ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ വനിതാ ദിനത്തിൽ  വനിതകളെ ആദരിച്ചു

വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു  ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ .

സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം . വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ കുടുംബം  തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ്‌ വനിതാ ദിനം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായ് ത്രീ കൗണ്ടി ഹോളി കിങ്‌സ്  ക്നാനായ മിഷനിലെ വനിതകളെ  ഞായാറാഴ്ച കുർബാനയ്ക്കു ശേഷം പൂക്കൾ നൽകി ആദരിച്ചു. ക്നാനായ വനിതകൾ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും നൽകുന്ന കരുത്തു വിവരണാതീതമാണെന്നു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ പറഞ്ഞു

https://www.facebook.com/CatholicKnanayaMissionsUK

യുവ ജനങ്ങളെ ഒന്നിച്ചു ചേർത്തു ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷൻ

ത്രീ  കൗണ്ടി  മിഷന്റെ പരിധിയിൽ പെട്ട വൂസ്റ്റർ , ഗ്ലോസ്റ്റർ, ഹെറിഫോർഡ്  എന്നിവിടങ്ങളിൽ നിന്നും  ഉള്ള ക്നാനായകുടുംബങ്ങളിലെ യുവതി യുവാക്കളും വിദ്യാഭ്യാസത്തിനായി  കേരളത്തിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള ക്നാനായയുവതി യുവാക്കളെയും ഒന്നിച്ചു കൂട്ടി മിഷന്റെ സജീവ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉല്ബോധിപ്പിച്ചു, മാതാപിതാക്കളും പൂർവികരും പകർന്നു തന്ന വിശ്വാസ തീഷ്ണതയും സമുദായ സ്‌നേഹവുംഎന്നും മുറുകെ പിടിക്കണമെന്നും, യുവജനങ്ങളാണ് ക്നാനായ സമുദായത്തിന്റെ ഭാവിയും ശക്തിയും എന്ന് മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ യുവജനങ്ങളെ ഓർമിപ്പിച്ചു.

https://www.facebook.com/CatholicKnanayaMissionsUK

സെന്റ് തോമസ് ക്നാനായ മിഷനിൽ  ക്നാനായ കുടിയേറ്റ അനുസ്മരണം

         ചരിത്രപ്രധാനമായ കഥകൾ ഉറങ്ങുന്ന  യോർക് ഷെയറിലെ  സെന്റ് തോമസ് ക്നാനായ മിഷനിൽ ഇടവക വികാരി ഫാ. ജോഷി കൂട്ടുങ്കലിന്റെ കാർമികത്വത്തിൽ 09/03/25 ൽ നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ക്നാനായ കുടിയേറ്റ ദിനാചരണം നടത്തി. ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന  മെനോറയിലെ തിരികൾ  ഫാദർ ജോഷി, കൈകാരന്മാർ, അക്കൗണ്ടന്റ്, ഓഡിറ്റർ, കാറ്റിക്കിസം  ഹെഡ് ടീച്ചർ, കാറ്റിക്കിസം വിദ്യാർത്ഥി പ്രതിനിധി  എന്നിവർ ചേർന്ന് തെളിയിച്ചപ്പോൾ ക്നാനായ പ്രാർത്ഥന ഗാനമായ  – മാർത്തോമൻ – ഇടവകജനം ഒന്നുചേർന്നു  ആലപിച്ചു.

         വിശുദ്ധ കുർബാനയെ തുടർന്ന് പുതുതലമുറയ്ക്ക്  ക്നാനായ  കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ  മരിയ ജോയിച്ചൻ &  ജോയൽ ജോയിച്ചൻ എന്നിവർ ചേർന്ന് വ്യക്തവും സരസവും ആയ രീതിയിൽ  നടത്തിയ  ഇന്ററാക്റ്റീവ് സെഷൻ ഇടവക ജനത്തിന്റെ ശ്രദ്ധയാകർഷിച്ചു.  മക്കളെ ഇതിന് പ്രാപ്തരാക്കിയ ജോയിച്ചൻ  & സാലി  ചാണാശ്ശേരിൽ ദമ്പതികളെ ഫാ. ജോഷി പ്രത്യേകം അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും, മറ്റു ക്നാനായ പാട്ടുകൾ ഒന്നുചേർന്നു പാടിയതും, ഫോട്ടോ സെഷന്നും കൂടിയായപ്പോൾ ക്നാനായ കുടിയേറ്റ ദിനം അവിസ്മരണീയമായി.

https://www.facebook.com/CatholicKnanayaMissionsUK

Why is Mother’s Day on a different date in the UK

compared to other countries?

Mother’s Day in the UK was originally called as Mothering Sunday. It has its origins in the 16th-century custom of ‘Mothering Sunday’, which fell on the fourth Sunday of Lent. That’s three Sundays before Easter and the tie-in with the church calendar is why the date changes each year. The tradition was that you visited your ‘mother church’– either the church where you were baptized,your parish church, or the nearest cathedral.

On this day, which came to be known as ‘Mothering Sunday’, servants were given the day off to go back to the parish in which they were born, with children and other family members also joining in. Because this occasion was a rare opportunity for a family get-together, the focus of the day gradually shifted to visiting not just the mother church, but one’s own mother.

