യോർക്ക് ഷെയർ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരിക്ക് തുടക്കമായി

യോർക് ഷൈറിലെ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരി രൂപീകൃതമായി. മരിയൻ സൈന്യത്തിലെ അംഗങ്ങൾ ആകാൻ പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട 35 വനിതകളാണ് പരീക്ഷണാർഥികളായി അംഗങ്ങളായിരിക്കുന്നത്. സ്വർഗ്ഗ കവാടം എന്ന പേര് സ്വീകരിച്ച സെൻറ് തോമസ് മിഷനിലെ ലിജിയൻ ഓഫ് മേരി അംഗങ്ങൾ എല്ലാ തിങ്കളാഴ്ചയും പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നു

ഭാരവാഹികളായി പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ,എന്നീ സ്ഥാനങ്ങളിലേക്ക് യഥാകൃമം ഡാർലി ടോമി, റീന റെജു, സൗമ്യ സിനീഷ്, അനി ബിജു, മിത ജോയൽ എന്നിവരെ തെരഞ്ഞെടുത്തു. Knanaya Catholic Missions UK, Legion of Mary National Chaplain ഫാദർ ജോഷി കൂട്ടുങ്കൽ ലീജിയൻ ഓഫ് മേരി പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങളെ പ്രബുദ്ധരാക്കി.

Vazhvu 2025 Ticket Kickoff Held at St. Anthony’s Knanaya Mission, Wales

The official ticket kickoff for Vazhvu 2025 took place at St. Anthony’s Knanaya Catholic Mission in Wales on Saturday, 14th June 2025, following the solemn Thirunal Holy Mass. Mission Coordinator Rev. Fr. Ajoob Thottananiyil ceremoniously handed over the Golden Tickets and Silver Tickets to participating families, symbolizing the official launch of the mission’s active involvement in the Vazhvu 2025 fundraising and charitable initiative.

സെന്‍റ് അന്തോണീസ് മിഷനിൽ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

തിരുനാൾ കർമങ്ങൾക്ക് ശേഷം നടന്ന മീറ്റിംഗിൽ വച്ച് കഴിഞ്ഞ 5 വർഷക്കാലം മിഷന്റെ കൈക്കാരൻമാരായിരുന്ന ബെന്നി ഫിലിപ്പ് തങ്കച്ചൻ കനകാലയം എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ശേഷം മിഷന്റെ ക്വയർ ടീമിനെയും, തിരുനാൾ കൺവീനർ ജോസ്മോൻ, ജോൺ തോമസ്, ജിജോ തോമസ്, ജോർജ് തൊട്ടിമ്യാലിൽ എന്നിവരെയും പ്രത്യേകം അനുമോദിച്ചു. അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ ജോസ്മോൻ വലിയവെളിച്ചത്തിൽ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. മിഷനുവേണ്ടിയുള്ള ഫണ്ട് റെയ്‌സിംഗിന്റെ ഭാഗമായി ടിജോ ലൂക്കോസിന്റെ നേതൃത്വത്തിൽ ഗെയിംസും, ലേലം വിളിയും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 3 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി.

തിരുനാളിന് മുന്നോടിയായി 41 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.

തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ് ഒറവണക്കളം, ബിനുമോൾ ഷിബു എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.

പരിശുദ്ധ കത്തോലിക്കാ സഭ വിശ്വാസപ്രമാണം രൂപം കൊള്ളുന്നു ഭാഗം 1

വിശ്വാസ പ്രമാണം: രൂപീകരണത്തിന്റെ പശ്ചാത്തലം

ഏതൊരു സംഘടനയ്ക്കും അതിന്റേതായ നിയമസംഹിതയുണ്ട്. അംഗങ്ങൾ അതു സ്വീകരിച്ച് അതനുസരിച്ചു സംഘടനയിൽ തുടരണം. സംഘടനയിൽ അംഗമായിരിക്കുന്നിടത്തോളംകാലം അതിലെ നിയമങ്ങൾ പാലിച്ചു ജീവിക്കണം. ഇതൊരു സാധാരണ നിയമം ആണല്ലോ?

പരിശുദ്ധ കത്തോലിക്കാ സഭ ഒരു സംഘടനയല്ല. അതൊരു ദൈവീക സംവിധാനമാണ്. എങ്കിലും, മനുഷ്യരാണ് അതിലെ അംഗങ്ങൾ. അതുകൊണ്ട് അവിടെ നിയമ സംവിധാനമുണ്ട്. അതോടൊപ്പം ഈ നിയമങ്ങളുടെയും അടിസ്ഥാനമായി നിൽക്കുന്ന വിശ്വാസ സംഹിതയുമുണ്ട്. കാരണം, പരിശുദ്ധ കത്തോലിക്കാ സഭയുടെ അടിസ്ഥാനം ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. ഈ സഭയുടെ തുടക്കം പഴയ നിയമത്തിൽ തന്നെ കാണാം. ദൈവം അബ്രാഹത്തെ വിളിച്ചു അനുഗ്രഹിച്ചു വാഗ്ദാനം നൽകി; അബ്രാഹത്തിൽ തുടങ്ങി ഒരു ദൈവജനത രൂപപ്പെടും എന്നതായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണമായതാണ് യാഹ്വേ വിളിച്ചുകൂട്ടിയ ഇസ്രായേൽ ജനത. സീനായി മലയിൽവെച്ചു ദൈവം മോശ വഴി നൽകിയ കൽപ്പനകളായിരുന്നു ഈ ഇസ്രായേൽ ജനത്തിന്റെ ജീവിത നിയമം. ‘നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവമാണെന്ന്’ അവർ ഉറച്ച വിശ്വസിച്ചു. മോശവഴി നൽകിയ കൽപ്പനകൾ പാലിച്ച് ഇസ്രായേൽജനം ജീവിച്ചുപോന്നു. ഈ ജനത്തെ ദൈവം ഒരുക്കിയത് തൻ്റെ ഏകജാതനും മാനവരക്ഷകനുമായ ഈശോമിശിഹായെ രക്ഷകനായി നൽകുവാനായിട്ടായിരുന്നു. കാലത്തിൻ്റെ തികവിൽ ദൈവപുത്രൻ മനുഷ്യനായി പിറന്നു. ദൈവ നിശ്ചയപ്രകാരം ഈശോ എന്ന അവൻ പേരു വിളിക്കപ്പെട്ടു. അതോടെ പിതാവായ ദൈവത്തിൻ്റെ പഴയ നിയമത്തിൽ തുടങ്ങിയുള്ള രക്ഷാകര പദ്ധതി പുത്രനായ ഈശോമിശിഹായിലൂടെ മറ്റൊരു മാനത്തിലേക്കു കടന്നു. “തൻ്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ അത്രയധികം സ്നേഹിച്ച ദൈവം” (യോഹ 3, 16) തൻ്റെ പുത്രന്റെതന്നെ രക്തത്തിലുള്ള ബലിയിൽ പുതിയ ഇസ്രായേലിനു തുടക്കംകുറിച്ചു. ദൈവപുത്രനായ ഈശോമിശിഹായുടെ ഉത്ഥാനത്തിന്റെ അൻപതാം നാളിൽ പരിശുദ്ധാത്മാവിനാൽ മുദ്രിതരാക്കി ഈ ജനത്തെ സഭയാക്കി രൂപാന്തരപ്പെടുത്തി.

