വാഴ്‌വ് 2026 സെപ്റ്റംബർ 26-ന്

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നും, മാസ്സ് സെന്ററുകളിൽ നിന്നുമായി ഒട്ടേറെ കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ വാഴ്‌വിൽ പങ്കെടുത്തത്. സഭാപിതാക്കൻമാരോടും വൈദികരോടും ചേർന്നു അർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ദിവ്യബലിയിലും, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന പ്രത്യേക സെഷനുകളിലും, നയനമനോഹരമായ കലാപരിപടികളിലും പങ്കെടുക്കുവാൻ യുകെയിലെ എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സെപ്റ്റംബർ 26-ന് നടക്കുന്ന വാഴ്‌വ് 2026-ലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. നിങ്ങളുടെ അവധികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ..

തെക്കൻസ് ഫെസ്റ്റ്; ക്നാനായ കലോത്സവം ഏപ്രിൽ 18-ന്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop Milner College-ൽ സംഘടിപ്പിക്കുന്ന ഈ കലോത്സവം ക്നാനായ കത്തോലിക്ക വിശ്വാസികളുടെ സാംസ്കാരിക സംഗമമായി മാറും .

മത്സരങ്ങൾ മിഷനുകളുടെയും മാസ്സ് സെൻററുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക. ഓരോ മത്സരാർത്ഥിക്കും പരമാവധി രണ്ട് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. പൊതുവായ മത്സര ഇനങ്ങളിൽ പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഓരോ വ്യക്തിഗത ഇനത്തിലും ഒരു മിഷൻ/മാസ്സ് സെന്ററിൽ നിന്ന് പരമാവധി രണ്ട് മത്സരാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. അതുപോലെ ഓരോ ഗ്രൂപ്പ് ഇനത്തിലും ഒരു മിഷൻ/മാസ്സ് സെൻററിൽ നിന്ന് ഒരു ടീമിന് മാത്രം പങ്കെടുക്കാം. നിരവധി സിംഗിൾ, ഗ്രൂപ്പ് കലാമത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പങ്കെടുക്കുന്നവർക്ക് വൈവിധ്യമാർന്ന അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളുടെ വിശദമായ നിയമാവലികളും വിവരങ്ങളും കലോത്സവ മാർഗ്ഗനിർദ്ദേശ പട്ടികയിൽ ലഭ്യമാണ്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഈ കലോത്സവം സംഘടിപ്പിക്കുന്നത്. ഈസ്റ്റർ അവധിക്കാലം പരിശീലനത്തിനും തയ്യാറെടുപ്പിനും അനുകൂലമാകുന്നത് പങ്കെടുക്കുന്നവർക്ക് ഗുണകരമാണ്. ഏപ്രിൽ 18-ന് കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനായി ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ബെന്നി മാവേലിൽ, സോജൻ മുകളേൽ വടക്കേതിൽ, ഷെറി ബേബി, മേബിൾ അനു എന്നിവർ കോർഡിനേറ്റർസ് ആയ കമ്മിറ്റി സജീവമായി പ്രവർത്തിച്ചുവരുന്നു.

“Thekkans Fest” – Official Title for Knanaya Kalolsavam 2026

Philip Pathiyil
Holy Kings Knanaya Catholic Proposed Mission
Three County

Hearty congratulations to Philip Pathiyil of the Holy Kings Knanaya Catholic Proposed Mission, Three Counties, for suggesting “Thekkans Fest” as the official title for the upcoming Knanaya Kalolsavam 2026, scheduled to be held on 18 April 2026 in Birmingham.

Your thoughtful and creative contribution adds a unique identity to this grand cultural celebration. Once again, congratulations, Philip Pathiyil, and thank you for being part of this memorable initiative.

ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്

പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

ദൈവം അവിടുത്തെ വചനത്തിലൂടെ ചൊരിയുന്ന അനുഗ്രങ്ങൾ പ്രാപിക്കുവാനും, ഈ വരുന്ന വലിയ നോമ്പിൽ നമ്മുടെ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാനും എല്ലാവരെയും ഈ ബൈബിൾ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വലിയനോമ്പിലേക്കുള്ള പ്രവേശനം — വിഭൂതി തിങ്കളിന്റെ ആത്മീയ സന്ദേശം

സീറോ മലബാർ പാരമ്പര്യത്തിൽ വലിയനോമ്പിന്റെ ആരംഭം അടയാളപ്പെടുത്തുന്ന ദിനമാണ് വിഭൂതി തിങ്കൾ. വിശ്വാസികൾ ശിരസ്സിൽ ചാരം പൂശി വിനയത്തോടും അനുതാപത്തോടും കൂടി ആത്മീയ പുതുക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്ന ദിനമാണിത്. ഉപവാസത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ ദിവസം, ദൈവസന്നിധിയിലേക്കുള്ള കൂടുതൽ അടുപ്പത്തിനായി നമ്മെ ക്ഷണിക്കുന്നു.

“പേതൃത്താ” ഞായറിന്‍റെ പിറ്റേ ദിവസമായ തിങ്കളാഴ്ചയാണ് പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് നോമ്പ് ആരംഭിക്കുന്നത്. വിഭൂതി തിങ്കൾ, കരിക്കുറി തിരുനാൾ, കുരിശുവര പെരുനാൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആചരണം മനുഷ്യജീവിതത്തിന്റെ നിസ്സാരതയും ദൈവകൃപയിലുള്ള ആശ്രയത്വവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്‌ച ആശീർവദിച്ച കുരുത്തോല കത്തിച്ചുണ്ടാക്കുന്ന ചാരമാണ് നെറ്റിയിൽ പൂശുന്നത്. അഗ്നിയിൽ കത്തിയ കുരുത്തോലപോലെ ദൈവസ്‌നേഹത്തിന്റെ അഗ്നിയാൽ നമ്മളും ആകർഷിതരായി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വഴിയിലൂടെ ആത്മീയ പരിവർത്തനത്തിലേക്കു നയിക്കപ്പെടണമെന്ന് ഈ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഓരോ വിഭൂതി തിരുനാളും നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു — ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സമ്പത്തുകളും എല്ലാം നശ്വരമാണ്. മനുഷ്യൻ ഒടുവിൽ ശൂന്യകയ്യോടെ മടങ്ങേണ്ടവനാണ്; നമ്മുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും താൽക്കാലികമാണെന്ന് നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുവചനം പറയുന്നു: “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കുതന്നെ നീ മടങ്ങും.”

നെറ്റിയിൽ വരയ്ക്കുന്ന ചാരക്കുരിശ് യേശുവിലേക്കുള്ള വഴിയെ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു അടയാളമാണ്. ലോകബന്ധങ്ങൾ ശാശ്വതമല്ലെന്നും ഒടുവിൽ യേശുവിലേക്കാണ് നാം മടങ്ങേണ്ടതെന്നും അത് ഓർമ്മപ്പെടുത്തുന്നു. മനസ്താപത്തോടും എളിമയോടും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവത്തോടൊത്തു ജീവിക്കാനുള്ള ക്ഷണമാണ് ഈ തിരുനാൾ.

നോമ്പുകാലത്തിലേക്കു കടക്കുമ്പോൾ അതിന്റെ യഥാർത്ഥ ചൈതന്യം മറക്കാതിരിക്കാം. ദൈവത്തോടൊപ്പം വസിക്കാനുള്ള സമയമാണ് ഇത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് മനസ്തപിക്കാനും പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്കു മടങ്ങിവരാനും ഉള്ള അവസരമാണ് ഇത്. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ തുടരുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ ആത്മാവ്.

അനുതാപം എന്നത് ദൈവസാന്നിധ്യത്തിൽ കൂടെയിരുന്നു “ചൂടുപിടിക്കുക” എന്നതുപോലെയാണ്. മോശയ്ക്കു മുള്‍പടര്‍പ്പിൽ പ്രത്യക്ഷപ്പെട്ടതും അപ്പസ്തോലന്മാരുടെമേൽ അഗ്നിനാവായി വന്നതുമായ ദൈവസാന്നിധ്യത്തിൽ തുടരുമ്പോൾ നമ്മുടെ ഉള്ളിലെ പാപത്തിന്റെ അശുദ്ധി ഉരുകിനശിക്കുകയും ആദിമ പരിശുദ്ധി വീണ്ടെടുക്കപ്പെടുകയും ചെയ്യും.