On the way to the church, people gathered wildflowers to leave in the church and to present to their mothers. And, although the day fell during Lent, the abstinence was relaxed for Mothering Sunday and people treated their mothers to edible gifts such as Simnel cake, ‘mothering buns or fig pie.

How did Mothering Sunday change to Mother’s Day?

The name Mother’s Day has its origin from US.It was first celebrated in 1908 – thanks to the efforts of a woman named Anna Jarvis, whose mother,Ann, had nursed soldiers in the American Civil War and founded ‘Mother’s Day Work Clubs’ to help tackle public health. Eager to continue her mother’s work, Anna was successful in getting a day dedicated to honouring mothers nationwide. And then Mother’s Day became a national holiday in 1914 in the US and they celebrate it on the second Sunday in May. US troops brought the idea of ‘Mother’s Day’ over to the UK during the Second World War, and its influence took over the UK’s traditional ‘Mothering Sunday’. But we’ve retained the church-related date which is exactly three weeks before Easter Sunday. The US still celebrate Mother’s Day in May and all the other countries like Australia, Canada, New Zealand, India, China, Japan,Philippines, and South Africa follow the US date.

As Mother’s Day falls in the Spring season with the meaning of motherhood, new beginnings and rebirth, so daffodils and other flowers are given as gifts to mothers.In case you were wondering where to put the apostrophe in ‘Mother’s Day’ when you’re writing your card, Anna Jarvis was keen to specify its position, saying that it should be “singular possessive,for each family to honour its own mother, not a plural possessive commemorating all mothers in the world”.

This year, Mother’s Day in the UK falls on 30th March, so make sure you spend some time with your mother and make her feel special and thank her for all that she has done for you.

HAPPY MOTHER’S DAY TO ALL THE MOTHERS OF OUR UK KNANAYA COMMUNITY!

https://www.facebook.com/CatholicKnanayaMissionsUK

ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റ് നയിക്കുന്നത് ഫാ.ഡാനിയേൽ

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റിന് യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നും  ക്നാനായ കാത്തലിക് കുടുംബങ്ങൾ  രജിസ്റ്റർ ചെയ്യുന്നു. പ്രമുഖ വചനപ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ തിരുവനന്തപുര മൗണ്ട് കാർമൽ റിട്രീറ്റ് സെൻറർലെ ധ്യാന ഗുരുവായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റിന് യുകെയിലെ എല്ലാ ക്നാനായ കാത്തലിക് മിഷനിൽ നിന്നും കുടുംബങ്ങൾ സംബന്ധിക്കുന്നു.

മികച്ച താമസ സൗകര്യം ഉള്ള സ്റ്റാഫോർഡ് ഷെയർലേ  യാർഫീൽഡ്  ട്രെയിനിങ് ആൻഡ് കോൺഫ്രൻസ് സെൻററിലാണ് ഫാമിലി റിന്യൂവൽ റിട്രീറ്റ് നടത്തപ്പെടുന്നത്. 2025 ജൂൺ 19 ആം തീയതി വ്യാഴാഴ്ച മുതൽ 2025 ജൂൺ 22 ഞായറാഴ്ച വരെയാണ് താമസിച്ചുള്ള ധ്യാനം നടക്കുന്നത്.

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ശ്രദ്ധേയനായത് ബൈബിൾ പഠനങ്ങളിലൂടെയാണ്.  ബൈബിൾ പാരായണം നടത്തുവാൻ ഓരോ കുടുംബങ്ങളെയും സ്വാധീനിച്ചത് ഡാനിയേൽ അച്ചൻ്റെ സുവിശേഷപ്രഘോഷണം പ്രധാന ഘടകം ആയിരുന്നു. യുകെയിലെ ക്നാനായ കാത്തലിക് കുടുംബങ്ങൾക്ക് അനുഗ്രഹമാണ് ഫാമിലി റിന്യൂവൽ റിട്രീറ്റ് നയിക്കുവാൻ ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചനെ ലഭിച്ചത്.

നാനൂറോളം ആളുകൾക്ക് താമസിച്ചു ധ്യാനിക്കാവുന്ന യാർഫീൽഡ് സെൻററിൽ ഏതാനും സീറ്റുകൾ കൂടി മാത്രമേ ഉള്ളൂ. ധ്യാനത്തിന് ഒരുക്കമായി വിവിധതരത്തിലുള്ള മധ്യസ്ഥ പ്രാർത്ഥനകൾ ക്നാ ഫയർ ടീമിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികൾക്കായി പ്രത്യേക ധ്യാനം ഫാമിലി റിന്യൂവൽ റിട്രീറ്റിൽ ഉണ്ടായിരിക്കുന്നതാണ്

ധ്യാനത്തെക്കുറിച്ച് അറിയുവാനും ബുക്ക് ചെയ്യുവാനും ഫാ. ജോസ് തേക്ക്നിൽക്കുന്നതിലിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Fr.Jose Thekunilkunathil 07442 969104, Bijoy Abraham:07853196476,