സഭ: പുതിയ ഇസ്രായേൽ ജനം

പഴയനിയമ ഇസ്രായേൽ ജനത യാഹ്വേ തെരഞ്ഞെടുത്ത ജനമായിരുന്നു. മാനവ രക്ഷയ്ക്കായി പിറന്ന ദൈവപുത്രനായ മിശിഹായുടെ പെസഹാരഹസ്യങ്ങളിലൂടെ ഈ ഇസ്രായേൽ ജനത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. ഈ പുതിയ ഇസ്രായേൽ ജനമാണു മിശിഹായുടെ നാമത്തിൽ രൂപപ്പെട്ട പുതിയ ഇസ്രായേൽജനമായ സഭ. ഈ സഭയും പഴയനിയമ ജനത പോലെ വിളിച്ചുകൂട്ടപ്പെട്ട ജനമാണ്. എന്നാൽ അതിൻറെ പ്രത്യേകത ഈ സഭ “പിതാവായ ദൈവം പുത്രന്റെ നാമത്തിൽ പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടിയ രക്ഷിക്കപ്പെട്ട ദൈവജനമാണെ”ന്നതാണ്.

ഈ സഭാ സ്ഥാപനത്തെ ഇങ്ങനെ നമുക്ക് മനസ്സിലാക്കാം. സഭ സ്ഥാപിക്കാനായിട്ടുള്ള ദൈവത്തിൻ്റെ ആഗ്രഹം അബ്രാഹത്തിൽ തുടങ്ങി; ഒരു കുടുംബ ചരിത്രമായി ആരംഭിച്ചു; ഒരു ജനതതിയായി രൂപാന്തരപ്പെടുത്തി; തുടർന്ന് അതൊരു ദേശത്തിൻ്റെ കഥയായി മാറി; ഒരു ജനതയെ രൂപപ്പെടുത്തി; .

അതാണ് ഇസ്രായേൽ ജനം. ഇസ്രായേൽ ജനത്തെ ദൈവം ദൈവപുത്രനെ സ്വീകരിക്കുവാൻ ഒരുക്കി. മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായുടെ കുരിശു മരണത്തിലും ഉത്ഥാനത്തിലും ഈ ജനത്തെ വിശുദ്ധീകരിച്ചു; മിശിഹായുടെ ഉത്ഥാനത്തിന് അമ്പതാം നാൾ പെന്തക്കുസ്താ ദിനത്തിൽ ഭൂമിയിൽ ഈ സഭ ലോകരക്ഷയുടെ സാർവത്രിക കൂദാശയായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. പെന്തക്കോസ്താ ദിനമാണ് ദൈവത്തിൻ്റെ ഈ സഭയുടെ ഭൂമിയിലെ ജന്മദിനം

ആദിമ സഭയുടെ പ്രത്യേകത

പെന്തക്കോസ്താനാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സഭയിലെ അംഗങ്ങൾ സെഹിയോൻ മാളികയിൽ ഒരുമിച്ച് പ്രാർത്ഥനയിൽ ചിലവഴിച്ച 11 ശ്ലീഹന്മാരും ദൈവപുത്രന്റെ അമ്മയായ കന്യകാമറിയവുമായിരുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ (നടപടി 2, 1-4) ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് ആദ്യദിവസം തന്നെ 3000 ത്തോളം യഹൂദർ ഈശോയിൽ വിശ്വസിച്ചു. ഈ ജനമാണ് ജെറുസലേമിൽ പിറന്ന ആദ്യത്തെ ക്രിസ്തീയ സഭ. ശ്ലീഹന്മാരെല്ലാവരും ഈ സഭയുടെ ബാല്യകാലത്തു സന്നിഹിതരായിരുന്നുവെങ്കിലും വിശുദ്ധ പത്രോസും യാക്കോബുമാണ് ജെറുസലേമിലെ ഈ സഭയെ വളർത്തിയത്.

ഈ സഭ അസ്തോലന്മാർ ഈശോയുടെ വചനങ്ങൾ വായ്മൊഴിയായി പഠിപ്പിച്ചു. തങ്ങൾ കണ്ടതും കേട്ടതും തൊട്ടതും അനുഭവിച്ചതും അവരുമായി പങ്കുവെച്ചു. ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ അവരെ ഉറപ്പിച്ചു നിർത്തി. യഹൂദരിൽനിന്നു ക്രിസ്തു വിശ്വാസം സ്വീകരിച്ച ഈ സഭയിലെ അംഗങ്ങളെ യഹൂദ ക്രിസ്ത്യാനികൾ എന്നാണ് അറിയപ്പെട്ടിരുന്നത്

ഈ ക്രിസ്തീയ സമൂഹം അഞ്ചു കാര്യങ്ങൾ കുറവു കൂടാതെ അനുഷ്ഠിച്ചു പോന്നു.