ഈ വലിയനോമ്പുകാലം എല്ലാവർക്കും അനുഗ്രഹപ്രദവും ആത്മീയ പുതുക്കലിനും കാരണമാകട്ടെ.

വിശ്വാസ പരിശീലനത്തിന്റെ കരുത്തരായ അമരക്കാർ

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മതബോധന ഡിപ്പാർട്ട്മെൻറ്. സന്മാർഗ ജീവിതവും ബൈബിൾ അധിഷ്ഠിതമായ ജീവിതവും സഭാ ജീവിതവും ചെറുപ്പം മുതലേ മനസ്സിലാക്കി കൊടുക്കുവാനും സഭാ സമുദായ സ്നേഹത്തിൽ വളർന്നുവരുവാനും ഉപകരിക്കുന്ന വേദപാഠം 15 ക്നാനായ മിഷനുകളിലും വിശുദ്ധ കുർബാന സെൻററുകളിലും ഭംഗിയായി നടത്തപ്പെടുന്നു. മതബോധന കമ്മീഷൻ ചെയർമാൻ ഫാദർ ഷഞ്ചു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ 15 ക്നാനായ കാത്തലിക് മിഷനുകളിലെയും ഹെഡ് ടീച്ചർമാരെ ഈ ലക്കം തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നു.

പുതുവത്സര സമ്മാനം; രണ്ട് വൈദികർ കൂടി യുകെയിലേക്ക്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജസ്വലപ്പെടുത്തതിനും ആയി രണ്ട് നവ വൈദികർ കൂടി സേവനമനുഷ്ഠിക്കുവാൻ എത്തി. ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ ന്യൂക്യാസിൽ അധിഷ്ഠിതമായി സേവനമനുഷ്ഠിക്കും. ഫാ. ടോം പുത്തെൻപുരക്കൽ മാഞ്ചസ്റ്റർ കേന്ദ്രമായിട്ടായിരിക്കും സേവനമനുഷ്ഠിക്കുക.

രണ്ടു വൈദികർക്കും എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഫാ. എൽബിൻ പടിഞ്ഞാറേക്കര സുനിയച്ചന്റെ അഭാവത്തിൽ മാഞ്ചസ്റ്റർ പാരീഷ് കൗൺസിൽ അംഗങ്ങളും പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാ. സിൽജോ ആവണിക്കുന്നേൽ ചേർന്ന് സ്വീകരിച്ചു.

ഫാ. ടോമിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ലിവർപൂൾ, മാഞ്ചസ്റ്റർ മിഷൻസ് പാരിഷ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി. ഫെബ്രുവരി 14-ന് ലിവർപൂളിൽ നടത്തപ്പെടുന്ന പുറത്തു നമസ്കാരത്തിന് പുതുതായി വന്ന രണ്ടു വൈദികരെയും ഫാ. സുനി പടിഞ്ഞാറേക്കര പൊതുവായി പരിചയപ്പെടുത്തും.

ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ മിഷനിൽ ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണം നടത്തി

ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയായിരുന്ന ധന്യൻ മാർ മാത്യു മാക്കീലിന്റെ 112ാം ചരമവാർഷികം ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ കാത്തോലിക് പ്രൊപോസ്ഡ് മിഷനിൽ ഭക്തിപൂർവ്വം ആചരിച്ചു.

ക്നാനായ കത്തോലിക്കാ വിശ്വാസികൾക്ക് എന്നും അഭിമാനവും മാതൃകയുമായ ധന്യൻ മാക്കീൽ പിതാവിനോടുള്ള പ്രാർത്ഥനയും അനുസ്മരണവും വഴി സഭയോടും സമുദായത്തോടുള്ള അഗാധമായ സ്നേഹവും കരുതലും മനസ്സിലാക്കാൻ പുതിയ തലമുറയ്ക്ക് ഇതൊരു വലിയ അവസരമായി മാറി.

