവരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.

സഭയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രധാരണം വൈദികർക്കും പങ്കെടുക്കുന്ന വിശ്വാസികൾക്കും വേദനയുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ആ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി, മുറിവുകൾ ഒഴിവാക്കാനായി വൈദികരും ബന്ധുമിത്രാദികളും പലപ്പോഴും നിശബ്ദത പാലിക്കുകയാണ്. ദുഃഖകരമായി, ആ നിശബ്ദതയെ ചിലർ ഇന്ന് ദുരുപയോഗം ചെയ്യുന്നു.

വെസ്റ്റേൺ സ്റ്റൈൽ സ്ട്രാപ്പ്‌ലെസ് ഗൗണുകൾ ധരിക്കുന്ന സാഹചര്യത്തിൽ, ഷോൾ, ബൊലേറോ മുതലായവ ഉപയോഗിച്ച് ഷോൾഡറുകൾ കവർ ചെയ്യേണ്ടതാണ്. Neckline & Back പൂർണ്ണമായും മൂടിയിരിക്കണം. വിവാഹാനന്തര ആഘോഷങ്ങൾ നടക്കുന്ന ഹാളുകളിൽ വധൂവരന്മാർക്ക് ഇഷ്ടമുള്ള വസ്ത്രധാരണം തിരഞ്ഞെടുക്കാം. എന്നാൽ, വിവാഹം നടക്കുന്നത് ദൈവസന്നിധിയിലായതിനാൽ, ഭയഭക്തിയോടെയും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുകയും വസ്ത്രധാരണം നടത്തുകയും ചെയ്യണം.

ഇന്നും ഈസ്റ്റേൺ ചർച്ചിലെ ചില സഭകൾ വിവാഹ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകാനും, മറ്റുള്ളവരുടെ മുന്നിൽ “മോഡി” കാട്ടാനുമായി നടത്തുന്ന അനാവശ്യ പ്രകടനങ്ങൾ ഇനി അവസാനിക്കേണ്ടതാണ്. അതിന് വേണ്ടി, ഓരോ ഇടവകയും വ്യക്തവും കൃത്യവുമായ വിവാഹ വസ്ത്ര നിർദ്ദേശങ്ങൾ തയ്യാറാക്കി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

പുറത്തു നമസ്കാരം നാൾ വഴികളിലൂടെ:

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയുടെ പുറത്ത് ചരിത്രപ്രസിദ്ധമായ കൽകുരിശിങ്കൽ മൂന്നു നോമ്പിനോട് അനുബന്ധിച്ച് വർഷങ്ങളായി നടത്തി വരുന്ന പ്രാർത്ഥനാ രീതിയാണ് ‘പുറത്തു നമസ്കാരം’. കാലാകാലങ്ങളായി വിവിധ ഇടവകകളിൽ നിന്ന് അനേകായിരം ജനങ്ങൾ മുത്തിയമ്മയുടെ മടിത്തട്ടിൽ വന്ന് പ്രാർത്ഥനാപൂർവ്വം ആചരിച്ച് പോരുന്ന ഈ പ്രാർത്ഥനാ രീതിയ്ക്ക് ക്നാനായക്കാരുടെ ഇടയിൽ വലിയ പ്രാധാന്യമാണുള്ളത്.

മൂന്നുനോമ്പും പുറത്തു നമസ്കാരവും.

1599 കടുത്തുരുത്തി സന്ദർശിച്ച മെനേസീസ് മെത്രാപ്പൊലീത്തായുടെ സെക്രട്ടറി ഗുവെയായുടെ യാത്രാവിവരണത്തിൽ നിനിവേക്കാരുടെ ഉപവാസമെന്നും മൂന്നു നോമ്പെന്നും പേരുള്ള ഒരു ഉപവാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കേരള സഭയിൽ വലിയ നോമ്പിന് മുൻപ് ആചരിച്ചിരുന്ന മൂന്നു ദിവസത്തെ നോമ്പാണ് ഇതിലെ പ്രതിപാദ്യം. പേത്തൂർത്തായ്ക്ക് മുമ്പ് മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ആചരിക്കപ്പെടുന്ന മൂന്നു നോമ്പിനോട് ചേർന്നാണ് ‘പുറത്തു നമസ്കാരം’ നടത്തപ്പെടുന്നത്. സുറിയാനിയിലുള്ള കാനോന നമസ്കാരത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു നമസ്കാരത്തിന് ഉപയോഗിക്കുന്നത്.