Denis Joseph: 07482723379, Mathew Thomas: 07956443106

മദറിങ് സൺഡേ & മദേഴ്സ് ഡേ

മാതാവിനെയും മാതൃസ്‌നേഹത്തെയും ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനമാവശ്യമില്ലെങ്കിലും വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തില്‍ മാതൃദിനം വിവിധ രാജ്യങ്ങളിൽ പ്രത്യേകമായി ആചരിക്കുന്നു. ഇംഗ്ലണ്ടിൽ നോമ്പ് കാലത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്. രണ്ട് പതിറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന പദം “മദര്‍’ ആയിരുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ജീവിത വിജയത്തിലും മാതാവിന് അനല്‍പ്പമായ പങ്കുണ്ട്. മാതൃസ്‌നേഹം അനുഭവിക്കാത്ത വ്യക്തികളില്ല. മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എന്നും കുട്ടികളാണ്. ആധുനിക യുഗത്തിൽ  മക്കൾ മാതാപിതാക്കൾക്ക് തിരികെ സ്നേഹം നൽകുന്നത് ചിന്താവിഷയമാണ്.

ഇംഗ്ലണ്ടിൽ മദറിങ് ഞായറാഴ്ചയിൽ നിന്നുമാണ് മദേഴ്സ് ഡേയിലേക്ക് മാറ്റപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ വലിയ നോമ്പിന്റെ  ആരംഭിച്ച അതിമനോഹരമായ ക്രിസ്തീയ പാരമ്പര്യം തുളുമ്പുന്ന മദറിങ് സൺഡേ  എന്നുള്ളത് മാമോദിസ മുങ്ങിയ ഇടവക പള്ളിയോ, മാതൃ ഇടവകയോ, അതുമല്ലെങ്കിൽ കത്തീഡ്രൽ ദേവാലയമോസന്ദർശിക്കുന്ന പാരമ്പര്യമാണ് മദറിങ് സൺഡേ. പിന്നീട് കാലക്രമത്തിൽ അമേരിക്കയിൽ അമ്മമാരെ ആദരിക്കുന്ന പ്രത്യേക ദിനം വന്നുചേരുകയും പ്രചുര പ്രചാരം നേടുകയും ചെയ്യുക വഴി ഇംഗ്ലണ്ടിലെ മദറിങ് സൺഡേ മദേഴ്സ് ഡേ ആചരണം കൂടിയായി മാറി.

മാതൃദേവാലയത്തെയും മാതൃത്വത്തെയും ഒരേപോലെ വിശേഷാൽ ദിനത്തിൽ ആദരിക്കുകയും തിരുസഭയുടെ മക്കൾ എന്ന നിലയിൽ സഭയോട് ചേർന്ന് സഭാ പഠനങ്ങളിൽ വിശ്വസ്തത പുലർത്തി നീതിപൂർവമായ ജീവിതമാണ് ഓരോ ക്രിസ്ത്യാനിയും നിർവഹിക്കേണ്ടത്.

അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഈ വലിയ നോമ്പു കാലഘട്ടത്തിൽ നമ്മുടെ ഇടവകയാകുന്ന ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കുചേർന്ന് സഭാ മാതാവിനോടൊപ്പം ക്രിസ്തുവിൻറെ പ്രബോധനങ്ങൾ കൂടുതൽ പഠിക്കുവാനും ധ്യാനിക്കുവാനും ഒപ്പം നമ്മുടെ വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളെ ബഹുമാനിച്ച് ആദരിച്ച് സ്നേഹം പകർന്നു നൽകി ജീവിതത്തെ ധന്യമാക്കാം.

മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

ആത്മീയ നിര്‍വൃതിയില്‍ ദൈവകരുണയാചിച്ച് യു.കെയില്‍ പുറത്തു നമസ്‌ക്കാര പ്രാര്‍ത്ഥന

ഷെഫീല്‍ഡ്: ആത്മീയ നിര്‍വൃതിയില്‍ ദൈവത്തിന്റെ കരുണയാചിച്ച് യു.കെയിലെ ക്‌നാനായ മക്കള്‍ പുറത്തുനമസ്‌ക്കാര പ്രാര്‍ത്ഥന നടത്തി. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് ഷെഫീല്‍ഡിലെ സെന്റ് പാട്രിക്‌സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് രാവിലെ 10. 30 ന് ദിവ്യകാരുണ്യ ആരാധനയോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമായി. മിലി രഞ്ജിയുടെ നേതൃത്വത്തില്‍ ക്‌നാ ഫയര്‍ ടിം അംഗങ്ങള്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് 11.00 മണിക്ക് ക്‌നാനായ കാത്തലിക് ഫെയ്ത്ത്ഫുള്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തിലും യു.കെയിലെ വിവിധ മിഷനുകളിലെ മിഷന്‍ ഡയറക്ടര്‍മാരുടെ സഹകാര്‍മ്മികത്വത്തിലും വി. ബലി അര്‍പ്പണം നടന്നു. തുടര്‍ന്ന് നടന്ന പുറത്തു നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്ക് ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന്‍ നേതൃത്വം നല്‍കി. പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്കിടയില്‍ സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍, യോര്‍ക്ക്‌ഷെയര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോഷി കൂട്ടുങ്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ജെനറല്‍ കണ്‍വീനര്‍ ജോസ് മുഖച്ചിറയിലിന്റെ നേതൃത്വത്തില്‍ ബൈജു പ്രാലേല്‍, ബേബി കുര്യാക്കോസ്, ജെയിംസ് ആകശാല എന്നിവര്‍ ഫിനാന്‍സ് കമ്മറ്റിയിലും പ്രിന്‍സ് ജെയിംസ്, സിറിള്‍ തോമസ്, ജില്‍സ് മാത്യൂ എന്നിവര്‍ ലിറ്റര്‍ജി കമ്മറ്റിയിലും ബിജു മാത്യൂ, ജോസ് അബ്രാഹം എന്നിവര്‍ ഫുഡ് കമ്മറ്റിയിലും ബിബിന്‍ ജോസ്, ബിബിന്‍ ആന്‍ഡ്രൂസ്, ജെഫിന്‍ ജോയി എന്നിവര്‍ പാര്‍ക്കിംഗ് കമ്മറ്റിയിലും റ്റെസി ജോസ്, സുമ റ്റിബി എന്നിവര്‍ ഡെക്കറേഷന്‍ കമ്മറ്റിയിലും മോളി സൈമണ്‍, ജോമോള്‍ ബൈജു എന്നിവര്‍ റിസപ്ഷന്‍ കമ്മറ്റിയിലും റ്റിബി തോമസ്, സഖറിയ പുത്തന്‍കളം എന്നിവര്‍ പബ്‌ളിസിറ്റ് കമ്മറ്റിയിലും റ്റോമി പടപുരയ്ക്കല്‍ ക്വയര്‍ കമ്മറ്റിയിലും ജോസ് പുറയംപള്ളില്‍ സൗണ്ട് സിസ്റ്റം അറേഞ്ച് ചെയ്യുന്നതിലും ലില്ലി സിറിയേക് ഹെല്‍ത്ത് & സേഫ്റ്റി കമ്മറ്റിയിലും ചേര്‍ന്ന്‌ നടത്തിയ കൂട്ടായ പരിശ്രമം പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥന ഏറെ ഹൃദ്യമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്ക് സെന്റ് മൈക്കിള്‍ ക്‌നാനായ കാത്തലിക് മിഷന്‍ നോട്ടിംഗ്ഹാമും സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്‌ഷെയറും ആഥിത്യമരുളി. ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പിനോടനുബന്ധിച്ച നടത്തപ്പെടുന്ന പുറത്തുനമസ്‌ക്കാരപ്രാര്‍ത്ഥന വഴിയായി ക്‌നാനായക്കാര്‍ കുടിയേറുന്ന ഇടങ്ങളില്‍ തങ്ങളുടെ പൂര്‍വ്വികര്‍ വളര്‍ന്ന വിശ്വാസപാരമ്പര്യങ്ങളില്‍ അടിയുറച്ച് മുന്നേറുന്നതിനും സ്വത്വം നിലനിര്‍ത്തുന്നതിനും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

https://www.facebook.com/CatholicKnanayaMissionsUK

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട കരോളിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവെച്ച് ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കുവാൻ ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് സാധിച്ചു. മുപ്പതിലധികം വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ഉച്ചഭക്ഷണം നൽകുകയും, അനാഥരെ സ്വീകരിച്ച് അവർക്ക് അഭയകേന്ദ്രവും നൽകുന്ന നവജീവൻ ട്രസ്റ്റ് നിലനിൽക്കുന്നത് പലരുടെയും സഹായഹസ്തം മൂലമാണ്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫിലിപ്പ് പതിയിൽ എന്നിവർ ചേർന്ന് ചാരിറ്റി തുക നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിന് കൈമാറി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് പി യു തോമസ് നന്ദി അർപ്പിച്ചു.

 

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.

 

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും കഠിനാധ്വാനവും കുടുംബത്തിൻറെ പിന്തുണയും ഒന്നുകൊണ്ടുമാത്രമെന്ന് ജിജോമോൾ ഫിനിൽ കളത്തിക്കോട്.

അറുനൂറ്റിമംഗലം ഇടവക പൂതൃക്കയിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ജനിച്ച ജിജോ മോൾ പ്രാഥമിക വിദ്യാഭ്യാസം പെരുവ ഗവൺമെൻറ് സെക്കൻഡറി സ്കൂളിലും പ്രീഡിഗ്രി തലയോലപ്പറമ്പ് ഡി ബി കോളേജിലും ആയിരുന്നു. ന്യൂഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിൽ നിന്നും നേഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ന്യൂഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. സി. യു. നേഴ്സ് ആയിട്ടായിരുന്നു.

തുടർന്ന് ഒമാനിലും ജോലി ചെയ്ത ജിജോമോൾ 1998ൽ ഞിഴൂർ ഇടവക കളത്തിക്കോട്ട് ഫിനിലുമായി വിവാഹിതയായി. തുടർന്ന് ഭർത്താവിനോടൊപ്പം ദുബായിലെ Al-Mafraq ഹോസ്പിറ്റലിലെ കാർഡിയോതോറസിക്കിലെ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു. 2003ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫിനിൽ & ജിജോമോൾ അഡാപ്റ്റേഷന് ശേഷം 2003-ൽ Royal Brompton and Harefield ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം ആരംഭിച്ചു. തുടർന്ന് 2006 ൽ സീനിയർ സ്റ്റാഫ് നേഴ്സ് ( ബാൻഡ് 6) ആയി .