ക്നാനായ സമുദായത്തിന് അഭിമാനം.സിബിസിഐ വൈസ് പ്രസിഡൻറ് മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതക്കും ക്നാനായ സമുദായത്തിനും അഭിമാനമായി മാർ മാത്യു മൂലക്കാട്ട് പിതാവ്. അഖിലേന്ത്യ മെത്രാൻ സമിതിയുടെ ഭരണസമിതിയിൽ എത്തുന്ന ആദ്യത്തെ ക്നാനായ കത്തോലിക്ക മെത്രാനാണ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്. സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് മെമ്പറായ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ സീനിയർ മെത്രാപ്പോലീത്തയാണ്. സഭാതലത്തിൽ വിവിധ മേഖലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ച മാർ മാത്യു മൂലക്കാട്ട് പിതാവ് തൻറെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വം കൂടിയാണ്.

ദൈവശാസ്ത്രത്തിലും സഭാ ശാസ്ത്രത്തിലും വളരെയധികം വിജ്ഞാനം ഉള്ള മാർ മാത്യു മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ ബെനഡിക്ടൻ സന്യാസ വ്രതം സ്വീകരിച്ച മെത്രാപ്പോലീത്തയും കൂടിയാണ്.

അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ അഖിലേന്ത്യാ തലത്തിലുള്ള ഈ ഉന്നതസ്ഥാനത്തിന് ക്നാനായ സമുദായ മക്കൾ ആനന്ദിക്കുന്നതിനോടൊപ്പം പിതാവിൻറെ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും ലഭിക്കുവാൻ പ്രാർത്ഥിക്കുകയും വലിയ പിതാവിന് യുകെ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ആശംസകൾ!

വിവാഹ വസ്ത്രധാരണം: മാന്യതയും പവിത്രതയും

കത്തോലിക്കാ സഭയിൽ വിവാഹം ഒരു പവിത്ര കൂദാശയാണ്. വിവാഹിതരാകുന്നത് രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതമായി മാറുന്നതാണ് എന്നതാണ് സഭയുടെ ദർശനം. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും, ഭാര്യാ-ഭർത്തൃ സ്നേഹത്തിൽ ആധാരിതമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ് ഈ കൂദാശ. അതുകൊണ്ടുതന്നെ, സഭയിലെ ഏറ്റവും ശ്രേഷ്ഠമായ കൂദാശകളിലൊന്നായി വിവാഹം കണക്കാക്കപ്പെടുന്നു. ഈ കൂദാശയിൽ പങ്കെടുക്കുമ്പോൾ, ദൈവസന്നിധിയിൽ ഏറ്റവും മാന്യവും പവിത്രവുമായ വസ്ത്രധാരണം ഉണ്ടാകണമെന്ന് സഭാ മാതാവ് ആഗ്രഹിക്കുന്നു.

ആധുനിക ഫാഷന്റെ അതിപ്രസരം പലപ്പോഴും ദൈവീകതയും കൂദാശയുടെ ഗൗരവവും മറക്കുന്ന നിലപാടുകളിലേക്ക് വധൂവരന്മാരെ നയിക്കുന്നതായി കാണപ്പെടുന്നു. സഭ പഠിപ്പിക്കുന്നത് വിവാഹ വസ്ത്രധാരണം മാന്യതയും വിനയവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നതാണ്. പല ഇടവകകളിലും, പ്രത്യേകിച്ച് കത്തീഡ്രൽ ദേവാലയങ്ങളിൽ, വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇതിനകം നിലവിലുണ്ട്. വിവാഹത്തിന് മുമ്പേ തന്നെ, വിവാഹത്തെയും വിവാഹ വസ്ത്രത്തെയും സംബന്ധിച്ച് ഇടവക വൈദികനോട് വ്യക്തത വരുത്തേണ്ടത് വധൂവരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.

സഭയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രധാരണം വൈദികർക്കും പങ്കെടുക്കുന്ന വിശ്വാസികൾക്കും വേദനയുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ആ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി, മുറിവുകൾ ഒഴിവാക്കാനായി വൈദികരും ബന്ധുമിത്രാദികളും പലപ്പോഴും നിശബ്ദത പാലിക്കുകയാണ്. ദുഃഖകരമായി, ആ നിശബ്ദതയെ ചിലർ ഇന്ന് ദുരുപയോഗം ചെയ്യുന്നു.