മൂന്നു നോമ്പിന്റെ ഉത്ഭവം

AD 570 നും 581 ഇടയ്ക്ക് നിനിവെ, ബേസ്ഗർമയി, അത്തൂർ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗ് ബാധയുണ്ടാവുകയും ജനങ്ങൾ മോചനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. പ്ലേഗിൽ നിന്നും മോചിതരായതിൻ്റെ നന്ദിയായി എല്ലാ വർഷവും ഈ ആചരണം തുടരണമെന്ന് അവർ തീരുമാനിച്ചു. ഒരു ജനം ദൈവ കാരുണ്യത്തിനു വേണ്ടി നടത്തുന്ന രോദനവും, യാചനയും ആണ് മൂന്നു നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിത നവീകരണത്തിനും ഉദ്ദേശിച്ചുള്ള ഒരവസരമായിട്ടാണ് പിതാക്കന്മാർ മൂന്നു നോയമ്പിനെ ദർശിക്കുന്നത്.

കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്തു നമസ്കാരം

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്നു നോയമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിൽ വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹ പ്രാർത്ഥനയാണ് പുറത്തു നമസ്കാരം. സീറോ മലബാർ സഭയിൽ സുറിയാനി ആരാധന ക്രമം നിലനിന്നിരുന്നപ്പോൾ പുറത്തു നമസ്കാരവും സുറിയാനിയിൽ തന്നെയായിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തർജിമ ചെയ്ത് ഉപയോഗിച്ചുവരുന്ന ഭക്തിനിർഭരവും പ്രാർത്ഥനാസമ്പുഷ്ടവും അർത്ഥപൂർണ്ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്ഠാനത്തിൽ സംബന്ധിക്കുവാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ വന്നെത്താറുണ്ട്. ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാം കുടിയേറ്റ സ്ഥലമായ മടമ്പം പള്ളിയിലും തിരുനാളിനോടനുബന്ധിച്ച് പുറത്തു നമസ്കാരം നടത്തി വരുന്നു. കൂടാതെ ക്നാനായക്കാർ കുടിയേറിയ രാജ്യങ്ങളിലൊക്കെ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, കാരണവന്മാരുടെ പ്രാർത്ഥനാ ശൈലിയും നിലനിർത്തുന്നതിൻ്റെ ഭാഗമായി ഈ പ്രാർത്ഥനാ രീതി നടത്തി വരുന്നുണ്ട്. UK യിൽ മുൻവർഷങ്ങളിൽ 2023-ഇൽ ബെർമിങ്ഹാമിലും, 2024-ഇൽ ലിവർപൂളിലും, 2025-ഇൽ ഷെഫീൽഡിൽ വച്ചും പുറത്തുനമസ്കാരം നടന്നിരുന്നു. ഇത്തവണ 2026 February 14, ശനിയാഴ്ച നമ്മുടെ 15 ക്നാനായ മിഷനുകളും ഒന്നുചേർന്ന് (St. Pius X Knanaya Catholic Church Liverpool, Webster St, Litherland, Liverpool L21 8JH) നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

പഴയ നിയമചരിത്രത്തിൽ നിനിവെ നിവാസികൾ ദൈവ കോപത്തിൽ നിന്നും, ശിക്ഷയിൽ നിന്നും യൗനാൻ പ്രവാചകൻ്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി രക്ഷ നേടിയ ഹൃദയസ്പർശിയായ ചിത്രം നാം കാണുന്നു. ദൈവഹിതം അനുവർത്തിക്കുന്നതിൽ നിന്ന് ഓടിയകന്ന പ്രവാചകനെ ദൈവകരം അനുധാവനം ചെയ്യുകയും മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ ശേഷം വീണ്ടും നിനിവെയിലേക്ക് അദ്ദേഹത്തെ നയിക്കുകയും തൻ്റെ ദൗത്യനിർവഹണത്തിനായി സഹായിക്കുകയും ചെയ്ത ദൈവത്തിൻ്റെ അതിവിശിഷ്ടമായ പരിപാലനാവൈഭവവും നമുക്ക് ദൃശ്യമാകുവാൻ ഈ പ്രാർത്ഥനാശുശ്രൂഷ സഹായിക്കട്ടെ!