 

2014 ൽ നഴ്സിംഗ് ഡിപ്ലോമയിൽ നിന്നും നഴ്സിംഗ് ഡിഗ്രി Buckinghamshire new university-യിൽ നിന്നും കരസ്ഥമാക്കി. പ്രൊഫഷണൽ രംഗത്തും വിദ്യാഭ്യാസരംഗത്തും ജിജോ മോൾക്ക് വഴിത്തിരിവായത് 2016ൽ ട്രെയിനി അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചത് മുതലാണ്. കൂടുതൽ ട്രെയിനിങ്ങുകൾ ചെയ്യുവാനും പഠിക്കുവാനും ഗവേഷണം നടത്തുവാനും സാധിച്ചു. അതുവഴി 2017 ൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചു.

2020 ൽ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നും അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 2023 ൽ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷനായി ഉയർത്തപ്പെടുകയും കൂടാതെ OSCE എക്സാമിനർ ഫോർ അഡ്വാൻസ് അസസ് മെൻറ് കൂടിയാണ് ജിജോമോൾ ഫിനിൽ. ജീവിതയാത്രയിൽ ചെറുപ്പം മുതൽ പരിശീലിച്ച കുടുംബ പ്രാർത്ഥനയ്ക്ക് എന്നും മുൻതൂക്കം നൽകുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കൂടാതെ ദൈവാശ്രയ ബോധം എപ്പോഴും കൂടെ ഉള്ളതിനാലും ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് ഡിപ്ലോമയിൽ നിന്നും എംഎസ്സി നേടുവാനും ഇന്ന് ബാൻഡ് 5 ൽ നിന്നും ബാൻഡ് 8 ആകുവാനും സാധ്യമായത്. സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ അംഗം കൂടിയായ ഫിനിൽ ജിജോമോൾ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- നോബിൾ, ജെഫ്, ജൂവൽ.

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ്‌ വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം 14 ന് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് വി. കുര്‍ബാനയോടെ നാഷണല്‍ മീറ്റിന് തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മിഷനുകളില്‍ സേവനം ചെയ്യുന്ന എല്ലാ ബഹു. വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ബഹു. സജി അച്ചന്‍ കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് എല്ലാ വൈദികരും ചേര്‍ന്ന് ക്‌നാനായക്കാരുടെ വിവാഹ അവസരത്തില്‍ പാടുന്ന ബറുമറിയം ആലപിച്ചുകൊണ്ട് നാഷണല്‍ മീറ്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശീര്‍വ്വാദം നല്‍കി. ഉദ്ഘാടനത്തിന് ശേഷം ഡീക്കന്‍ അനില്‍ ലൂക്കോസ് നയിച്ച ക്ലാസ്സ് ആനുകാലിക വിഷയങ്ങളും സഭയും സമുദായവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തു. ലഞ്ചിനു ശേഷം ചേര്‍ന്ന നാഷണല്‍ മീറ്റില്‍ യു.കെയിലെ മിഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ അതാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര നേതൃത്വം നല്‍കി. 4 മണിക്ക് പ്രാര്‍ത്ഥനയോടെയും സമാപന ആശീര്‍വ്വാദത്തോടെയും നാഷണല്‍ മീറ്റ് അവസാനിച്ചു. വിവിധ മിഷനുകളില്‍ സേവനം ചെയ്യുന്ന ബഹു. വൈദികര്‍, കൈക്കാരന്മാര്‍, അക്കൗണ്ടന്റ്‌സ്, ഹെഡ് ടീച്ചേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ നാഷണല്‍ മീറ്റില്‍ സംബന്ധിച്ചു.

വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍

യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

സ്നേഹത്തിനും കാരുണ്യത്തിനും പ്രചോദനം നല്‍കുന്ന ക്രിസ്മസ്

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും സന്ദേശം നല്‍കുന്ന മഹത്തായ ആഘോഷത്തിന്റെ രാവാണ് ക്രിസ്മസ്. പരസ്പരം ക്ഷമിക്കുവാനും സഹായിക്കുവാനും ഒന്നിപ്പിക്കുവാനും ദാരിദ്ര്യമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന കര്‍ത്താവിന്റെ ആഹ്വാനവുമാണ് ക്രിസ്മസ്. ദൈവത്തില്‍ നിന്നും അകന്ന മനുഷ്യനെ വീണ്ടടുക്കുന്നതിനായി മനുഷ്യനായി അവതരിച്ച മിശിഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യമാണ്.