വെസ്റ്റേൺ സ്റ്റൈൽ സ്ട്രാപ്പ്‌ലെസ് ഗൗണുകൾ ധരിക്കുന്ന സാഹചര്യത്തിൽ, ഷോൾ, ബൊലേറോ മുതലായവ ഉപയോഗിച്ച് ഷോൾഡറുകൾ കവർ ചെയ്യേണ്ടതാണ്. Neckline & Back പൂർണ്ണമായും മൂടിയിരിക്കണം. വിവാഹാനന്തര ആഘോഷങ്ങൾ നടക്കുന്ന ഹാളുകളിൽ വധൂവരന്മാർക്ക് ഇഷ്ടമുള്ള വസ്ത്രധാരണം തിരഞ്ഞെടുക്കാം. എന്നാൽ, വിവാഹം നടക്കുന്നത് ദൈവസന്നിധിയിലായതിനാൽ, ഭയഭക്തിയോടെയും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുകയും വസ്ത്രധാരണം നടത്തുകയും ചെയ്യണം.

ഇന്നും ഈസ്റ്റേൺ ചർച്ചിലെ ചില സഭകൾ വിവാഹ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകാനും, മറ്റുള്ളവരുടെ മുന്നിൽ “മോഡി” കാട്ടാനുമായി നടത്തുന്ന അനാവശ്യ പ്രകടനങ്ങൾ ഇനി അവസാനിക്കേണ്ടതാണ്. അതിന് വേണ്ടി, ഓരോ ഇടവകയും വ്യക്തവും കൃത്യവുമായ വിവാഹ വസ്ത്ര നിർദ്ദേശങ്ങൾ തയ്യാറാക്കി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

പുറത്തു നമസ്കാരം നാൾ വഴികളിലൂടെ:

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയുടെ പുറത്ത് ചരിത്രപ്രസിദ്ധമായ കൽകുരിശിങ്കൽ മൂന്നു നോമ്പിനോട് അനുബന്ധിച്ച് വർഷങ്ങളായി നടത്തി വരുന്ന പ്രാർത്ഥനാ രീതിയാണ് ‘പുറത്തു നമസ്കാരം’. കാലാകാലങ്ങളായി വിവിധ ഇടവകകളിൽ നിന്ന് അനേകായിരം ജനങ്ങൾ മുത്തിയമ്മയുടെ മടിത്തട്ടിൽ വന്ന് പ്രാർത്ഥനാപൂർവ്വം ആചരിച്ച് പോരുന്ന ഈ പ്രാർത്ഥനാ രീതിയ്ക്ക് ക്നാനായക്കാരുടെ ഇടയിൽ വലിയ പ്രാധാന്യമാണുള്ളത്.

മൂന്നുനോമ്പും പുറത്തു നമസ്കാരവും.

1599 കടുത്തുരുത്തി സന്ദർശിച്ച മെനേസീസ് മെത്രാപ്പൊലീത്തായുടെ സെക്രട്ടറി ഗുവെയായുടെ യാത്രാവിവരണത്തിൽ നിനിവേക്കാരുടെ ഉപവാസമെന്നും മൂന്നു നോമ്പെന്നും പേരുള്ള ഒരു ഉപവാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കേരള സഭയിൽ വലിയ നോമ്പിന് മുൻപ് ആചരിച്ചിരുന്ന മൂന്നു ദിവസത്തെ നോമ്പാണ് ഇതിലെ പ്രതിപാദ്യം. പേത്തൂർത്തായ്ക്ക് മുമ്പ് മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ആചരിക്കപ്പെടുന്ന മൂന്നു നോമ്പിനോട് ചേർന്നാണ് ‘പുറത്തു നമസ്കാരം’ നടത്തപ്പെടുന്നത്. സുറിയാനിയിലുള്ള കാനോന നമസ്കാരത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു നമസ്കാരത്തിന് ഉപയോഗിക്കുന്നത്.