1. ദൈവപുത്രനായ ഈശോമിശിഹായുടെ നാമത്തിലുള്ള കൂട്ടായ്മയായി അവർ ഒരുമിച്ചു കൂടിയിരുന്നു

2. ശ്ലീഹന്മാരുടെ പഠനങ്ങൾ വിശ്വസ്തതയോടെ സ്വീകരിക്കുകയും അത് അവരുടെ ജീവിത നിയമമായി പാലിക്കുകയും ചെയ്തു പോന്നു

3. ഈശോമിശിഹായുടെ നാമത്തിൽ വിളിച്ചുകൂട്ടിയ ഈ ദൈവജനം ആഴ്ചയുടെ ആദ്യദിനം ഒരുമിച്ചുകൂടി കർത്താവിൻ്റെ കുരിശിലെ ബലിയുടെ തുടർച്ചയും അനുസ്മരണവുമായി ശ്ലീഹന്മാരുടെയോ അവർ നിയോഗിച്ചവരുടെയോ നേതൃത്വത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു

4. അപ്പം മുറിക്കൽ കൂടാതെയുള്ള കൂട്ടായ്മകളിൽ അവർ ശ്ലീഹന്മാരുടെ നേതൃത്വത്തിൽ നിരന്തരം പ്രാർത്ഥനയിൽ സമയം ചെലവഴിച്ചിരുന്നു

5. എല്ലാവരുടെയും സ്വത്തുവകകൾ എല്ലാവരുടേതുമായി പങ്കുവെച്ച് ജീവിതം തുടർന്നു.

ആദിമസഭയുടെ വിശ്വാസം

പെന്തക്കോസ്താനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ ശ്ലീഹന്മാർ ലോകത്തിൻ്റെ നാനാദിക്കുകളിലേക്കും സുവിശേഷ പ്രഘോഷനത്തിനായി പുറപ്പെട്ടു. ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് അനേകായിരങ്ങൾ ദൈവപുത്രനായ മിശിഹായെ രക്ഷകനായ അംഗീകരിച്ചു മാമോദിസ സ്വീകരിച്ചു ക്രിസ്ത്യാനികളായി. അങ്ങനെ പല രാജ്യങ്ങളിലും ക്രിസ്തീയ സഭാകൂട്ടായ്മകൾ രൂപപ്പെട്ടു. ഈ കൂട്ടായ്മകളുടെ എല്ലാം അടിസ്ഥാനവിശ്വാസം പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളായി മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായിൽ കേന്ദ്രീകൃതമായിരുന്നു. ഈ അടിസ്ഥാന വിശ്വാസം ഇങ്ങനെ സമന്വയിക്കാം:

1. ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം. ദൈവം ഏകനാണ്; ആ ദൈവത്തിൽ ഒരേ ദൈവസഭവമുള്ള മൂന്നു ദൈവീക ആളുകൾ ഉണ്ടെന്ന വിശ്വാസം

2. ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനായ മിശിഹാ കന്യകാമറിയമിൽനിന്നു മനുഷ്യനായി പിറന്നു. മനുഷ്യനായി പിറന്ന ഈശോ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായി ഭൂമിയിൽ മാനവമക്കളോടൊപ്പം ജീവിച്ചു എന്ന വിശ്വാസം

3. ഈ ദൈവപുത്രനായ മിശിഹാ പിതാവായ ദൈവത്തിൻ്റെ ഇഷ്ടപ്രകാരം മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി കുരിശിൽ രക്തം ചിന്തി മരിച്ചു; മൂന്നാം നാൾ ഉത്ഥാനം ചെയ്തു

4. ഉത്ഥാനത്തിന്റെ നാല്പതാം നാൾ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത് പിതാവായ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി എന്ന വിശ്വാസം

5. ഉത്ഥാനത്തിന്റെ അൻപതാംനാൾ പെന്തക്കുസ്താ ദിനത്തിൽ പിതാവായ ദൈവം പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ അയച്ച് (യോഹ 14, 26) പുത്രനായ മിശിഹായുടെ നാമത്തിലുള്ള സഭയ്ക്ക് അടിസ്ഥാനമിട്ടു. ഈ പരിശുദ്ധാത്മാവാണ് സഭയിൽ നിലനിന്നുകൊണ്ടു വിശ്വാസികളെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കൂദാശകളിലൂടെ വിശുദ്ധീകരിച്ചു നിത്യതയ്ക്കായി ഒരുക്കുന്നതും

6. ത്രിത്വൈക ദൈവത്തിൻറെ നാമത്തിലുള്ള മാമോദിസ സ്വീകരിക്കുന്നതിലൂടെയാണ് ഒരാൾ ക്രിസ്തു സഭയിൽ അംഗമാകുന്നത് എന്ന വിശ്വാസം

7. സഭയിൽ ആയിരുന്നുകൊണ്ട് ഈശോമിശിഹായിള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിലൂടെ നിത്യജീവൻ ലഭ്യമാകും എന്ന് അവർ വിശ്വസിച്ചു പോന്നു.

8. ഇത്തരത്തിൽ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട ദൈവസമൂഹത്തെ ദൈവത്തിൻ്റെ മഹത്വത്തിൽ പങ്കുകാരാക്കുവാൻ (2 പത്രോസ് 1, 4) പുത്രനായ മിശിഹാ മഹത്വത്തിൽ പ്രത്യക്ഷപ്പെട്ടു പിതാവിൻറെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകും.