ലോകം ഇന്ന് കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഭീതി നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭീകരവാദവും വര്‍ഗ്ഗീയവാദവുമൊക്കെ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ലോകചരിത്രം പല ആവര്‍ത്തി നമുക്ക് മനസ്സിലാക്കിത്തന്നിട്ടും വീണ്ടും മനുഷ്യന്‍ നാശത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇവിടെ ഈശോയുടെ ജനനം ഒരു തിരിഞ്ഞു നോട്ടത്തിന് നമുക്ക് ഇടനല്‍കണം. സ്വാഭാവികമായും നാം ചിന്തിക്കുന്നത് ലോകം ഇങ്ങനെ ആയതില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കുമല്ലോ. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍, നന്മയുടെ രശ്മികള്‍ ലോകത്തില്‍ പ്രസരിപ്പിക്കുവാന്‍ നമ്മുടെ കൊച്ചു ജീവിതത്തിലൂടെയും സാധിക്കും എന്ന് നാം വിസ്മരിക്കരുത്. വീട്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവയുടെ പ്രാധാന്യവും ഈ ക്രിസ്മസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ വലിയ ഊഷ്മളത ക്രിസ്മസ് നമുക്ക് നല്‍കുന്നുണ്ട്. സമ്പത്ത് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളുടെ ഈ ഹൃദ്യതയാണ്. സമ്പത്ത് നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് നേടാനുള്ള വ്യഗ്രതയില്‍ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്യമാകുന്നത് കുടുംബ ബന്ധങ്ങളാണ്. ഇന്നും ഈശോയുടെ ജനനം അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന് കാരണമാകുന്നെങ്കില്‍ അത് സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാമായി തീരുവാനുള്ള ദൈവത്തിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ്. ഈശോ ജനിച്ചപ്പോള്‍ അത് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു സന്തോഷിക്കുന്ന ധന്യ മുഹൂര്‍ത്തമായി മാറി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടി. ഇപ്രകാരം നമ്മുടെ ജീവിതവും സാന്നിദ്ധ്യവും മറ്റുള്ളവര്‍ക്ക് സന്തോഷപ്രദമാക്കാന്‍ നമുക്കാകണം. നമ്മുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നാം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അത് ആ ഭവനത്തിലുള്ളവര്‍ക്ക് സന്തോഷത്തിനിടനല്‍കുന്നു. ആ സന്തോഷം നമ്മള്‍ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസരിക്കുന്നു. ഇങ്ങനെ ഒരോ കുടുംബവും ക്രിസ്തീയ സന്തോഷത്തിന്റെ വാഹകരാകുമ്പോള്‍ ലോകം മുഴുവന്‍ നന്മകൊണ്ട് നിറയുകയും തിന്മയുടെ ശക്തികള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.

ഈശോ ജനിക്കുന്നത് ഇല്ലായ്മയുടെ പുല്‍ക്കൂട്ടിലാണ്. പക്ഷെ ആ ഇല്ലായ്മകളുടെ നടുവിലും ദൈവം തുറക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ സമൃദ്ധവും വിശാലവുമാണ്. അതിലൂടെ അകത്ത് പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുന്നു. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും ആടുമാടുകള്‍ക്കുമെല്ലാം അതിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുന്നു. അനാദിമുതലേ ദൈവം വിഭാവനം ചെയ്ത് മനുഷ്യനായി ഒരുക്കി നല്‍കിയ പറുദീസായുടെ അനുഭവത്തിലേയ്ക്ക് തിരിച്ചെത്താന്‍ ക്രിസ്മസ്സിലൂടെ വീണ്ടും സാധിച്ചു എന്നതാണ് ക്രിസ്മസിന്റെ പ്രാധാന്യം. യു.കെയിലെ പ്രിയ ക്നാനായ ജനമേ, സ്നേഹത്തിലും കൂട്ടായ്മയിലും ഒരൊറ്റ ജനമായി മുന്നേറാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്ന ഒരുമയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് നമുക്ക് ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ആയിരിക്കാം. നിങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന തെക്കന്‍ ടൈംസ് എന്ന ബുള്ളറ്റിനും അതുപോലെ നിങ്ങള്‍ ഈ വര്‍ഷത്തില്‍ തുടക്കം കുറിച്ച എല്ലാ സംരംഭങ്ങള്‍ക്കും പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്, ബൈബിള്‍ കൈയ്യെഴുത്ത് പ്രസിദ്ധീകരണം, വാഴ്‌വ് – 2025, ബൈബിള്‍ വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനാശംസകളും ഞാന്‍ നേരുന്നു. ഇതിലൂടെയെല്ലാം ക്രിസ്തു നിങ്ങളില്‍ ജനിക്കട്ടെ എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ക്രിസ്മസ്സിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.

മാര്‍ മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

യു.കെയിലെ ക്നാനായ കാത്തലിക് മിഷൻ വാർത്തകൾ ഇനി തെക്കൻ ടൈംസിലൂടെ

കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ സമുദായ സ്നേഹത്തിലും ഒരുമിച്ച് ഒരു ജനമായി മുന്നേറുന്ന ക്നാനായ കാത്തലിക് മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ ഏവരിലും എത്തിക്കുന്നതിനും സഭാ സമുദായ വാർത്തകൾ നിഷ്പക്ഷമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിനുമായി ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ മുഖപത്രമായി ഇനിമുതൽ തെക്കൻ ടൈംസ് എന്ന ബുള്ളറ്റിൻ ആരംഭിക്കുന്നു. 2024 ഡിസംബർ മാസം മുതൽ മാസത്തിൽ രണ്ട് പ്രാവശ്യം വീതമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനപ്രദമായ ലേഖനങ്ങൾ, സമുദായ ചരിത്ര പഠനങ്ങൾ, യു.കെയിലെ ക്നാനായ മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ, വിവിധ ഭക്ത സംഘടകളുടെ പ്രവർത്തനങ്ങൾ, ആഗോള സഭാവാർത്തകൾ, ദൈവശാസ്ത്രപരമായ ലേഖനങ്ങൾ, ബൈബിൾ പഠനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പംക്തികൾ എന്നിവ ഉൾപ്പെടുത്തിയാണ് ഫോർട്നൈറ്റ്ലി ബുള്ളറ്റിൻ നിങ്ങളിലേയ്ക്ക് എത്തുന്നത്.