മൂന്നു നോമ്പിന്റെ ഉത്ഭവം

AD 570 നും 581 ഇടയ്ക്ക് നിനിവെ, ബേസ്ഗർമയി, അത്തൂർ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗ് ബാധയുണ്ടാവുകയും ജനങ്ങൾ മോചനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. പ്ലേഗിൽ നിന്നും മോചിതരായതിൻ്റെ നന്ദിയായി എല്ലാ വർഷവും ഈ ആചരണം തുടരണമെന്ന് അവർ തീരുമാനിച്ചു. ഒരു ജനം ദൈവ കാരുണ്യത്തിനു വേണ്ടി നടത്തുന്ന രോദനവും, യാചനയും ആണ് മൂന്നു നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിത നവീകരണത്തിനും ഉദ്ദേശിച്ചുള്ള ഒരവസരമായിട്ടാണ് പിതാക്കന്മാർ മൂന്നു നോയമ്പിനെ ദർശിക്കുന്നത്.

കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്തു നമസ്കാരം

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്നു നോയമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിൽ വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹ പ്രാർത്ഥനയാണ് പുറത്തു നമസ്കാരം. സീറോ മലബാർ സഭയിൽ സുറിയാനി ആരാധന ക്രമം നിലനിന്നിരുന്നപ്പോൾ പുറത്തു നമസ്കാരവും സുറിയാനിയിൽ തന്നെയായിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തർജിമ ചെയ്ത് ഉപയോഗിച്ചുവരുന്ന ഭക്തിനിർഭരവും പ്രാർത്ഥനാസമ്പുഷ്ടവും അർത്ഥപൂർണ്ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്ഠാനത്തിൽ സംബന്ധിക്കുവാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ വന്നെത്താറുണ്ട്. ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാം കുടിയേറ്റ സ്ഥലമായ മടമ്പം പള്ളിയിലും തിരുനാളിനോടനുബന്ധിച്ച് പുറത്തു നമസ്കാരം നടത്തി വരുന്നു. കൂടാതെ ക്നാനായക്കാർ കുടിയേറിയ രാജ്യങ്ങളിലൊക്കെ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, കാരണവന്മാരുടെ പ്രാർത്ഥനാ ശൈലിയും നിലനിർത്തുന്നതിൻ്റെ ഭാഗമായി ഈ പ്രാർത്ഥനാ രീതി നടത്തി വരുന്നുണ്ട്. UK യിൽ മുൻവർഷങ്ങളിൽ 2023-ഇൽ ബെർമിങ്ഹാമിലും, 2024-ഇൽ ലിവർപൂളിലും, 2025-ഇൽ ഷെഫീൽഡിൽ വച്ചും പുറത്തുനമസ്കാരം നടന്നിരുന്നു. ഇത്തവണ 2026 February 14, ശനിയാഴ്ച നമ്മുടെ 15 ക്നാനായ മിഷനുകളും ഒന്നുചേർന്ന് (St. Pius X Knanaya Catholic Church Liverpool, Webster St, Litherland, Liverpool L21 8JH) നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

പഴയ നിയമചരിത്രത്തിൽ നിനിവെ നിവാസികൾ ദൈവ കോപത്തിൽ നിന്നും, ശിക്ഷയിൽ നിന്നും യൗനാൻ പ്രവാചകൻ്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി രക്ഷ നേടിയ ഹൃദയസ്പർശിയായ ചിത്രം നാം കാണുന്നു. ദൈവഹിതം അനുവർത്തിക്കുന്നതിൽ നിന്ന് ഓടിയകന്ന പ്രവാചകനെ ദൈവകരം അനുധാവനം ചെയ്യുകയും മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ ശേഷം വീണ്ടും നിനിവെയിലേക്ക് അദ്ദേഹത്തെ നയിക്കുകയും തൻ്റെ ദൗത്യനിർവഹണത്തിനായി സഹായിക്കുകയും ചെയ്ത ദൈവത്തിൻ്റെ അതിവിശിഷ്ടമായ പരിപാലനാവൈഭവവും നമുക്ക് ദൃശ്യമാകുവാൻ ഈ പ്രാർത്ഥനാശുശ്രൂഷ സഹായിക്കട്ടെ!