ഈ വിശ്വാസം എല്ലാ ക്രിസ്ത്യാനികളും വിശ്വസിച്ചു പോന്നു എങ്കിലും, ക്രമേണ ഈ വിശ്വാസത്തിൽ ആഴപ്പെടാത്തവർ മറ്റു പല തത്വസഹിതകളുടെയും സ്വാധീനത്തിൽ പരിശുദ്ധ ത്രിത്വത്തെകുറിച്ചും പുത്രനായ മിശിഹായുടെയും പരിശുദ്ധാത്മാവിൻ്റെയും ദൈവികതയെക്കുറിച്ചും സംശയങ്ങൾ ഉന്നയിച്ചു തുടങ്ങി. ഇതിനു നേതൃത്വം കൊടുത്തവർ ക്രമേണ വിശ്വാസ വിരുദ്ധ പഠനങ്ങൾ (heretical teachings) നടത്തുകയും ഈ പഠനങ്ങൾ പിന്തുടർന്നവരെ വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങ (sects) ളാക്കി രൂപപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയ സഭാധികാരികൾ

സഭയുടെ വിശ്വാസം ഔദ്യോഗികമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. താമസംവിന സഭയിൽ ചക്രവർത്തിമാരുടെ സഹായത്തോടെ സൂനഹദോസുകൾ വിളിച്ചുകൂട്ടി. സൂനഹദോസുകളിൽ യഥാർത്ഥ വിശ്വാസസത്യങ്ങൾ ഏതൊക്കെയാണെന്ന് സഭാ പിതാക്കന്മാർ പഠിപ്പിച്ച. ഇതിൻ്റെ വെളിച്ചത്തിൽ ഒരുമിച്ചു കൂടിയ മെത്രാന്മാർ വിശ്വാസസത്യങ്ങൾ ക്രോഡീകരിക്കുകയും നിർവചിക്കുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. (തുടരും……)

കൂടുതൽ കുട്ടികൾ കൂടുതൽ അഭിഷേകം

പുതിയ പരമ്പര–അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള ദമ്പതികളെ പരിചയപ്പെടുത്തുന്നു

ബിജു -ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ

ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.ദൈവം നൽകിയ അഞ്ച് ആൺമക്കളെ യും സഭ സമുദായ സ്നേഹത്തിൽ വളർത്തി അവരെ കത്തോലിക്കാ സഭയ്ക്കും ക്നാനായ സമുദായത്തിന് ഉത്തമ പൗരന്മാരായി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു ചാക്കോയൂം ലിനു മോൾ ചാക്കോ മൂശാരി പറമ്പിലും ലക്ഷ്യമിടുന്നത്. യുകെയിലെ മലയാളി കുടുംബങ്ങൾക്ക് സുപരിചിതരാണ് ബിജു ആൻഡ് ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ.

ദൈവീക നിയോഗത്താൽ കുടുംബജീവിതം ആരംഭിച്ച ബിജുവിനൂം ലീനു മോൾക്കും ദൈവിക പദ്ധതി അനുസരിച്ച് 5 ആൺകുഞ്ഞുങ്ങളെ നൽകി.സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ സജീവ സാന്നിധ്യമായ ബിജു & ലീനു മോൾ ദമ്പതികളുടെ മക്കളായ ജയ്ക്, ജൂഡ്, എറിക്, ഏബൽ, ഐസക് എന്നിവരെ ചെറുപ്പം മുതലേ ദൈവീക വിശ്വാസത്തിലും സമുദായ സ്നേഹത്തിലും വളർത്തിയെടുക്കുവാൻ സാധ്യമായത് ദൈവത്തിൻറെ അത്ഭുതകരമായ ഇടപെടൽ ആണെന്ന് ദമ്പതികൾ വിശ്വസിക്കുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ബിജു & ലിനു മോൾ ചാക്കോ മശാരിപറമ്പിൽ ദമ്പതികളുടെ ജീവിതശൈലി മറ്റുള്ളവർക്കും മാതൃകയാണ്. കൂടുതൽ കുട്ടികൾ ആകുമ്പോൾ സമയക്കുറവ് എന്ന മിഥ്യാധാരണ തിരുത്തുന്ന ജീവിത ശൈലിയാണ് ഈ കുടുംബത്തിനുള്ളത്.

കുട്ടികളുടെ എണ്ണം കൂടുന്തോറും കുടുംബത്തിൽ സന്തോഷവും ആനന്ദവും പൊട്ടിച്ചിരികളും കൂടുന്നതിനോടൊപ്പം പരസ്പരം പങ്കുവെക്കൽ, സ്നേഹം, വിട്ടുവീഴ്ച മനോഭാവം, എന്നിവ സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിക്കും. Humberside ൽ താമസിക്കുന്ന ബിജു & ലിനു മോൾ ചാക്കോ മൂശാരി പറമ്പിൽ സ്വന്തമായി ബിസിനസ് നടത്തുന്നു.

Bindhu Jom Makkil – Advance Practitioner

Bindhu Jom Makkil is the daughter of the late N. T. Lukose and Chinnamma Lukose of the Nootiyanikunnell family, and a member of the Maridum parish. She is married to Mr. Jom Makkil and they are blessed with three children. Her family currently belongs to St. John’s Church, Chamakkala.

She completed her primary education at St. Antony’s High School, Kadaplamattom, followed by her pre-degree studies at St. Stephen’s College, Uzhavoor. She pursued her nursing education at RD Gardi Nurses Training Centre in Indore, Madhya Pradesh. Her professional career began at the Ministry of Health Hospital in Taif, Kingdom of Saudi Arabia. In 2003, she joined the Coronary Care Unit (CCU) at Kettering General Hospital (KGH) as a Band 5 Nurse. She later earned a BSc (Hons) in Cardiac Nursing from De Montfort University, Leicester, in 2008.

In 2012, she was promoted to Band 6 Deputy Sister in CCU and served as a Cardiac Outreach Nurse. Her career progressed further in 2016 when she became a Band 7 Lead Practitioner at the Rapid Access Chest Pain Clinic. She completed her MSc in Advanced Professional Practice in 2018 and currently works as a Band 8B Advanced Practitioner at the Urgent Care Centre and Out-of-Hours Service.

Beyond her professional commitments, she is an active member of the Knanaya community and is deeply involved in religious and social activities. She serves as the Assistant DBS Officer for St. Edward’s Church in Kettering. She has also held several leadership positions, including ,Treasurer of Rosa Mystica Presidium of Legion of Mary and Head Teacher of the St.Jude Knanaya Catholic Catechism School in Kettering.

പരിശുദ്ധാത്മാവിൽ നിറയാൻ പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കാം.