കൂടാതെ വൈവാഹിക പരസ്യങ്ങൾ, മരണ വാർഷികങ്ങൾ, വിവാഹ വാർഷികങ്ങൾ എന്നിവയും തെക്കൻ ടൈംസിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടറായും ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ ചീഫ് എഡിറ്ററായും സക്കറിയ പുത്തൻകളം ന്യൂസ് എഡിറ്ററായും ലിജു കാരുപ്ലാക്കിൽ, ബിജു പന്നിവേലിൽ എന്നിവർ ഡിസൈനേഴ്സായും എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട് എന്നിവർ സബ് എഡിറ്റേഴ്സായും പ്രവർത്തിക്കുന്ന ഒരു ടീമാണ് ബുള്ളറ്റിന്റെ എഡിറ്റോറിയൽ ബോർഡായി പ്രവർത്തിക്കുന്നത്. കൂടാതെ അതാത് മിഷൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് 15 മിഷനുകളിൽ നിന്നുള്ള റിപ്പോർട്ടേഴ്സിന്റെ ഒരു ടീമും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ക്നാനായ മിഷനുകളിലെ വിവിധ വ്യക്തികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട 89 പേരുകളിൽ നിന്നാണ് തെക്കൻ ടൈംസ് എന്ന പേര് ബുള്ളറ്റിന് സ്വീകരിച്ചത്. ആരാധന ക്രമവത്സരത്തിൽ പുതിയ ഒരു വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ആരംഭം മുതൽ തെക്കൻ ടൈംസ് നിങ്ങളിലേയ്ക്ക് എത്തുന്നു. നിസീമമായ സഹകരണവും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകി സഹകരിക്കുമല്ലോ.

ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും

ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും

നമ്മുടെ പൂർവ്വികരുടെ ഈ സ്നേഹ കൽപന നെഞ്ചിലേറ്റിയ ഒരോ ക്നാനായക്കാരനും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ബന്ധങ്ങൾ സ്നേഹ ചങ്ങലയിൽ കോർത്തിണക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. യു.കെയിലെ കുടിയേറ്റക്കാരായ ക്നാനായ കത്തോലിക്കർക്ക് തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുവാനും വളർത്തുവാനുമായി ദൈവത്താൽ സ്ഥാപിതമായതാണ് നമ്മുടെ ക്നാനായ മിഷനുകൾ. ഈ മിഷനുകളിലെ ക്നാനായ മക്കൾക്ക് തങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ഇഴയടുപ്പമുള്ളതാക്കുവാൻ ‘തെക്കൻ ടൈംസ്’’ എന്ന പേരിൽ ഒരു ബുള്ളറ്റിൻ ആരംഭിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. മാസത്തിൽ രണ്ട് പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന ഈ ബുള്ളറ്റിനിലൂടെ നമ്മുടെ മിഷനുകളിലെ വാർത്തകളും ചിത്രങ്ങളും പരസ്പരം അറിയുവാനും അറിയിക്കുവാനും സാധിക്കും.

കൂടുതൽ അറിയുന്നതിനെയാണല്ലോ നാം സ്നേഹിക്കുക. സ്നേഹിക്കുന്നതിനെ ഹൃദയത്തോട് ചേർത്തു നിർത്തും. സത്യസന്ധമായ വാർത്തകളും വിശേഷങ്ങളും നമ്മെ സത്യദൈവത്തോടും സഭയോടും സമുദായത്തോടും കൂടുതൽ അടുപ്പിക്കാൻ സഹായിക്കും. വഴിതെറ്റിക്കുന്ന വാർത്തകളും വ്യാജം വിളമ്പുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയായും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചരണങ്ങളും മറച്ചു പിടിക്കപ്പെടുന്ന സത്യങ്ങളും ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സത്യത്തെ തമസ്കരിച്ചുകൊണ്ട് അസത്യങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് അനേകരെ വഴിതെറ്റിക്കുന്ന സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മെ കാർന്നു തിന്നുന്നു. സ്നേഹബന്ധങ്ങളുടെ ഉഷ്മളത നശിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിച്ചിട്ടില്ല.

നമ്മുടെ സന്ദേശങ്ങളും വാർത്തകളും അപരന്റെ നന്മയ്ക്കും വളർച്ചയ്ക്കും കാരണമാകുമ്പോഴാണ് നാം മാലാഖമാരുടെ ദൗത്യം നിർവ്വഹിക്കുന്നവരായി മാറുന്നത്. ഒരു ചരടിൽ കോർത്ത കണ്ണികളായി നമ്മുടെ മിഷനുകളെ അറിയുവാനും പ്രോത്സാഹിപ്പിക്കുവാനും നന്മകൾ സ്വാംശീകരിക്കുവാനും ഈ ബുള്ളറ്റിൻ കാരണമാകട്ടെ.

ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ചീഫ് എഡിറ്റർ ബഹു. മാത്യൂസ് വലിയപുത്തൻപുരയിൽ അച്ചനെയും ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന സഖറിയാ പുത്തൻകളം, ഡിസൈനേഴ്സ് ആയിരിക്കുന്ന ബിജു പന്നിവേലിൽ, ലിജു കാരുപ്ലാക്കിൽ എന്നിവരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായിരിക്കുന്ന എബി നെടുവാമ്പുഴ, ജോജോ മേലേടം, സോജൻ തോമസ് മുകളേൽ വടക്കേതിൽ, ടൈസ് പറമ്പേട്ട് എന്നിവരെയും ന്യൂസ് റിപ്പോർട്ടേഴ്സായ അലീന തീയ്യത്തേട്ട്, ജിൽസ് നെടുംതൊട്ടിയിൽ, ലിജു പാറാനിക്കൽ, ഷാജി പൂത്തറ, സാജൻ ഈഴാറാത്ത്, സാൻ ജോയി ചാമക്കാലായിൽ, സിമിൽ മാത്യൂ മഞ്ഞനാടിയേൽ, ഫിലിപ്പ് പതിയിൽ എന്നിവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും പങ്കുവയ്ക്കപ്പെടുന്ന സന്തോഷത്തിന്റെ ഇരട്ടിമധുരം നുകരുവാനും നമ്മുടെ തെക്കൻ ടൈംസിന് നിങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടാകട്ടെ. ഇതിന്റെ പ്രചുരപ്രചാരകരാകുവാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ബുള്ളറ്റിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നന്മകളും ആശംസിച്ചുകൊണ്ട് ഈ പതിപ്പ് എല്ലാവർക്കുമായി സവിനയം സമർപ്പിക്കുന്നു.

ഫാ. സുനി പടിഞ്ഞാറേക്കര

എപ്പാർക്കിയൽ കോ-ഓർഡിനേറ്റർ, ക്നാനായ കാത്തലിക് ഫെയിത്ത്‍ഫുൾ, യു.കെ

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

യു.കെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിൻ്റെ സഭാസംവിധാനമായ ക്നാനായ കാത്തലിക് മിഷൻസ് യു.കെ യ്ക്ക് പുതിയ ലോഗോ നിലവിൽ വന്നു. യു.കെയിലെ ക്നാനായ കത്തോലിക്കരുടെ അചഞ്ചലമായ സഭാവിശ്വാസത്തെയും കുടിയേറ്റ ജനതയുടെ പാരമ്പര്യ അനുഷ്ഠാനങ്ങളെയും ആവിഷ്കരിക്കുന്നതരത്തിലാണ് ലോഗോ വിഭാവനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ സാംസ്കാരിക പ്രതീകവും എൻജിനിയറിംഗ് വിസ്മയവുമായ ലണ്ടൻ ബ്രിഡ്ജ് കുടിയേറ്റ നാടിനെ പ്രതീകവൽക്കരിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിൻ്റെയും ബന്ധങ്ങളുടെയും പ്രതീകവുമാണ്. തെംസ് നദിയിലൂടെ കത്തോലിക്കാ തിരുസഭയുടെ പേപ്പൽ പതാകയും വഹിച്ചു നീങ്ങുന്ന പായ്ക്കപ്പൽ AD-345 ലെ കൊടുങ്ങല്ലൂർ കുടിയേറ്റത്തെയും ക്നാനായക്കാരുടെ തുടർ കുടിയേറ്റങ്ങളെയും സൂചിപ്പിക്കുന്നു. പായ്ക്കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്ന പരിശുദ്ധ തിരുഹൃദയം വിശ്വാസ സമൂഹത്തെ നമ്മുടെ കർത്താവിൻ്റെ തിരുഹൃദയത്തോടു ചേർത്തു വച്ച് നിരന്തരം വിശുദ്ധീകരിക്കുന്നതിൻ്റെ സൂചനയാണ്. പായ്ക്കപ്പലിൻ്റെ മുൻപിലായി തന്നെ സ്ഥാപിച്ചിരിക്കുന്ന മാർതോമാ കുരിശ് ക്നാനായക്കാരുടെ സുറിയാനി പാരമ്പര്യത്തേയും സീറോമലബാർ റീത്തിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രഭാകിരണം ചൊരിയുന്ന പ്രാവ് ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സംരക്ഷണമൊരുക്കുന്ന പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ലോഗായിൽ ആലേഖനം ചെയ്തിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാമാതാവിൻ്റെ കിരീടത്തിലെ പന്ത്രണ്ടു താരകങ്ങളായ ഇസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ടു ക്രിസ്തുശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. വചനാധിഷ്ഠിത ജീവിതത്തിൻ്റെ പ്രാധാന്യം ഉത്ഘോഷിക്കുന്നതാണ് തുറന്നുവച്ച വിശുദ്ധ വേദപുസ്തകം. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് യു.കെ ക്നാനായ മിഷൻ്റെ മോട്ടോ ആയ ‘വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമയോടെ’ എന്ന പ്രഖ്യാപിത വാചകമാണ്.