‘മാതൃഭക്തി പ്രചരിപ്പിക്കുന്ന പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന മെയ് മാസം. പാരമ്പര്യമായി എല്ലാ കുടുംബങ്ങളിലും മെയ് മാസം പരിശുദ്ധ അമ്മയുടെ വണക്കമാസമായി ആചരിക്കുന്നു.1825 ൽ ഏഴാം പീയൂസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിൽ പറയുന്നു ” എല്ലാ ക്രൈസ്തവരും പൊതുവായോ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്ന് വിശ്വാസികളെ ഓർമിപ്പിക്കുന്നു”.

1945 ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ സ്വർഗ്ഗ രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ മെയ് മാസം 31 തീയതി സഭയിൽ സ്ഥാപിച്ചു. പിന്നീട് കാലാന്തരത്തിൽ ഈ തിരുനാൾ ഓഗസ്റ്റ് 22ന് ആചരിക്കുകയും മെയ് 31 മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു.

മരിയ ഭക്തി പ്രചരിപ്പിക്കുന്ന മരിയൻ സൈന്യമായ ലീജൻ ഓഫ് മേരി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ നിശബ്ദമായ സുവിശേഷപ്രഘോഷണം ആണ് നടത്തുന്നത്. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീജിയൻ ഓഫ് മേരിയുടെ പ്രഥമ നാഷണൽ മീറ്റ് മെയ് മാസം 17ന് നടത്തപ്പെടുകയാണ്. അന്നേദിവസം മരിയൻ പ്രഘോഷണ റാലിയും നടത്തപ്പെടുന്നു.

നമ്മുടെ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിനാൽ നിറയുവാൻ പരിശുദ്ധ അമ്മയോടുള്ള ഭക്തി കുടുംബങ്ങളിൽ നടത്തണം. ചെറുപ്പം മുതലേ കുട്ടികളെ വണക്കം മാസത്തിലെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയും കുടുംബങ്ങളിൽ ഒന്നിച്ചുള്ള ജപമാല നടത്തപ്പെടുകയും ചെയ്യുന്നത് വഴി തിന്മയുടെ ശക്തിയെ ചെറുക്കുവാൻ സാധിക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിനുശേഷം ആഗോള കത്തോലിക്ക സഭയുടെ തലവനായ ലിയോ പതിനാലാം മാർപാപ്പയെ സഭയ്ക്ക് ലഭ്യമായത് മരിയൻ മാസമായ മെയ് മാസമാണ്. ലളിതമായ ജീവിതശൈലിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന് അനാഥരുടെയും ദുരിത അനുഭവിക്കുന്നവരുടെയും വേദനകൾ മനസ്സിലാക്കി അവരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച വ്യക്തിത്വത്തിൻ്റെ ഉടമയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ.

മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെയും ഇടവകയും മത മേലധ്യക്ഷന്മാരെയും സന്യാസി സന്യാസിനികളെയും സമർപ്പിച്ച് പ്രാർത്ഥിക്കാം. മാതൃഭക്തി പ്രചരിപ്പിക്കുവാൻ നാം ഓരോരുത്തർക്കും സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്‌നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 34 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ ഹൗസിൽ വച്ച് ജൂൺ 12 മുതൽ 14 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്‌സിൽ പങ്കെടുത്തത്. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളർച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തപ്പെട്ടത്.

ഈ ആധുനിക കാലഘട്ടത്തിൽ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ ക്രൈസ്‌തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികൾ തമ്മിലുള്ള പരസ്‌പര സ്നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വർഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചർച്ചകളും, ക്‌നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ നടത്തിയ ക്ലാസും ഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്‌സിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. ജോഷി കൂട്ടുങ്കൽ, ഡോ. ഡേവിസ് കുര്യൻ, ഡോ. ബിനുമോൾ ഡേവിസ്, ഷാജി ചരമേൽ, ഷെറി ബേബി, മേബിൾ അനു, മിലി രഞ്ജി, സിജിമോൻ സിറിയക്ക്, സിജു സൈമൺ, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഇടവകയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ

ക്രിസ്തു സ്ഥാപിച്ച സഭയെ സ്നേഹിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുക വഴി സുവിശേഷ പ്രഘോഷണതിൽ പങ്കാളികളാവുകയാണ് ഓരോരുത്തരും. ക്രിസ്തുവിന് വേണ്ടി ജീവിക്കുക ക്രിസ്തുവായി മാറുക എന്ന് ലക്ഷ്യത്തിലാണ് ഓരോരുത്തരും സഞ്ചരിക്കേണ്ടത്.

ഇടവകയെ സ്നേഹിക്കാതെ, ഇടവകയിൽ ശുശ്രൂഷ ചെയ്യാതെ മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്നത് ദൈവസന്നിധിയിൽ നീതീകരണമില്ല. ഇടവകയോട് സ്നേഹം വേണമെന്നുള്ള കാര്യത്തിൽ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ , ജീവിത സാക്ഷ്യങ്ങളിൽ ദർശിക്കുന്നുണ്ട്. ഏത് പ്രേഷിത പ്രവർത്തനത്തിനും വിശുദ്ധ പൗലോസ് യാത്ര പുറപ്പെടുമ്പോൾ തൻറെ സഭയായ അന്ത്യോക്യൻ സഭയിൽ നിന്നും തുടങ്ങുകയും ശുശ്രൂഷയ്ക്ക് ശേഷം അന്ത്യോക്യൻ സഭയിൽ വന്ന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നത് ബൈബിളിൽ നാം കാണുന്നുണ്ട്

എട്ടാമത് എസ്ര മീറ്റിൽ 465 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. ലോകമെങ്ങും അറിയപ്പെടുന്ന വചന ശുശ്രൂഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എസ്രാ മീറ്റ് ധ്യാനം നയിക്കുവാൻ എത്തിയതിന്റെ പിന്നിൽ ക്നാ ഫയർ മിനിസ്ട്രിയുടെ ശക്തമായ മധ്യസ്ഥ പ്രാർത്ഥനയാണ്. ഫാ. ജോസ് തേക്ക് നിൽക്കുന്നതിൽ സ്പിരിച്ചൽ ഡയറക്ടർ ആയ ക്നാ ഫയർ മിനിസ്ട്രിയുടെ പ്രധാന ശുശ്രൂഷകർ ഡെന്നിസ് ജോസഫ്, മാത്യു തോമസ്, ബിജോയ് മുണ്ടുപാലം, മിലി രഞ്ജി, ഷൈനി ഫ്രാൻസിസ് എന്നിവരാണ്.

തികഞ്ഞ അച്ചടക്കം കൃത്യമായ ഓർഗനൈസേഷൻ, ശക്തമായ പ്രാർത്ഥന എന്നിവയെല്ലാം എസ്ര മീറ്റിന്റെ പ്രത്യേകതയായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിൽ സന്തോഷവും ആനന്ദവും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും പ്രദാനം ചെയ്ത എസ്ര മീറ്റിന് ടീം അംഗങ്ങൾ എല്ലാ മഹത്വവും ക്രിസ്തുവിന് നൽകുന്നു.

യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്‍പൂള്‍ അതിരൂപത ലിതര്‍ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്‍ണ്ണമായും സൗജന്യമായി ദീര്‍ഘകാലത്തയ്ക്ക് ലിവര്‍പൂളിലെ ക്‌നാനായ മിഷനുവേണ്ടി നല്‍കിയതോടെയാണ് വര്‍ഷങ്ങളായുള്ള യു.കെയിലെ ക്‌നാനായമക്കളുടെ പ്രാര്‍ത്ഥനയും ആഗ്രഹവും സഫലമായത്. ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരവും നാമമാത്രമായ വാടകയ്ക്ക് പള്ളിയുടെ ഉപയോഗത്തിനായി ഇതോടൊപ്പം ലഭിച്ചത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കി. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയില്‍ ക്‌നാനായ മിഷനുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയില്‍ ഒരു പ്രധാന നാഴികക്കല്ലായി പുതിയ ദൈവാലയത്തിന്റെ ലഭ്യത മാറും. അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി യു.കെയിലെ ലിവര്‍പൂളില്‍ ഒരു ദൈവാലയം ലഭിക്കുന്നത് യൂറോപ്പില്‍ ആകമാനമുള്ള ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറുന്നു.

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതിനുമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ കത്തോലിക്കാ സഭ സ്ഥാപിച്ചു നല്‍കിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും ചേര്‍ന്ന് ദൈവാലയങ്ങളില്‍ ഒത്തുകൂടി ഏകമനസ്സോടെ ദൈവത്തെ ആരാധിച്ചതിലൂടെയാണ് സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളായി സംരക്ഷിക്കുവാന്‍ നമുക്ക് സാധിച്ചത്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളും ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും കൈക്കാരന്മാരായിരുന്ന ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ സ്വപ്ന സാക്ഷാത്കാരത്തില്‍ ഏറെ നിര്‍ണ്ണായകമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി. മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെയും വികാരി ജനറാളായിരുന്ന സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെയും ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അക്ഷീണ പരിശ്രമങ്ങളുമാണ് ഇപ്രകാരം ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിലേയ്ക്കും നയിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറെക്കര അനുസ്മരിച്ചു. ദൈവാലയത്തിന്റെയും മറ്റും ചെറിയ നവീകരണ പ്രവര്‍ത്തനത്തിന് ശേഷം ദൈവാലയത്തിന്റെ പുനര്‍ കൂദാശ നടത്തപ്പെടുന്നതാണ്.

.

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട കരോളിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവെച്ച് ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കുവാൻ ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് സാധിച്ചു. മുപ്പതിലധികം വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ഉച്ചഭക്ഷണം നൽകുകയും, അനാഥരെ സ്വീകരിച്ച് അവർക്ക് അഭയകേന്ദ്രവും നൽകുന്ന നവജീവൻ ട്രസ്റ്റ് നിലനിൽക്കുന്നത് പലരുടെയും സഹായഹസ്തം മൂലമാണ്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫിലിപ്പ് പതിയിൽ എന്നിവർ ചേർന്ന് ചാരിറ്റി തുക നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിന് കൈമാറി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് പി യു തോമസ് നന്ദി അർപ്പിച്ചു.

 

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.

 

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും കഠിനാധ്വാനവും കുടുംബത്തിൻറെ പിന്തുണയും ഒന്നുകൊണ്ടുമാത്രമെന്ന് ജിജോമോൾ ഫിനിൽ കളത്തിക്കോട്.

അറുനൂറ്റിമംഗലം ഇടവക പൂതൃക്കയിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ജനിച്ച ജിജോ മോൾ പ്രാഥമിക വിദ്യാഭ്യാസം പെരുവ ഗവൺമെൻറ് സെക്കൻഡറി സ്കൂളിലും പ്രീഡിഗ്രി തലയോലപ്പറമ്പ് ഡി ബി കോളേജിലും ആയിരുന്നു. ന്യൂഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിൽ നിന്നും നേഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ന്യൂഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. സി. യു. നേഴ്സ് ആയിട്ടായിരുന്നു.

തുടർന്ന് ഒമാനിലും ജോലി ചെയ്ത ജിജോമോൾ 1998ൽ ഞിഴൂർ ഇടവക കളത്തിക്കോട്ട് ഫിനിലുമായി വിവാഹിതയായി. തുടർന്ന് ഭർത്താവിനോടൊപ്പം ദുബായിലെ Al-Mafraq ഹോസ്പിറ്റലിലെ കാർഡിയോതോറസിക്കിലെ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു. 2003ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫിനിൽ & ജിജോമോൾ അഡാപ്റ്റേഷന് ശേഷം 2003-ൽ Royal Brompton and Harefield ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം ആരംഭിച്ചു. തുടർന്ന് 2006 ൽ സീനിയർ സ്റ്റാഫ് നേഴ്സ് ( ബാൻഡ് 6) ആയി .

 

2014 ൽ നഴ്സിംഗ് ഡിപ്ലോമയിൽ നിന്നും നഴ്സിംഗ് ഡിഗ്രി Buckinghamshire new university-യിൽ നിന്നും കരസ്ഥമാക്കി. പ്രൊഫഷണൽ രംഗത്തും വിദ്യാഭ്യാസരംഗത്തും ജിജോ മോൾക്ക് വഴിത്തിരിവായത് 2016ൽ ട്രെയിനി അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചത് മുതലാണ്. കൂടുതൽ ട്രെയിനിങ്ങുകൾ ചെയ്യുവാനും പഠിക്കുവാനും ഗവേഷണം നടത്തുവാനും സാധിച്ചു. അതുവഴി 2017 ൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചു.

2020 ൽ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നും അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 2023 ൽ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷനായി ഉയർത്തപ്പെടുകയും കൂടാതെ OSCE എക്സാമിനർ ഫോർ അഡ്വാൻസ് അസസ് മെൻറ് കൂടിയാണ് ജിജോമോൾ ഫിനിൽ. ജീവിതയാത്രയിൽ ചെറുപ്പം മുതൽ പരിശീലിച്ച കുടുംബ പ്രാർത്ഥനയ്ക്ക് എന്നും മുൻതൂക്കം നൽകുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കൂടാതെ ദൈവാശ്രയ ബോധം എപ്പോഴും കൂടെ ഉള്ളതിനാലും ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് ഡിപ്ലോമയിൽ നിന്നും എംഎസ്സി നേടുവാനും ഇന്ന് ബാൻഡ് 5 ൽ നിന്നും ബാൻഡ് 8 ആകുവാനും സാധ്യമായത്. സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ അംഗം കൂടിയായ ഫിനിൽ ജിജോമോൾ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- നോബിൾ, ജെഫ്, ജൂവൽ.

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ്‌ വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം 14 ന് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് വി. കുര്‍ബാനയോടെ നാഷണല്‍ മീറ്റിന് തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മിഷനുകളില്‍ സേവനം ചെയ്യുന്ന എല്ലാ ബഹു. വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ബഹു. സജി അച്ചന്‍ കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് എല്ലാ വൈദികരും ചേര്‍ന്ന് ക്‌നാനായക്കാരുടെ വിവാഹ അവസരത്തില്‍ പാടുന്ന ബറുമറിയം ആലപിച്ചുകൊണ്ട് നാഷണല്‍ മീറ്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശീര്‍വ്വാദം നല്‍കി. ഉദ്ഘാടനത്തിന് ശേഷം ഡീക്കന്‍ അനില്‍ ലൂക്കോസ് നയിച്ച ക്ലാസ്സ് ആനുകാലിക വിഷയങ്ങളും സഭയും സമുദായവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തു. ലഞ്ചിനു ശേഷം ചേര്‍ന്ന നാഷണല്‍ മീറ്റില്‍ യു.കെയിലെ മിഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ അതാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര നേതൃത്വം നല്‍കി. 4 മണിക്ക് പ്രാര്‍ത്ഥനയോടെയും സമാപന ആശീര്‍വ്വാദത്തോടെയും നാഷണല്‍ മീറ്റ് അവസാനിച്ചു. വിവിധ മിഷനുകളില്‍ സേവനം ചെയ്യുന്ന ബഹു. വൈദികര്‍, കൈക്കാരന്മാര്‍, അക്കൗണ്ടന്റ്‌സ്, ഹെഡ് ടീച്ചേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ നാഷണല്‍ മീറ്റില്‍ സംബന്ധിച്ചു.

വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍

യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

സ്നേഹത്തിനും കാരുണ്യത്തിനും പ്രചോദനം നല്‍കുന്ന ക്രിസ്മസ്

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും സന്ദേശം നല്‍കുന്ന മഹത്തായ ആഘോഷത്തിന്റെ രാവാണ് ക്രിസ്മസ്. പരസ്പരം ക്ഷമിക്കുവാനും സഹായിക്കുവാനും ഒന്നിപ്പിക്കുവാനും ദാരിദ്ര്യമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന കര്‍ത്താവിന്റെ ആഹ്വാനവുമാണ് ക്രിസ്മസ്. ദൈവത്തില്‍ നിന്നും അകന്ന മനുഷ്യനെ വീണ്ടടുക്കുന്നതിനായി മനുഷ്യനായി അവതരിച്ച മിശിഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യമാണ്.

ലോകം ഇന്ന് കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഭീതി നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭീകരവാദവും വര്‍ഗ്ഗീയവാദവുമൊക്കെ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ലോകചരിത്രം പല ആവര്‍ത്തി നമുക്ക് മനസ്സിലാക്കിത്തന്നിട്ടും വീണ്ടും മനുഷ്യന്‍ നാശത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇവിടെ ഈശോയുടെ ജനനം ഒരു തിരിഞ്ഞു നോട്ടത്തിന് നമുക്ക് ഇടനല്‍കണം. സ്വാഭാവികമായും നാം ചിന്തിക്കുന്നത് ലോകം ഇങ്ങനെ ആയതില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കുമല്ലോ. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍, നന്മയുടെ രശ്മികള്‍ ലോകത്തില്‍ പ്രസരിപ്പിക്കുവാന്‍ നമ്മുടെ കൊച്ചു ജീവിതത്തിലൂടെയും സാധിക്കും എന്ന് നാം വിസ്മരിക്കരുത്. വീട്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവയുടെ പ്രാധാന്യവും ഈ ക്രിസ്മസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ വലിയ ഊഷ്മളത ക്രിസ്മസ് നമുക്ക് നല്‍കുന്നുണ്ട്. സമ്പത്ത് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളുടെ ഈ ഹൃദ്യതയാണ്. സമ്പത്ത് നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് നേടാനുള്ള വ്യഗ്രതയില്‍ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്യമാകുന്നത് കുടുംബ ബന്ധങ്ങളാണ്. ഇന്നും ഈശോയുടെ ജനനം അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന് കാരണമാകുന്നെങ്കില്‍ അത് സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാമായി തീരുവാനുള്ള ദൈവത്തിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ്. ഈശോ ജനിച്ചപ്പോള്‍ അത് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു സന്തോഷിക്കുന്ന ധന്യ മുഹൂര്‍ത്തമായി മാറി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടി. ഇപ്രകാരം നമ്മുടെ ജീവിതവും സാന്നിദ്ധ്യവും മറ്റുള്ളവര്‍ക്ക് സന്തോഷപ്രദമാക്കാന്‍ നമുക്കാകണം. നമ്മുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നാം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അത് ആ ഭവനത്തിലുള്ളവര്‍ക്ക് സന്തോഷത്തിനിടനല്‍കുന്നു. ആ സന്തോഷം നമ്മള്‍ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസരിക്കുന്നു. ഇങ്ങനെ ഒരോ കുടുംബവും ക്രിസ്തീയ സന്തോഷത്തിന്റെ വാഹകരാകുമ്പോള്‍ ലോകം മുഴുവന്‍ നന്മകൊണ്ട് നിറയുകയും തിന്മയുടെ ശക്തികള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.

ഈശോ ജനിക്കുന്നത് ഇല്ലായ്മയുടെ പുല്‍ക്കൂട്ടിലാണ്. പക്ഷെ ആ ഇല്ലായ്മകളുടെ നടുവിലും ദൈവം തുറക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ സമൃദ്ധവും വിശാലവുമാണ്. അതിലൂടെ അകത്ത് പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുന്നു. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും ആടുമാടുകള്‍ക്കുമെല്ലാം അതിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുന്നു. അനാദിമുതലേ ദൈവം വിഭാവനം ചെയ്ത് മനുഷ്യനായി ഒരുക്കി നല്‍കിയ പറുദീസായുടെ അനുഭവത്തിലേയ്ക്ക് തിരിച്ചെത്താന്‍ ക്രിസ്മസ്സിലൂടെ വീണ്ടും സാധിച്ചു എന്നതാണ് ക്രിസ്മസിന്റെ പ്രാധാന്യം. യു.കെയിലെ പ്രിയ ക്നാനായ ജനമേ, സ്നേഹത്തിലും കൂട്ടായ്മയിലും ഒരൊറ്റ ജനമായി മുന്നേറാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്ന ഒരുമയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് നമുക്ക് ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ആയിരിക്കാം. നിങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന തെക്കന്‍ ടൈംസ് എന്ന ബുള്ളറ്റിനും അതുപോലെ നിങ്ങള്‍ ഈ വര്‍ഷത്തില്‍ തുടക്കം കുറിച്ച എല്ലാ സംരംഭങ്ങള്‍ക്കും പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്, ബൈബിള്‍ കൈയ്യെഴുത്ത് പ്രസിദ്ധീകരണം, വാഴ്‌വ് – 2025, ബൈബിള്‍ വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനാശംസകളും ഞാന്‍ നേരുന്നു. ഇതിലൂടെയെല്ലാം ക്രിസ്തു നിങ്ങളില്‍ ജനിക്കട്ടെ എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ക്രിസ്മസ്സിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.

മാര്‍ മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

യു.കെയിലെ ക്നാനായ കാത്തലിക് മിഷൻ വാർത്തകൾ ഇനി തെക്കൻ ടൈംസിലൂടെ

കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ സമുദായ സ്നേഹത്തിലും ഒരുമിച്ച് ഒരു ജനമായി മുന്നേറുന്ന ക്നാനായ കാത്തലിക് മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ ഏവരിലും എത്തിക്കുന്നതിനും സഭാ സമുദായ വാർത്തകൾ നിഷ്പക്ഷമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിനുമായി ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ മുഖപത്രമായി ഇനിമുതൽ തെക്കൻ ടൈംസ് എന്ന ബുള്ളറ്റിൻ ആരംഭിക്കുന്നു. 2024 ഡിസംബർ മാസം മുതൽ മാസത്തിൽ രണ്ട് പ്രാവശ്യം വീതമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനപ്രദമായ ലേഖനങ്ങൾ, സമുദായ ചരിത്ര പഠനങ്ങൾ, യു.കെയിലെ ക്നാനായ മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ, വിവിധ ഭക്ത സംഘടകളുടെ പ്രവർത്തനങ്ങൾ, ആഗോള സഭാവാർത്തകൾ, ദൈവശാസ്ത്രപരമായ ലേഖനങ്ങൾ, ബൈബിൾ പഠനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പംക്തികൾ എന്നിവ ഉൾപ്പെടുത്തിയാണ് ഫോർട്നൈറ്റ്ലി ബുള്ളറ്റിൻ നിങ്ങളിലേയ്ക്ക് എത്തുന്നത്.

കൂടാതെ വൈവാഹിക പരസ്യങ്ങൾ, മരണ വാർഷികങ്ങൾ, വിവാഹ വാർഷികങ്ങൾ എന്നിവയും തെക്കൻ ടൈംസിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടറായും ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ ചീഫ് എഡിറ്ററായും സക്കറിയ പുത്തൻകളം ന്യൂസ് എഡിറ്ററായും ലിജു കാരുപ്ലാക്കിൽ, ബിജു പന്നിവേലിൽ എന്നിവർ ഡിസൈനേഴ്സായും എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട് എന്നിവർ സബ് എഡിറ്റേഴ്സായും പ്രവർത്തിക്കുന്ന ഒരു ടീമാണ് ബുള്ളറ്റിന്റെ എഡിറ്റോറിയൽ ബോർഡായി പ്രവർത്തിക്കുന്നത്. കൂടാതെ അതാത് മിഷൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് 15 മിഷനുകളിൽ നിന്നുള്ള റിപ്പോർട്ടേഴ്സിന്റെ ഒരു ടീമും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ക്നാനായ മിഷനുകളിലെ വിവിധ വ്യക്തികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട 89 പേരുകളിൽ നിന്നാണ് തെക്കൻ ടൈംസ് എന്ന പേര് ബുള്ളറ്റിന് സ്വീകരിച്ചത്. ആരാധന ക്രമവത്സരത്തിൽ പുതിയ ഒരു വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ആരംഭം മുതൽ തെക്കൻ ടൈംസ് നിങ്ങളിലേയ്ക്ക് എത്തുന്നു. നിസീമമായ സഹകരണവും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകി സഹകരിക്കുമല്ലോ.